കേരളത്തിലെ പാറശാല മുതൽ കണ്ണൂർ വരെയുള്ള 32 രൂപതകളിൽ നിന്നുള്ള ആയിരക്കണക്കിന് അധ്യാപകർ അണിചേർന്നിട്ടുള്ള കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, അംഗസംഖ്യയുടെ കാര്യത്തിലും സത്യസന്ധവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിക്കുന്നതിലും ഇതര അധ്യാപക സംഘടനകളെക്കാൾ ഏറെ മുന്നിലാണ്. കേരളത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത ഒരു ജനസമൂഹത്തിന്റെ പിൻമുറക്കാരാണിവർ എന്നതു തന്നെയാണിതിനു കാരണം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ക്രൈസ്തവവിദ്യാഭ്യാസ സ്ഥാപനങ്ങളും മിഷനറിമാരും വഹിച്ച പങ്ക് നിസ്തുലമായിരുന്നു.
എന്നാൽ, കേരളം നേടിയ വിദ്യാഭ്യാസപരവും, സാംസ്കാരികവുമായ, പുരോഗതിയെ കൊട്ടിഘോഷിക്കുന്നവർ അതിന് പിന്നിൽ പ്രവർത്തിച്ചവരെ പലപ്പോഴും വിസ്മരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണം സർക്കാർ നയമായി പ്രഖ്യാപിക്കുന്പോഴും ഈ മേഖലയിൽ വലിയ സംഭാവനകൾ നൽകിയ എയ്ഡഡ് വിദ്യാലയങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷസ്ഥാപനങ്ങൾ കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനം നടക്കുന്പോൾ വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന അതീവഗുരുതരമായ സാഹചര്യങ്ങൾകൂടി ചർച്ച ചെയ്യേണ്ടതുണ്ട്.
ന്യൂനപക്ഷാവകാശങ്ങളും അംഗീകാരം ലഭിക്കാത്ത അധ്യാപകരും
ന്യൂനപക്ഷങ്ങളുടെ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കുമെന്നു കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ നിഷേധിക്കുന്ന കാര്യത്തിൽ ഇരു സർക്കാരുകൾക്കും ഒരേനിലപാടാണ്. വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ഫെഡറൽ സംവിധാനങ്ങൾ ഇല്ലാതാക്കി ഈ മേഖലയെ മുഴുവൻ നിയന്ത്രണത്തിലാക്കാനും കാവിവത്കരിക്കാനും ലക്ഷ്യമിട്ട് പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി കേന്ദ്രസർക്കാർ ഇറങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയെ മുഴുവൻ നിയന്ത്രിക്കാൻ രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്ന ഒരു പുതിയ സംവിധാനത്തിനു തന്നെ അവർ രൂപം നൽകിയിരിക്കുന്നു. സംസ്ഥാന സർക്കാരാകട്ടെ മത-ഭാഷാന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന പ്രത്യേക അവകാശങ്ങൾപോലും നിഷേധിക്കുന്നു. 1959ലും 1972ലും 2006ലും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ കേരളം ശക്തമായ താക്കീത് നൽകിയ ചരിത്രം വിസ്മരിക്കാനാവില്ല, അതിനു സമാനമായ സാഹചര്യത്തിലേക്കാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാധിഷ്ഠിതമായ ന്യൂനപക്ഷാവകാശങ്ങൾ പോലും ലഭ്യമാകണമെങ്കിൽ നിരന്തരം നീതിപീഠങ്ങളെ സമീപിക്കേണ്ടിവരുന്ന സാഹചര്യം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ 2016 മുതലുള്ള നിയമനങ്ങൾക്ക് അംഗീകാരമില്ലാതെ മുവായിരത്തിലേറെ അധ്യാപകർ നാല് അധ്യയനവർഷങ്ങളായി, പ്രതിഫലമില്ലാതെ ജോലിചെയ്യുകയാണ്. മനുഷ്യാവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്ന ഈ അധ്യാപകരുടെ ധാർമിക സമരങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. 2016 ലെ കെഇആർ ഭേദഗതിയിലൂടെ അധിക തസ്തികയിലെ നിയമനങ്ങളിൽ 1:1 (പ്രൊട്ടക്ട്ഡ് അധ്യാപകരും, മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകരും) എന്ന അനുപാതം പാലിക്കണമെന്ന സർക്കാർ നിലപാടാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. വിവിധ കോർപറേറ്റ് മാനേജ്മെന്റുകളിലെ അധികം വരുന്ന അധ്യാപകരെ അതേ മാനേജ്മെന്റുകൾ തന്നെയാണ് നിലവിൽ സംരക്ഷിക്കുന്നത്. 1979ന് ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിൽ ഒരു തസ്തിക വീതം സർക്കാരിന് വിട്ടുകൊടുക്കണമെന്ന കെഇആർ ഭേദഗതിയുണ്ടായി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന ഉറപ്പുനൽകുന്ന 30 (1) അനുച്ഛേദത്തിന്റെ ലംഘനമാണിത്. 2014-2015 അധ്യായനവർഷത്തിൽ അനുവദിച്ച കുറെയേറെ ഹയർസെക്കൻഡറി സ്കൂളുകളിൽ ഇനിയും തസ്തിക നിർണയം നടത്തിയിട്ടില്ല. ഹയർസെക്കൻഡറി ഏകീകരണത്തിലും സർക്കാർ സമവായത്തിന്റെ മാർഗമല്ല സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളെ നവീകരിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത ചലഞ്ച് ഫണ്ട് ഇനിയും വിതരണം ചെയ്യാനായില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിന് സംതൃപ്തമായ അധ്യാപക സമൂഹം കൂടി ആവശ്യമാണെന്ന് അധികാരികൾ ഓർക്കേണ്ടതുണ്ട്.
