തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സന്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായി. രണ്ടുലക്ഷം വീടുകളുടെ നിർമാണ പൂർത്തീകരണപ്രഖ്യാപനം 29ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രിമാരായ എ.സി. മൊയ്തീനും കടകംപള്ളി സുരേന്ദ്രനും പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതോടനുബന്ധിച്ചുള്ള തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തിൽ 35,000ത്തിലധികം പേർ പങ്കെടുക്കും. ഇന്ത്യയിൽ സർക്കാരുകൾ ഏറ്റെടുത്ത് നടത്തുന്ന ഭവനനിർമാണ പദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത് പൂർത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് അവർ പറഞ്ഞു. എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരൽ അതേ ദിവസം വൈകുന്നേരം സംഘടിപ്പിക്കും. പ്രഖ്യാപനത്തോടനുന്ധിച്ചു ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫോട്ടോപ്രദർശനവും സെമിനാറുകളും സംവാദങ്ങളും പുത്തരിക്കണ്ടം മൈതാനത്ത് നാളെ മുതൽ നടക്കും.
രണ്ടു ലക്ഷം തികയുന്ന വീടിന്റെ ഗൃഹപ്രവേശനം 29ന് രാവിലെ 8.30ന് തിരുവനന്തപുരം കരകുളം ഏണിക്കരയിൽ നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും.
മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തിൽ 2001 മുതൽ 16 വരെ വിവിധ സർക്കാർ ഭവനനിർമാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,173 വീടുകളിൽ 52,050 (96.08%) വീടുകൾ ഇതിനകം നിർമിച്ചു.
ഒന്നാം ഘട്ടത്തിനായി 670 കോടി രൂപ ചെലവഴിച്ചു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ കരാറിലേർപ്പെട്ട 92,213 പേരിൽ 74,674 (80.97 %) ഗുണഭോക്താക്കൾ ഭവനനിർമാണം പൂർത്തിയാക്കി. ലൈഫ് മിഷനിലൂടെ നടപ്പാക്കുന്ന ഭവനനിർമാണങ്ങൾക്കു പുറമെ ലൈഫ് -പിഎംഎവൈ (അർബൻ) പദ്ധതി പ്രകാരം 47144 വീടുകൾ പൂർത്തീകരിച്ചു. റൂറൽ പദ്ധതി പ്രകാരം 16640 വീടുകളും പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിനായി ചെലവഴിച്ചത് 5851.23 കോടി.
മറ്റു വകുപ്പുകളുടെ ഭവനനിർമാണ പദ്ധതികളും പൂർത്തീകരിച്ചുവരുന്നു. പട്ടികജാതി വകുപ്പിനു കീഴിൽ 18,811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് 3725 വീടു നിർമിച്ചതായും മന്ത്രിമാർ പറഞ്ഞു.
നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ലൈഫ് മിഷൻ സിഇഒ യു.വി. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവരും പങ്കെടുത്തു.
കൂടുതൽ വീടുകൾ തിരുവനന്തപുരം ജില്ലയിൽ- 32,388
ലൈഫ് പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ വീടുകൾ നിർമിച്ചത്. 32,388 എണ്ണം പൂർത്തിയാക്കി. 24,898 വീടുകൾ പൂർത്തീകരിച്ച് പാലക്കാടാണ് രണ്ടാമത്. മൂന്നാമതുള്ള കൊല്ലത്ത് 18,470 വീടുകൾ പൂർത്തിയായി.
മറ്റു ജില്ലകളിൽ പൂർത്തായ വീടുകൾ: പത്തനംതിട്ട- 5594, ആലപ്പുഴ-15,880, കോട്ടയം-7983, ഇടുക്കി-13531, എറണാകുളം-14901, തൃശൂർ- 15,604, മലപ്പുറം- 17,994, കോഴിക്കോട് 16,381, വയനാട് 13,596, കണ്ണൂർ- 9236, കാസർഗോഡ്- 7688.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.