കൊച്ചി: എക്സൈസ് നടത്തിയ പരിശോധനയിൽ കൊച്ചി നഗരത്തിൽനിന്ന് ആറ് ലക്ഷം രൂപ വിലവരുന്ന ഒരു ലക്ഷത്തിലധികം വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം സ്ക്വാഡ്, തൃപ്പൂണിത്തുറ റേഞ്ച്, എറണാകുളം സർക്കിൾ, അങ്കമാലി എന്നീ എക്സൈസ് ഓഫീസുകൾ സംയുക്തമായി ഒരേ സമയം നടത്തിയ റെയ്ഡിലാണ് വ്യാജ സിഗരറ്റ് പിടികൂടിയത്. വിദേശ സിഗരറ്റുകളും പിടിച്ചെടുത്തവയിലുണ്ട്.
ഹൈക്കോടതി ജംഗ്ഷൻ, ഇടപ്പള്ളി, തേവര, എസ്ആർഎം റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽനിന്നും ഗോഡൗണുകളിൽനിന്നുമാണ് ഇത്രയധികം ഉത്പന്നങ്ങൾ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ 50 കടകളിൽനിന്നും വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.
വിലക്കുറവിൽ വ്യാജ സിഗരറ്റുകൾ വ്യാപകമാകുന്നു എന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്ന എക്സൈസിന്റെ മിന്നൽ പരിശോധന . മലപ്പുറത്തുനിന്നുള്ള ലോബികളാണ് സിഗരറ്റ് കടത്തിനു പിന്നിലെന്നാണ് വിവരം. ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ച ശേഷം ബേക്കറി വാഹനങ്ങളിലാണ് വിതരണം ചെയ്യുന്നത്. സാധാരണ സിഗരറ്റിനേക്കാൾ നിക്കോട്ടിന്റെ അളവ് വ്യാജ സിഗരറ്റുകളിൽ കൂടുതലാണ്.
കപ്പൽ മാർഗം ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലെത്തുന്ന വ്യാജ സിഗരറ്റ് നികുതിയടയ്ക്കാതെയാണു വരുന്നത്. അതിനാൽ തന്നെ വലിയ വിലക്കുറവാണ് ഇവയ്ക്കുണ്ടായിരുന്നത്.
സാധാരണ സിഗരറ്റ് പായ്ക്കറ്റുകൾക്കു മുകളിൽ പതിക്കാറുള്ള ചിത്രങ്ങൾ അടക്കമുള്ള മുന്നറിയിപ്പുകളും വ്യാജ സിഗരറ്റ് പായ്ക്കറ്റുകളിൽ ഉണ്ടാകാറില്ല. നിലവാരം കുറഞ്ഞ ലഹരിവസ്തുക്കളാണ് പിടിയിലായതെന്നും പിടിച്ചെടുത്ത വ്യാജ സിഗരറ്റിൽ ഒന്നുംതന്നെ അവ നിർമിക്കുന്ന സ്ഥലത്തിന്റെ പേര് ഇല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു മാസം കാലാവധി കഴിഞ്ഞ സിഗരറ്റ് വിൽപ്പന നടത്താൻ പാടില്ലാത്തത് ആയതിനാൽ സിഗരറ്റ് പായ്ക്കറ്റിൽ നിർമാണ തീയതി രേഖപ്പെടുത്തേണ്ടത് നിർബന്ധം ആണെന്നും എന്നാൽ പിടിച്ചെടുത്ത വ്യാജ സിഗരറ്റിൽ നിർമാണ തീയതി 2012 എന്നാണ് കാണിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്കുമാർ എക്സൈസ് സ്പെഷ്ൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബു, ഇൻസ്പെക്ടർ പി. ശ്രീരാജ്, തൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ ബിജുവർഗീസ്, എറണാകുളം റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണ കുമാർ പ്രിവന്റീവ് ഓഫീസർ ജോർജ് ജോസഫ്, പ്രമോദ്, പി.എൽ. ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ റൂബൻ, വിപിൻ ദാസ്, സജിത, അനീഷ് കെ. ജോസഫ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വലിയ തോതിൽ വ്യാജ സിഗരറ്റുകൾ പിടികൂടിയ സംഭവത്തിൽ പ്രതികളുടെ വിവരങ്ങൾ സെൻട്രൽ എക്സൈസിന് കൈമാറുമെന്നും വ്യാജ സിഗരറ്റ് മാഫിയയ്ക്കെതിരെ പ്രത്യേക ഷാഡോ ടീം രൂപീകരിച്ചു പരിശോധന ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.