തിരുവനന്തപുരം: കൊറോണ വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ പകർച്ചവ്യാധി ഓർഡിനൻസിൽ (കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്) മാധ്യമങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളുടെ സമയപരിധിയിൽ നിയന്ത്രണമേർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകാനും വ്യവസ്ഥ.
അവശ്യ സർവീസുകളായ ബാങ്കുകൾ, മാധ്യമങ്ങൾ, ആരോഗ്യ പരിരക്ഷ, ഭക്ഷ്യവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ സമയപരിധി നിയന്ത്രിക്കാനുള്ള അധികാരമാണ് ഓർഡിനൻസ് സർക്കാരിനു നൽകുന്നത്. ബാങ്കുകളുടെ പ്രവർത്തന സമയം സംസ്ഥാനത്ത് ഉച്ചകഴിഞ്ഞു രണ്ടു വരെയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഈ ഓർഡിനൻസ് കൊണ്ടുവരുന്നതിന്റെ പശ്ചാത്തലത്തിലാണെന്ന് സൂചനയുണ്ട്. ജനങ്ങളുടെ കൂടിച്ചേരൽ, ആഘോഷങ്ങൾ, ആരാധനകൾ തുടങ്ങി ഏതു പ്രവൃത്തിയും പകർച്ചവ്യാധി വ്യാപനം തടയാൻ ആവശ്യമെന്നു തോന്നിയാൽ സർക്കാരിന് നിരോധിക്കാം.
വിമാനം, റെയിൽ, റോഡ്, കപ്പൽ മാർഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തുന്നവർ, ക്വറന്റൈനിലോ ഐസൊലേഷനിലോ കഴിയുന്നവർ എന്നിവരെയെല്ലാം പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. അത്യാവശ്യമെന്നു കണ്ടാൽ നിശ്ചിതകാലത്തേക്കു സംസ്ഥാന അതിർത്തികൾ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗതത്തിനു നിയന്ത്രണമടിച്ചേല്പിക്കാം. സാമൂഹിക അകലം എന്ന നിബന്ധന വയ്ക്കാം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടം ചേരുന്നതിനെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
സർക്കാർ, സ്വകാര്യ ഓഫീസുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയോ ക്രമീകരിക്കുകയോ ചെയ്യാം. കടകൾ, വാണിജ്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, വർക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെ പ്രവർത്തനം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാം. പകർച്ചവ്യാധി തടയാനോ നിയന്ത്രിക്കാനോ അനിവാര്യമെന്നു തോന്നുന്ന മറ്റേതു നടപടികളും സർക്കാരിനു സ്വീകരിക്കാനും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. വ്യവസ്ഥ ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും ചേർന്നതോ ആയിരിക്കും ശിക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.