വാഹനങ്ങളിൽ നിയമാനുസൃതമല്ലാത്ത ലൈറ്റ് ഉപയോഗിക്കരുത്: ഹൈക്കോടതി
Monday, February 24, 2020 2:32 AM IST
കൊച്ചി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ ഉറപ്പാക്കണമെന്നും നിയമാനുസൃതമല്ലാത്ത ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ അനുവദിക്കരുതെന്നും ഹൈക്കോടതി. വാഹനങ്ങളുടെ രൂപമാറ്റത്തിനും ഉപയോഗമാറ്റത്തിനുമുള്ള അപേക്ഷകളിൽ കൃത്യമായി പരിശോധന നടത്തി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യാത്രാബസ് രൂപമാറ്റം വരുത്തി സ്കൂൾ ബസാക്കി മാറ്റാൻ അനുമതി തേടുന്ന അപേക്ഷ അധികൃതർ നിരസിച്ചതിനെതിരേ ഒറ്റപ്പാലം അടക്കപുത്തൂർ പിടിബി സ്മാരക എച്ച്എസ്എസ് നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ നിർദേശം.
2018 മാർച്ചിൽ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ മോട്ടോർ വാഹന നിയമവും ചട്ടവും അനുശാസിക്കുന്ന വ്യവസ്ഥ പാലിച്ചു മാത്രമേ വാഹനത്തിന്റെ ഉപയോഗമാറ്റത്തിൽ തീരുമാനമെടുക്കാനാവൂ. കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഈ നിയന്ത്രണം. സ്കൂൾ ബസുകൾക്കു വാതിൽ നിർബന്ധമാക്കിയതും സുരക്ഷ ഉറപ്പാക്കാൻവേണ്ടിയാണ്. സ്കൂൾ അധികൃതരുടെ അപേക്ഷ നിയമപരമായി പരിഗണിച്ചു തീർപ്പാക്കാനും കോടതി നിർദേശിച്ചു. കേസിൽ ട്രാൻസ്പോർട്ട് കമ്മീഷണറെ സ്വമേധയാ കക്ഷിചേർത്ത സിംഗിൾ ബെഞ്ച് വാഹനപരിശോധനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് ഏപ്രിൽ നാലിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
നന്പർ പ്ലേറ്റിലെ ‘നന്പർ’ വേണ്ട
നിയമാനുസൃതമല്ലാത്ത ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ അനുവദിക്കരുത്, ലൈറ്റുകൾക്കു പുറമേ സിഗ്നൽ ലൈറ്റുകളും റിഫ്ളക്ടറുകളും ഉണ്ടെന്ന് ഉറപ്പാക്കണം, നന്പർ പ്ലേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും സ്പഷ്ടവും വ്യക്തവുമായിരിക്കണം, നന്പർ പ്ലേറ്റിൽ മറ്റു ചിഹ്നങ്ങളോ ചിത്രങ്ങളോ പാടില്ല, വാഹനത്തിലെ അകക്കാഴ്ച മറയ്ക്കുന്ന തരത്തിൽ ഗ്ലാസിൽ കർട്ടനുകളോ സ്റ്റിക്കറുകളോ പാടില്ല. ഇത്തരത്തിലുള്ള സർക്കാർ വാഹനമാണെങ്കിൽ പോലും നടപടിയെടുക്കാം, ബസിന്റെ ബോഡിയിൽ പരസ്യങ്ങളും എഴുത്തുകളും പാടില്ല.
സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനത്തിലല്ലാതെ ഔദ്യോഗിക കൊടിയും സ്റ്റാറും പാടില്ല, സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (റെഗുലേഷൻ ഓഫ് യൂസ്) ആക്ട് പ്രകാരം രണ്ടാം ഷെഡ്യൂളിലെ ഒന്ന്, രണ്ട് പാർട്ടുകളിലെ ഭരണഘടനാ സ്ഥാനങ്ങളിലുള്ളവർക്ക് അശോക ചക്രവും പതാകയും വാഹനത്തിൽ ഉപയോഗിക്കാം. മറ്റു വാഹനങ്ങളിൽ ഇത് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം.