തിരുവനന്തപുരം: പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയും ആദ്യകാല മലയാള സിനിമ നടിയുമായ ജമീല മാലിക്(73) അന്തരിച്ചു. തിരുവനന്തപുരത്ത് പാലോടുള്ള ബന്ധുവിന്റെ വീട്ടിൽ വച്ച് ഇന്നലെയായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കൊല്ലം ജോനകപ്പുറത്തേക്കു കൊണ്ടുപോയി സംസ്കരിച്ചു. ഉച്ചകഴിഞ്ഞു മൂന്നു മുതൽ തൈക്കാട് ഭാരത് ഭവനിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മധുപാൽ, ജലജ, ഭാഗ്യലക്ഷ്മി, മഹേഷ് പഞ്ചു, പി.ശ്രീകുമാർ, നന്ദു, പ്രൊഫ.അലിയാർ, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സിനിമാ, സാംസ്കാരിക മേഖലയിലെ നിരവധി പേർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പുഷ്പചക്രമർപ്പിച്ചു.
1946 ൽ ആലപ്പുഴ മുതുകുളത്ത് കോണ്ഗ്രസ് നേതാവും മുനിസിപ്പൽ കൗണ്സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മയുടേയും മകളായാണ് ജമീലയുടെ ജനനം. എസ്എസ്എൽസി പഠനത്തിനു ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സ്കൂളിൽ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983ൽ വിവാഹിതയായെങ്കിലും ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിഞ്ഞു. ഏക മകൻ അൻസാർ മാലിക്കിന് ശാരീരിക മാനസിക വെല്ലുവിളികൾ നേരിട്ടതും അവരെ തളർത്തിയിരുന്നു. ജമീല ആദ്യകാല ദൂരദർശൻ പരന്പരകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. റാഗിംഗ് (1973) ആയിരുന്നു ആദ്യ സിനിമ. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ജി.എസ് പണിക്കരുടെ പാണ്ഡവപുരത്തിലെ ദേവി ടീച്ചർ എന്ന നായികയായാണ് ജമീല ജനശ്രദ്ധ നേടുന്നത്. ആദ്യത്തെ കഥ, ഏണിപ്പടികൾ തുടങ്ങി മുപ്പതോളം മലയാള സിനിമകളിലും പത്തിലേറെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ അന്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. എംജിആറിന്റെ സിനിമയിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട ജമീല, ജയലളിതയുടെ അവസാന സിനിമയിൽ വേഷമിട്ടു. ’നദിയെ തേടിവന്ന കടൽ’ എന്ന ആ സിനിമയിൽ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്കു വേണ്ടി ഡബ്ബിംഗ് ചെയ്തു. റേഡിയോ നാടക രചയിതാവായും ശ്രദ്ധ നേടി. ’ശരറാന്തലിന്റെ വെളിച്ചത്തിൽ’ എന്നൊരു നോവലും അവർ എഴുതി. അവസാന സമയത്ത് സാന്പത്തികമായി തകർന്ന ഇവർ വാടക വീടുകളിലും പിന്നീട് താരസംഘടനയായ അമ്മ നിർമിച്ച് നൽകിയ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.