തിരുവനന്തപുരം: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. നിയമപ്രകാരമുളള വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു വനിത നൽകുന്ന വിവരങ്ങളും മൊഴിയും സ്വീകരിക്കുന്നതിന് ക്രിമിനൽ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുളള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്നപക്ഷം ഒരു വനിതാ പോലീസ് ഓഫീസറോ വനിതാ ഓഫീസറോ ആ വിവരം രേഖപ്പെടുത്തേണ്ടതാണ്. കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീകൾക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവർത്തകരുടേയോ വനിതാ സംഘടനകളുടേയോ രണ്ടുകൂട്ടരുടേയുമോ സഹായവും ലഭ്യമാക്കണം.
കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീ താത്കാലികമായോ സ്ഥിരമായോ ശാരീരികമോ മാനസികമോ ആയി വൈകല്യം നേരിടുന്നവരാണെങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് കുറ്റകൃത്യത്തിന് വിധേയയായ സ്ത്രീയുടെ വീട്ടിൽ വച്ചോ അവർക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ ആയിരിക്കണം. ഒരു സ്പെഷൽ എഡ്യൂക്കേറ്ററുടേയോ ഇന്റർപ്രട്ടറുടേയോ മെഡിക്കൽ ഓഫീസറുടേയോ സാന്നിധ്യത്തിൽ വേണം വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.
ഈ വിവരശേഖരണം കഴിയുന്നതും വീഡിയോയിൽ പകർത്തേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.