കോതമംഗലം: മാർത്തോമ്മ ചെറിയപള്ളി സംരക്ഷിക്കാൻ നടത്തുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈറേഞ്ച്, കോതമംഗലം മേഖലയിലെ യാക്കോബായ പള്ളികളിൽനിന്നു വിശ്വാസികളുടെ കൂട്ടായ്മ ഇന്നു ചെറിയപള്ളിയിൽ എത്തും. നാളെ സംസ്ഥാനത്തെ മുഴുവൻ യാക്കോബായ പള്ളികളിൽനിന്നുള്ള വിശ്വാസികളും ചെറിയപള്ളിയിൽ സംഗമിക്കും.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഇന്നുമുതൽ ചെറിയപള്ളിയിൽ താമസിച്ചു സമരത്തിനു നേതൃത്വം നൽകാൻ നിശ്ചയിച്ചതോടെയാണ് യാക്കോബായ സഭയുടെ എല്ലാ ഭദ്രാസനങ്ങളിൽനിന്നുമുള്ള വിശ്വാസികൾ കോതമംഗലത്തേക്ക് പ്രവഹിക്കുന്നത്. വൈകുന്നേരം നാലിന് കോതമംഗലം ചെറിയപള്ളിയിൽ എത്തിച്ചേരത്തക്കവിധമാണ് എല്ലാ ഭദ്രാസനങ്ങളിൽനിന്നും മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്.
ദൂരക്കൂടുതലുള്ള പ്രദേശങ്ങളിൽനിന്ന് ഇന്നലെ വൈകുന്നേരത്തോടെ വാഹനങ്ങൾ പുറപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുള്ള യാക്കോബായ വിശ്വാസികൾ ഉൾപ്പെടെ ആയിരങ്ങൾ ചെറിയപള്ളി സംരക്ഷിക്കാൻ മുഴുവൻ സമയവും രാപ്പകൽ റിലേ സത്യഗ്രഹ സമരത്തിൽ അണിചേരും.
സഭയുടെ വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ, സഭയിലെ വിവിധ ഭക്തസംഘടനകളായ യൂത്ത് അസോസിയേഷൻ, സണ്ഡേ സ്കൂൾ അസോസിയേഷൻ, വനിതാസമാജം, തീർഥയാത്രാ സംഘങ്ങൾ, വൈദികസംഘം, ശുശ്രൂഷാസംഘം, എൽഡേഴ്സ് ഫോറം എന്നീ വിഭാഗങ്ങൾ കോതമംഗലം മതമൈത്രി സംരക്ഷണസമിതിക്കും ഭാരവാഹികൾക്കും പ്രവർത്തകർക്കുമൊപ്പം സമരത്തിനും പ്രതിരോധത്തിനുമായി നേതൃത്വം നൽകും.
സമരത്തിൽ പങ്കുചേരാൻ എത്തിച്ചേരുന്ന ആയിരങ്ങൾക്ക് പള്ളിയിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾക്കൊപ്പം ഭക്ഷണക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് വനിതാ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷണ ക്രമീകരണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സർക്കാരിനോ പോലീസിനോ എതിരേയുള്ള സമരമല്ല ഇതെന്നതിനാൽ യാതൊരു കാരണവശാലും ഇവർക്കെതിരേ മുദ്രാവാക്യങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകരുതെന്നു സംഘാടകർ എല്ലാ ഭദ്രാസനങ്ങളെയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാതെയും വ്യാപാരസ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെയുമായിരിക്കും സമരം. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്ന് എത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നു വരുന്ന വാഹനങ്ങൾ പള്ളിയിൽ ആളുകളെ ഇറക്കിയശേഷം തങ്കളം മാർ ബസേലിയോസ് ദന്തൽ കോളജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
ഇടുക്കി ജില്ലയിൽനിന്നുള്ള വാഹനങ്ങൾ നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജ് ഗ്രൗണ്ടിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽനിന്ന് എത്തിച്ചേരുന്ന വാഹനങ്ങൾ മാർ ബസേലിയസ് നഴ്സിംഗ് കോളജ് ഗ്രൗണ്ടിലും ബാഹ്യകേരള ഭദ്രാസനമായ ബംഗളൂരു ഭദ്രാസനത്തിൽനിന്നുള്ള വാഹനങ്ങൾ മാർ ബസേലിയോസ് ദന്തൽ കോളജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണെന്നു ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയി തോമസ് മണ്ണഞ്ചേരിൽ എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.