കൊച്ചി: കാർഷിക രംഗത്തെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കർഷക ലോംഗ് മാർച്ച് സംഘടിപ്പിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണു ലോംഗ് മാർച്ച്. സമാപന സമ്മേളനം കോട്ടയത്തു നടക്കുമെന്നും പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിനു ശേഷം പറഞ്ഞു.
കർഷകർക്ക് 10,000 രൂപ മിനിമം പ്രതിമാസ സ്ഥിരംവരുമാനം ലഭിക്കുന്ന തരത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഇടപെടൽ നടത്തണം, റബർ വിലസ്ഥിരതാ ഫണ്ട് ഉയർത്താൻ നടപടി വേണം, നെല്ല് സംഭരണത്തിൽ സൊസൈറ്റികൾക്കും കർഷകർക്കും നൽകാനുള്ള കുടിശിക ഉടൻ വിതരണം ചെയ്യണം, നാളികേരത്തിന്റെ സംഭരണവില 40 രൂപയാക്കണം, വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കർഷകർക്കും കൃഷിക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകണം, എക്കോ സെൻസിറ്റീവ് സോണ്‍ പ്രഖ്യാപിച്ചതും പുനഃപരിശോധിക്കണം, വില്ലേജ് ഓഫീസുകളിലെ വിവിധ സേവനങ്ങൾക്ക് ഫീസ് കൂട്ടിയതു പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാകും കർഷക ലോംഗമാർച്ച് സംഘടിപ്പിക്കുകയെന്നു പി.ജെ. ജോസഫ് അറിയിച്ചു.
പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ സി.എഫ്. തോമസ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, നേതാക്കളായ ജോയി ഏബ്രഹാം, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ബാലകൃഷ്ണപിള്ള അറയ്ക്കൽ, ഷിബു തെക്കുംപുറം, സേവി കുരുശുവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.