പിളർന്നും ലയിച്ചും ജേക്കബ് ഗ്രൂപ്പ്
Saturday, February 22, 2020 12:52 AM IST
കോട്ടയം: കേരള കോണ്‍ഗ്രസിൽ കെ.എം. മാണിക്കൊപ്പമായിരുന്ന ടി.എം.ജേക്കബ് ജലസേചനമന്ത്രിയായിരിക്കെ 1993ൽ ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം. മാത്യു എന്നിവർക്കൊപ്പം നാല് എംഎൽഎമാരുടെ കരുത്തിലാണ് ജേക്കബ് ഗ്രൂപ്പ് രൂപീകരിച്ചത്.
കേരള കോണ്‍ഗ്രസിലെ പിളർപ്പുകളും ലയനങ്ങളും തുടർക്കഥയായ സാഹചര്യങ്ങളിലും ജോണി നെല്ലൂർ ജേക്കബിനൊപ്പമായിരുന്നു. പിറവം, കോതമംഗലം സീറ്റുകളിൽനിന്നു ടി.എം. ജേക്കബ് ആറു തവണ എംഎൽഎയും നാലു തവണ മന്ത്രിയുമായി. 2006ൽ പിറവത്ത് എം.ജെ. ജേക്കബിനോട് ഒരിക്കൽ മാത്രം പരാജയമറിഞ്ഞു.
ജോണി നെല്ലൂർ മൂന്നു തവണ നിയമസഭയിലേക്കു വിജയിക്കുകയും പിന്നീടു തോൽക്കുകയും ചെയ്തു. തുടർന്നു ചെയർമാൻ പദവിയുമായി ടി.എം. ജേക്കബിനും പിന്നീട് അനൂപ് ജേക്കബിനൊപ്പവും ജോണി നെല്ലൂർ പാർട്ടിയിൽ നിലകൊണ്ടു.
2005ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സ്ഥാനം കിട്ടാത്തതിനെത്തുടർന്ന് ജേക്കബ് ഗ്രൂപ്പ് കെ. കരുണാകരന്റെ ഡിഐസിയിൽ ചേർന്നു. പക്ഷേ, 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഐസി കോണ്‍ഗ്രസ് മുന്നണിയിൽ തിരിച്ചെത്തി. ഡിഐസി ബന്ധം ഉപേക്ഷിച്ചു ടി.എം. ജേക്കബ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പുനരുജീവിപ്പിച്ചു യുഡിഎഫിൽ തുടർന്നു.
2011ൽ മന്ത്രിയായിരിക്കെ ടി.എം. ജേക്കബ് അന്തരിച്ച ശേഷം പിറവത്തുനിന്ന് ഉപതെരഞ്ഞെടുപ്പിൽ അനൂപ് വിജയിച്ചു സിവിൽ സപ്ലൈസ് മന്ത്രിയായി. വിവിധ വിഷയങ്ങളിൽ ജോണിയും അനൂപും തമ്മിൽ വർഷങ്ങളായി തുടരുന്ന അകൽച്ച സമീപ മാസങ്ങളിൽ മറനീക്കി പുറത്തുവന്നു.
കുട്ടനാട് സീറ്റ് തങ്ങൾക്കു ലഭിക്കണമെന്ന താൽപര്യവും ജേക്കബ് വിഭാഗം അടുത്തയിടെ യുഡിഎഫിൽ ഉന്നയിച്ചിരുന്നു.
ലക്ഷ്യം വിശാല ഐക്യം: ജോണി നെല്ലൂർ

കോട്ടയം: ഒരേ ആശയത്തിലും ആദർശത്തിലും നീങ്ങുന്ന കേരള കോണ്‍ഗ്രസുകൾ ഒരുമിച്ചുനിന്നു യുഡിഎഫിനെ ശക്തിപ്പെടുത്തണമെന്ന താത്പര്യമാണു തനിക്കെന്നു ജോണി നെല്ലൂർ.
കർഷക അവകാശസംരക്ഷണം തുടങ്ങി നിലപാടുകളും ലക്ഷ്യവും ഒന്നായിരിക്കെ കേരള കോണ്‍ഗ്രസുകൾ ഒന്നായിത്തീരണം. കേരള കോണ്‍ഗ്രസുകളുടെ വിശാല ഐക്യത്തിന്റെ തുടക്കമെന്ന നിലയിലാണു ജോസഫ് വിഭാഗത്തിനൊപ്പം ചേരുന്നത്.
ജേക്കബ് വിഭാഗം ഒന്നാകെ കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗത്തിൽ ലയിക്കാൻ പാർട്ടി ഒന്നാകെ മുന്‍പ് തീരുമാനമെടുത്തെങ്കിലും ഡെപ്യൂട്ടി ലീഡർസ്ഥാനം വേണമെന്ന നിലപാട് അനൂപ് സ്വീകരിച്ചതാണു പ്രതിസന്ധിയുണ്ടാക്കിയതെന്നും ജോണി ആരോപിച്ചു. ഏഴു ഗ്രൂപ്പുകളായി കേരളത്തിൽ പോരടിക്കാതെ കാർഷിക മേഖലയുടെ പുരോഗതിക്കുവേണ്ടി പ്രയത്നിക്കുന്ന മുതിർന്ന നേതാവ് പി.ജെ. ജോസഫിനൊപ്പം ലയിക്കാൻ തീരുമാനിച്ചതായി ജോണി പറഞ്ഞു.
ടി.എം. ജേക്കബിനൊപ്പം നാലു എംൽഎമാരുണ്ടായിരുന്ന പാർട്ടി നിലവിൽ ഒരു സീറ്റിൽ ഒതുങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചെയർമാൻ ജോണി നെല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ഹൈപവർ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ലയനതീരുമാനത്തിനു പിന്തുണ നൽകിയതായി ജോണി പറഞ്ഞു. വിവിധ ജില്ലകളിൽനിന്നുള്ള ഭാരവാഹികളും പങ്കെടുത്തു.