കൊച്ചി: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,76,584 കേസുകൾ. വർധിച്ചുവരുന്ന റോഡ് അപകടങ്ങളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെത്തുടർന്നുണ്ടാകുന്നതാണെന്ന വാദം ശരിവയ്ക്കുന്നതാണ് പുറത്തുവന്നിട്ടുള്ള കണക്കുകൾ. 33,80,72,125 രൂപയാണ് നിയമം ലംഘിച്ചതിനെത്തുടർന്ന് മാത്രം പിഴയീടാക്കിയിട്ടുള്ളത്. 28,020 പേരുടെ ലൈസൻസ് താൽക്കാലിമായി റദ്ദാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 30,784 അപകടങ്ങളിൽ 27,821 എണ്ണവും നിയമം ലംഘിച്ചതിനെത്തുടർന്ന് ഉണ്ടായിട്ടുള്ളതാണെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2018ലെ 40,181 അപകടങ്ങളിലെ 31,492 എണ്ണവും ഇത്തരത്തിലാണ് സംഭവിച്ചത്. അമിതവേഗത, സിഗ്നൽ പാലിക്കാതെയുള്ള സഞ്ചാരം, വണ്വേ തെറ്റിച്ചുള്ള ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങളാണ് അപകടം ക്ഷണിച്ചു വരുത്തിയിട്ടുള്ളവയിൽ ഭൂരിഭാഗവും.
അതേസമയം ട്രാഫിക് നിയമലംഘനങ്ങളെത്തുടർന്ന് പിഴയീടാക്കിയ വാഹന ഉടമകളിൽ നിന്നു പിരിഞ്ഞു കിട്ടാനുള്ള തുകയുടെ കണക്കും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ മൂന്നരവർഷത്തിനിടെ പിഴയിനത്തിൽ മാത്രം മോട്ടോർവാഹന വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ളത് 17.75 കോടി രൂപയാണ്.
സിഗ്നൽ തെറ്റിച്ചുള്ള ഡ്രൈവിംഗ്, അമിത വേഗതയെത്തുടർന്ന് നിരീക്ഷണ കാമറയിൽ കുടുങ്ങിയവ, വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോവുക തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പിഴ ഒടുക്കാത്ത ഒട്ടുമിക്കവരും. പിഴ അടയ്ക്കാതെ വർഷങ്ങളായി മുങ്ങിനടക്കുന്നവരുമുണ്ട്. അതിനിടെ നോട്ടീസ് അയച്ചിട്ടും പിഴ അടയ്ക്കാൻ കൂട്ടാക്കാത്തവരുടെ വാഹനങ്ങൾ കരിന്പട്ടികയിൽപ്പെടുത്തുന്നതിനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇതിനായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള വാഹനങ്ങൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ഒരുങ്ങിക്കഴിഞ്ഞു.
പരിശോധനകൾക്കിടെ വാഹനം 900 മീറ്റർ അകലെയെത്തുന്പോൾ തന്നെ ആ വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിയുന്ന സംവിധാനത്തിലാണ് പുതിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
പിഴ ഒടുക്കാത്ത വാഹനങ്ങളാണ് കടന്നു വരുന്നതെങ്കിൽ അത്തരം വിവരങ്ങൾ ഉൾപ്പെടെ ദൂരെനിന്നും ഉദ്യോഗസ്ഥർക്ക് ഇനിമുതൽ ലഭ്യമാകും. നിലവിൽ സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിൽ ഉപയോഗിക്കുന്ന സ്മാർട്ട് മൂവ് സോഫ്റ്റ്വെയർ പുതിയ സംവിധാനമായ "പരിവാഹനി’ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.