വാഴക്കുളം: തോട്ടവിളകളുടെ നിർവചനത്തിൽ പഴവർഗങ്ങളും ഉൾപ്പെടുത്തിയെങ്കിലേ കാലോചിതമായി കാർഷിക മേഖല ഊർജസ്വലമാകൂവെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു.
വാഴക്കുളത്തു പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘പൈനാപ്പിൾ ഫെസ്റ്റ് 2020’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖല അതിന്റെ പ്രാഥമിക വിപണിവിട്ട് ഉപോത്പന്ന നിർമാണത്തിലും ഊന്നൽ കൊടുക്കേണ്ടിയിരിക്കുന്നു.
കയറ്റുമതി അധിഷ്ഠിതമായ മാനദണ്ഡങ്ങളോടെ കൃഷിചെയ്യാൻ കർഷകർ തയാറാകണമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി ചെയ്യേണ്ട സംസ്ഥാന പഴവർഗങ്ങളുടെ പട്ടികയിൽ പൈനാപ്പിളിനെ ഒന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയാണു കേന്ദ്ര സർക്കാരിനു ശിപാർശ നൽകിയിരിക്കുന്നതെന്നും ചരക്കുനീക്കത്തിനു കേന്ദ്രത്തോടു സബ്സിഡി അനുവദിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.
പൈനാപ്പിൾ ശ്രീ അവാർഡ് നേടിയ ഷാജി ജോർജ് പുളിക്കലിനു മന്ത്രി വി.എസ്. സുനിൽ കുമാർ പുരസ്കാരം സമ്മാനിച്ചു. എൽദോ ഏബ്രഹാം എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ജെ. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
പൈനാപ്പിൾ പാചക മത്സരം, വിള മത്സരം എന്നിവയിലെ ജേതാക്കൾക്കുള്ള പുരസ്കാര വിതരണം പി.ജെ. ജോസഫ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുൻ എംഎൽഎമാരായ ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ജെ. ജോർജ്, റെബി ജോസ്, ഷീന സണ്ണി, മൂവാറ്റുപുഴ എഡിഎ ടാനി തോമസ്, നടുക്കര പൈനാപ്പിൾ കന്പനി ചെയർമാൻ ഇ.കെ. ശിവൻ, ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, ഇ.കെ. സുരേഷ്, ടോമി തന്നിട്ടാമാക്കൽ, വി.കെ. മധു, തോമസ് വർഗീസ്, കെ.വി. ജോണ്, ജോളി പൈയ്ക്കാട്ട്, ജോണി മെതിപ്പാറ, പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് തോട്ടുമാരിക്കൽ, വൈസ് പ്രസിഡൻറ് വി.പി. ആന്റണി, സെക്രട്ടറി ജോജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കാർഷിക സെമിനാറുകൾ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.
പൈനാപ്പിൾ വിഭവങ്ങൾ എന്ന വിഷയത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. കെ.ടി. സുമൻ ക്ലാസ് നയിച്ചു. പൈനാപ്പിൾ ക്വിസ് മത്സരത്തിനു വി.പി. ആന്റണി നേതൃത്വം നൽകി.
മണ്ണ് പരിപാലനവും വിള പോഷണവും എന്ന വിഷയത്തിൽ കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. എം.എസ്. ഷൈലജകുമാരിയും എംഡി2 ഇനം പൈനാപ്പിളിന്റെ സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലെ ഡോ. ടി. മായയും ക്ലാസുകൾ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.