തൃശൂർ: ഇന്ത്യൻ ഭരണഘടന തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന സാഹചര്യമാണു രാജ്യത്തുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമസംവിധാനങ്ങൾ നിസഹായരാക്കപ്പെടുകയും നിർവാഹകർ സ്വാതന്ത്ര്യമില്ലാതെ പകച്ചു നിൽക്കുകയും മാധ്യമങ്ങൾ ബോധപൂർവമായി നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക അവസ്ഥയിൽ സംഘടിതമായ പ്രതികരണ ശേഷി ഉണരണമെന്നും ചെന്നിത്തല പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൗരത്വബിൽ ഇന്ത്യയുടെ മതേതര സ്വഭാവത്തിന്റെ കടയ്ക്കൽ കത്തിവക്കുന്നതാണ്.
ഗാന്ധിജിയെ വധിച്ച ഗോഡ്സെ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്കിടയിൽ വിഭജനമുയർത്തി സെക്യുലർ സ്റ്റേറ്റെന്ന സ്വഭാവം തന്നെ തകർക്കലാണു ലക്ഷ്യം. മതേതര സ്വഭാവം ഇന്ത്യയുടെ അടിസ്ഥാന ഘടകമാണ്. അതു തകർക്കാനുള്ള നീക്കത്തെ സംഘടിതമായി ചെറുക്കണം. പൗരത്വബില്ല് പിന്നാലെ വരുന്ന മറ്റ് അപകടകരമായ നിയമ സംവിധാനങ്ങളിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷനായി. മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ജനറൽ കണ്‍വീനർ എം.വി. വിനീത, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, മുൻ പ്രസിഡന്റ് കമാൽ വരദൂർ, മുൻ ജനറൽ സെക്രട്ടറി സി. നാരായണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമൻ, സെക്രട്ടറിമാരായ ഷബ്ന സിയാദ്, ശ്രീല പിള്ള, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് തുടങ്ങിയവർ പങ്കെടുത്തു.
ലേബർ കോഡും വേജ് കോഡും നടപ്പാക്കരുത്: പത്രപ്രവർത്തക യൂണിയൻ
വിവിധ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് അടക്കം ