തിരുവനന്തപുരം: 2018-19ൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് സ്വരാജ് ട്രോഫിക്കും ധനസഹായത്തിനും അർഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീനാണു പുരസ്കാരം പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നേടി. എറണാകുളം ജില്ലയിലെ മുളന്തുരുത്തി രണ്ടും ആലപ്പുഴയിലെ വീയപുരം മൂന്നാം സ്ഥാനവും നേടി.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തു. തൃശൂർ പഴയന്നൂർ മികച്ച രണ്ടാമത്തെ ബ്ലോക്കായും കോട്ടയം ളാലം ബ്ലോക്ക് പഞ്ചായത്തിനെ മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായും തെരഞ്ഞെടുത്തു.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി. കൊല്ലം ജില്ലാ പഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും മൂന്നാം സ്ഥാനത്തെത്തി.
സംസ്ഥാന തലത്തിൽ മൂന്നു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയും ലഭിക്കും.
ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകളെയും പ്രഖ്യാപിച്ചു. ജില്ല, ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾ എന്ന ക്രമത്തിൽ:
തിരുവനന്തപുരം: ചെമ്മരുതി , മംഗലപുരം. കൊല്ലം: പൂതക്കുളം, നെടുമ്പന. പത്തനംതിട്ട: തുമ്പമൺ, മെഴുവേലി. ആലപ്പുഴ: കുമാരപുരം, മാവേലിക്കര തെക്കേക്കര. കോട്ടയം: വെളിയന്നൂർ, അയ്മനം. ഇടുക്കി: വട്ടവട, മണക്കാട്. എറണാകുളം: രായമംഗലം , മാറാടി , പാലക്കുഴ. തൃശൂർ: പൂമംഗലം, അളഗപ്പ നഗർ. പാലക്കാട്: ശ്രീകൃഷ്ണപുരം , വെള്ളിനേഴി. മലപ്പുറം: പുലാമന്തോൾ, മാറഞ്ചേരി. കോഴിക്കോട്: ചേമഞ്ചേരി, പനങ്ങാട്. വയനാട്: മൂപ്പൈനാട്, കോട്ടത്തറ. കണ്ണൂർ: കരിവെള്ളൂർ പെരളം, പരിയാരം. കാസർഗോഡ്: ചെറുവത്തൂർ, ബേഡഡുക്ക.
ജില്ലാ തലത്തിൽ അവാർഡിന് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. പുരസ്കാരം ഈ മാസം 18 നും 19 നും വയനാട് വൈത്തിരിയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ വിതരണംചെയ്യും.
തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, ഗ്രാമവികസന കമ്മീഷണർ പദ്മകുമാർ, പഞ്ചായത്ത് അഡീ.ഡയറക്ടർ അജിത്കുമാർ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.