ഞായറാഴ്ച പ്രവൃത്തിദിനങ്ങളാക്കുന്നു
ഈ അടുത്ത കാലത്ത് ഞായറാഴ്ചകൾ അപ്രഖ്യാപിത പ്രവൃത്തിദിനങ്ങളാക്കുന്ന ഒരു സമീപനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നു. ദേശീയ മെറിറ്റ് കം മീൻസ് പരിക്ഷകൾ, നീറ്റ് പരീക്ഷകൾ, പിഎസ്സി പരീക്ഷകൾ, സാക്ഷരത തുല്യത പരീക്ഷകൾ, ഉപജില്ല- ജില്ല-സംസ്ഥാന ശാസ്ത്ര, പ്രവൃത്തി പരിചയ, കായിക, കലാമേളകൾ, ഐടി അറ്റ് സ്കൂളിന്റെ പരിശീലനങ്ങൾ, പ്രധാനാധ്യാപകർക്ക് സീമാറ്റ് നടത്തുന്ന പരിശീലനങ്ങൾ, കെ-ടെറ്റ് പരീക്ഷകൾ എന്നിവ ഞായറാഴ്ചകളിൽ സംഘടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ക്രൈസ്ത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകൾക്കും, മറ്റ് ആരാധന ശുശ്രൂഷകൾക്കും തടസം സൃഷ്ടിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം. ഇക്കാര്യങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഏകപക്ഷീയമായി ഞായർ പരിശീലന പരിപാടികളുമായി മുന്നോട്ടുപോകുന്നത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള വെല്ലുവിളിയായി മാത്രമെ കാണാനാകൂ.
കലാലയ രാഷ്ട്രീയം അരുത്
കലാലയങ്ങളിൽനിന്നു പടിയിറങ്ങിയ വിദ്യാർഥി രാഷ്ട്രീയം തിരിച്ചുവരുന്നതിന് നിയമപരിരക്ഷ നല്കിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉത്കണ്ഠാജനകമാണ്. കലാലായ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള നിരവധിയായ കോടതി ഉത്തരവുകളെ മറികടക്കാൻവേണ്ടി നടത്തുന്ന ഈ നിയമ നിർമാണം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രാഷ്ട്രീയാഭാസങ്ങൾ നാം കണ്ടതാണ്. പാലക്കാട് വിക്ടോറിയ കോളജിലും, എറണാകുളം മഹാരാജാസ് കോളജിലും പ്രിൻസിപ്പൽമാരെ അപമാനിച്ചത് നമുക്ക് കണ്ടില്ലെന്ന് നടിക്കാമോ?
മാറുന്ന വിദ്യാലയ അന്തരീക്ഷം
നമ്മുടെ വിദ്യാലയാന്തരീക്ഷം ഏറെ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. പരന്പരാഗതവും മാതൃകാപരവുമായിരുന്ന ഗുരുശിഷ്യബന്ധങ്ങളുടെ ഉൗഷ്മളതയ്ക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. ക്ലാസ്മുറികളിലെ പഠനപ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ ഗൃഹപാഠം ചെയ്യാതിരിക്കുകയോ അച്ചടക്കവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന കുട്ടികളെ സദുദ്ദേശ്യത്തോടെ തിരുത്താനോ ശാസിക്കാനോ ശിക്ഷണത്തിന്റെ ഭാഗമായി ചെറിയ ശിക്ഷകൾ നൽകാനോ അധ്യാപകർ ഭയപ്പെടുന്ന ഒരു സാഹചര്യം നമ്മുടെ വിദ്യാലയങ്ങളിൽ നിലനിൽക്കുന്നു. പല വികസിത രാജ്യങ്ങളിലും ഉള്ളതുപോലെ മാതാപിതാക്കൾക്കും അധ്യാപകർക്കും നിയന്ത്രണമില്ലാതെ ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നത് എത്രമാത്രം ആശാസ്യമാണെന്ന് ചർച്ചചെയ്യപ്പെടേണ്ടതാണ്. നമ്മുടെ വിദ്യാലയങ്ങളിൽ പഠനത്തോടെപ്പം സ്വഭാവരൂപവത്കരണവും നടന്നില്ലെങ്കിൽ അവിടെനിന്നും പുറത്തിറങ്ങുന്നത് അച്ചടക്കബോധമില്ലാത്ത ഒരു തലമുറയായിരിക്കും.
വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള പ്രശ്നങ്ങൾ അധികാരികളുടെയും പൊതുസമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കാനും പരിഹാരം കാണാനും നമുക്ക് കഴിയണം. വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ മുന്നേറ്റം തുടരാനും പൊതുവിദ്യാഭ്യാസമേഖലയെ ശക്തീകരിക്കുന്നതിനും അത് ആവശ്യമാണ്. ഈ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടെ മുന്നോട്ടുവയ്ക്കാൻ ഈ സമ്മേളനം കാരണമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
ജോഷി വടക്കൻ
(സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.