കോട്ടയം: കേരളത്തിൽ മൺസൂൺ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനും ’ക്യാപ്റ്റൻ വെതർ ഫോർകാസ്റ്റിലൂടെ’ പ്രശസ്തനുമായ ക്യാപ്റ്റൻ നോബിൾ പെരേര മുന്നറിയിപ്പ് നൽകി. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഏറ്റുമാനൂർ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രളയം 2020 സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരാശരി 27ഡിഗ്രി സെൽഷസ് ചൂടുണ്ടായിരുന്ന അറബിക്കടൽ ഡിസംബർ മാസത്തിൽ 30ഡിഗ്രി വരെയെത്തുകയും പിന്നീട് 29ഡിഗ്രിയിൽ തുടരുകയും ചെയ്യുന്നത് ആശങ്കയുളവാക്കുന്നു. വരും മാസങ്ങളിൽ ഭൂമിയുടെ ഉത്തരാർധഗോളം സൂര്യനോട് കൂടുതൽ അടുത്ത് വരുന്നതിനാൽ അറബിക്കടലിൽ വീണ്ടും 31 ഡിഗ്രി വരെ ചൂട് ഉയരുവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം മൺസൂൺ കാലങ്ങളായ ജൂൺ, ജൂലൈ, ഓഗസ്റ്റ്, മാസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ മൂലം മഴവെള്ളം ഭൂമിയിൽ ഇറങ്ങുന്നില്ല. തോടുകളും ഓടകളും മൂടിയിരിക്കുന്നു. പുഴകളുടെ വീതി ഇല്ലാതായി. ഇനിയൊരു പ്രളയം ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നൊരിക്കങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുറ്റത്തും മറ്റു തുറസായ സ്ഥലങ്ങളിലുമുള്ള ഓടുപാകൽ, കോൺക്രീറ്റിംഗ്, ഇന്റർലോക്ക് ടൈലിംഗ് എന്നിവ ഒഴിവാക്കുക. പാറകൾ പൊട്ടിച്ചുകൊണ്ടുള്ള പരന്ന ഭവനനിർമാണത്തിന് പകരം ഉരുക്കു ചട്ടക്കൂടും ഫൈബർ സിമെന്റ് പാളികളും കൊണ്ട് ഉയരത്തിലുള്ള ഭവനനിർമാണ രീതി അവലംബിക്കുക. ഓടകളും കനാലുകളും തോടുകളും പുഴകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുക. പുഴകളിലെ മണൽ ഖനനം ചെയ്തു നിർമാണ പ്രവർത്തകൾക്ക് ഉപയോഗിക്കുക, അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാറ്റി ആഴം പുനഃസ്ഥാപിക്കുക. മതിലുകൾക്കു പകരം ചെടികൾകൊണ്ട് വേലി കെട്ടുക. തുടങ്ങിയവ മുന്നൊരുക്കമായി സ്വീകരിക്കാവുന്നതാണ്.
യോഗത്തിൽ ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഏറ്റുമാനൂർ സെന്റർ ചെയർമാൻ എബി എം. പൊന്നാട്ട് അധ്യക്ഷത വഹിച്ചു. സെകട്ടറി മധു എം.വി., ജി സി മെമ്പർ ജോബി കുര്യൻ, റോയ് ജോർജ്, സുനിൽ ജോസഫ്, തോമസ് കെ , ആർക്കിടെക്റ്റ് രാഹുൽ മൂലയിൽ, മാത്യു മാസ്റ്റേഴ്സ്, ഹർഷ കുമാർ ജെ., ജോർജ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.