കാസര്‍ഗോഡ്: ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം പൗരത്വ നിയമ ഭേദഗതിക്കെതിരേയല്ല, മറിച്ച് രാഷ്ട്രത്തിനെതിരേയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബിജെപി ജില്ലാ പ്രസിഡന്റായി കെ. ശ്രീകാന്ത് വീണ്ടും ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൊല്ലം ജില്ലയില്‍നിന്ന് പാക്കിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെടുത്തത് ഭീകരവാദത്തിന്റെ ഒരു കണ്ണി കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ തെളിവാണ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിനു പ്രേരണ നല്കി കേന്ദ്രസര്ക്കാരിനെതിരാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക് അധ്യക്ഷത വഹിച്ചു. എം. സഞ്ജീവ ഷെട്ടി, എ. വേലായുധന്, സദാനന്ദറൈ, സവിത, എം. ജനനി, രാമപ്പ മഞ്ചേശ്വരം, സംസ്ഥാനസമിതി അംഗം പി. സുരേഷ്കുമാര്‍ ഷെട്ടി, കൊവ്വല്‍ ദാമോദരന്‍, ജി. ചന്ദ്രന്, കുഞ്ഞിക്കണ്ണന് ബളാല്‍, ശോഭന ഏച്ചിക്കാനം, പുഷ്പ അമേക്കള, എ.കെ. കയ്യാര്‍, സമ്പത്ത്, എന്‍. സതീശന്, ഹരീഷ് നാരംപാടി, രാജേഷ് കൈന്താര്‍, ഇ.കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
മതസ്പർധ വീഡിയോ: ന്യായീകരിച്ച് കേന്ദ്രമന്ത്രി
കാസര്‍ഗോഡ്: മതസ്പർധ പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുവാവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി നിലപാടെടുത്തതിനാണ് അട്ടപ്പാടി അഗളിയിലെ ആദിവാസി യുവാവായ ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പോലീസിന്റെ നടപടി അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ്. കേസെടുത്ത പോലീസ്, യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നടപടി നിയമലംഘനമാണ്. നിയമപാലനമാണ് പോലീസിന്റെ ചുമതല. അതു ചെയ്യാന്‍ സാധിക്കാത്തവര്‍ മറ്റു ജോലികള്‍ക്ക് പോകുന്നതാണു നല്ലതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.