കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇന്ത്യൻ ജനാധിപത്യത്തെ ധ്വംസിക്കുന്നതും രാഷ്ട്രത്തെ രണ്ടായി വിഭജിക്കുന്നതുമായ പൗരത്വ നിയമ ഭേദഗതി കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്നും ഡോ. എൻ. ജയരാജ് എംഎൽഎ.
പൗരത്വ നിയമഭേദഗതി, റബർ വിലസ്ഥിരതാ ഫണ്ട് ഉപേക്ഷിക്കൽ, കാരുണ്യപദ്ധതി നിർത്തലാക്കൽ, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരേ കേരള യൂത്ത്ഫ്രണ്ട്-എം 14 ജില്ലകളിലും നടത്തിയ കളക്ടറേറ്റ് മാർച്ചിന്റെയും ധർണയുടെയും സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക മാർച്ച് നയിച്ചു.
യുഡിഎഫ് ഗവൺമെന്റ് നടപ്പിലാക്കിയ റബർ മിനിമം വില 150 രൂപയിൽനിന്ന് 200 രൂപയായി ഉയർത്തേണ്ടതിനുപകരം അതുപേക്ഷിക്കുകയാണു കേരള സർക്കാർ ചെയ്തത്. ലക്ഷക്കണക്കിനു പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായിരുന്ന കാരുണ്യപദ്ധതി നിർത്തലാക്കി അവരെയെല്ലാം ദുരിതത്തിലാക്കിയ പിണറായി സർക്കാരിന്റെ നടപടി മനുഷ്വത്യരഹിതമാണ്. ഏഴുകോടി തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കണമെന്നു പറഞ്ഞു മോദി ഗവൺമെന്റും 10 ലക്ഷം പേർക്കു തൊഴിൽ നല്കുമെന്നു പറഞ്ഞ പിണറായി സർക്കാരും ഒരുപോലെ യുവജനങ്ങളെ വഞ്ചിക്കുകയാണ്- ജയരാജ് ആരോപിച്ചു.
അഡ്വ. ജോബ് മൈക്കിൾ, അഡ്വ. പ്രിൻസ് ലൂക്കോസ്, സണ്ണി തെക്കേടം, ബിജു കുന്നേപ്പറന്പൻ, ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ്, സാബു കുന്നേൽ, വിജയ് മാരേട്ട്, രൺദീപ് ജി. നായർ, ഷാജി പുളിമൂടൻ, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ, ജിജോ വരിക്കമുണ്ട, കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് തുടങ്ങിയവർ കോട്ടയം ഗാന്ധിസ്ക്വയറിൽ നിന്നാരംഭിച്ച മാർച്ചിനും കളക്ടറേറ്റുപടിക്കൽ നടന്ന ധർണയ്ക്കും നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.