ചെറുതോണി: ഓൾ ഇന്ത്യ പോലീസ് മീറ്റിൽ പങ്കെടുക്കാൻ ഇടുക്കി ജില്ല കെ 9 സ്ക്വാഡിലെ നാർക്കോട്ടിക് സ്നിഫർ ഡോഗായ ബ്രൂസ് തീവ്ര പരിശീലനത്തിലാണ്.
ബ്രൂസിനിത് പോലീസ് ഡ്യൂട്ടി മീറ്റിൽ പങ്കെടുക്കാനുള്ള രണ്ടാമത്തെ അവസരമാണ്. 2019-ൽ തൃശൂർ പോലീസ് അക്കാഡമിയിൽ നടന്ന കേരള പോലീസ് ഡ്യൂട്ടി മീറ്റിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയാണ് ആദ്യമായി ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ പങ്കെടുക്കാനവസരം നേടിയത്. മാർച്ച് 16 മുതൽ 20 വരെ പഞ്ചാബിലെ അമൃത്സർ പോലീസ് അക്കാദമിയിൽ നടക്കുന്ന ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ബ്രൂസ് പങ്കെടുക്കും.
ബ്രൂസ് തന്റെ ഹാൻഡ്ലേഴ്സുമാരായ രഞ്ജിത്, ജെറി എന്നിവരൊടൊപ്പം തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനത്തിലാണിപ്പോൾ. കേരളത്തിൽനിന്ന് എട്ടു ഡോഗുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്. ഇടുക്കിയിൽനിന്നു ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഡോഗാണ് ബ്രൂസ്. 2017-ൽ ചെന്നൈയിൽ നടന്ന മീറ്റിലും ബ്രൂസ് പങ്കെടുത്തിരുന്നു.
ഇടുക്കിയിൽ നിരവധി നാർക്കോട്ടിക് കേസുകൾക്ക് തുന്പുണ്ടാക്കി പോലീസിന്റെയും ജനങ്ങളുടേയും പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇടുക്കി ഡോഗ് സ്ക്വാഡിൽ ഏഴു നായ്ക്കളാണുണ്ടായിരുന്നത്. അതിൽ രണ്ടെണ്ണത്തിനെ 10 വർഷത്തെ സേവനത്തിനുശേഷം തൃശൂരിലെ പോലീസ് അക്കാദമിയിലെ റിട്ടയേർഡ് ഡോഗ്സിനുള്ള വിശ്രാന്തിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇടുക്കിയിൽനിന്നും വിരമിച്ച ഡോഗുകൾക്കു പകരമായി രണ്ടു നായ്ക്കുട്ടികൾക്ക് തൃശൂർ അക്കാദമിയിൽ പരിശീലനം നടന്നുവരികയാണ്. ഒരു ബീഗിൾ ഇനത്തിൽപെട്ട ഡോഗ് എക്സ് പ്ലോസീവ് വിഭാഗത്തിലും ലാബ് ഇനത്തിൽപ്പെട്ട ഡോഗ് റെസ്ക്യൂ വിഭാഗത്തിലും പരിശീലനം നേടുന്നു.
കേരളത്തിൽ ആദ്യമായാണ് പ്രളയം, മണ്ണിടിച്ചിൽ എന്നിവയുണ്ടാകുന്പോൾ മണംപിടിച്ച് രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ഡോഗിനെ പരിശീലിപ്പിക്കുന്നത്. ഇവയ്ക്കായി നാലു പരിശീലകരാണുള്ളത്. പ്രദീപ്, അനീഷ്, ജുബിൻ, ബിനു എന്നിവരാണ് പരിശീലകർ. നിലവിൽ ഇടുക്കിയിൽ അഞ്ച് ഡോഗുകളാണുള്ളത്. ട്രാക്കർ ഇനത്തിൽപ്പെട്ട ഡോഗുകളായ സ്റ്റെഫി, ജെനി, നാർക്കോട്ടിക് സ്നിഫർ വിഭാഗത്തിൽപ്പെട്ട ബ്രൂസ്, ലൈക്ക, എക്സ്പ്ലോസീവ് സ്നിഫർ വിഭാഗത്തിൽപെട്ട ചന്ദുവുമാണുള്ളത്. അഞ്ചു ഡോഗുകൾക്കായി 10 പരിശീലകരാണുള്ളത്.
സബ് ഇൻസ്പെക്ടർ റോയ് തോമസിന്റെ മേൽനോട്ടത്തിലാണ് പരിശീലനം. ബ്രൂസിന്റെ പരിശീലകർക്കുപുറമേ അജിത്, രാജീവ്, രതീഷ്, എബിൻ, ഡെയസ്, സാബു, സുനിൽ എന്നിവരാണ് മറ്റു പരിശീലകർ. ആഴ്ചയിൽ മൂന്നുദിവസമാണ് ഡോഗിന് പരിശീലനം നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.