തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം മുതലായ രോഗമുള്ളവര്‍ എന്നിവര്‍ക്കു ചെറിയ രീതിയില്‍ സൂര്യഘാതമേറ്റാല്‍ പോലും ഗുരുതര പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍തന്നെ ചികിത്സ തേടണം.
സൂര്യാഘാതം (Heat stroke/Sub stroke)
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്നു ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം എന്നു പറയുന്നത്.
ലക്ഷണങ്ങള്‍
വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി എഫ്), വറ്റി വരണ്ട ചുവന്ന ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
ശരീരതാപ ശോഷണം (Heat Exhaustion)
സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണു ശരീര താപ ശോഷണം. കനത്ത ചൂടിനെത്തുടര്‍ന്ന് ശരീരത്തില്‍നിന്നു ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
ലക്ഷണങ്ങള്‍
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഒക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാപതത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഇതു സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്കു മാറാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്നു തണുത്ത സ്ഥലത്തേക്കു മാറി വിശ്രമിക്കണം
· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക
· തണുത്ത വെള്ളംകൊണ്ടു ശരീരം തുടയ്ക്കുക, ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
· ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം
· ഫലങ്ങളും സാലഡുകളും കഴിക്കുക
· ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ ഉറപ്പുവരുത്തുക
പ്രത്യേകശ്രദ്ധ വേണ്ടവര്‍
· മുതിര്‍ന്ന പൗരന്മാര് (65 വയസിനു മുകളില്‍)
· കുഞ്ഞുങ്ങള്‍ (നാലു വയസിനു താഴയുള്ളവര്‍)
· ഗുരതരമായ രോഗം ഉള്ളവര്‍
· വെയിലത്തു ജോലി ചെയ്യുന്നവര്‍
പ്രതിരോധ മാര്‍ഗങ്ങള്‍
· വേനല്‍കാലത്തു പ്രത്യേകിച്ചു ചൂടിനു കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക
· വെയിലത്തു ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ചു ജോലിസമയം ക്രമീകരിക്കുക
· കുട്ടികളെ വെയിലത്തു കളിക്കാന്‍ അനുവദിക്കാതിരിക്കുക
· കാറ്റ് കടന്നു ചൂടു പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക
· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
· വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകാതിരിക്കുക.
മറ്റു ചില പ്രശ്നങ്ങള്‍
· കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ടു വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഡോക്ടറെ കണ്ട് ഉടൻ ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.
· അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ടു പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ചു വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്തു കൂടുതലായി ഉണ്ടാകുന്ന വിയര്പ്പിനെത്തുടര്ന്നു ശരീരം ചൊറിഞ്ഞു തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്നു പറയുന്നത്.
കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില് ഏല്‍ക്കാതിരിക്കണം.
തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.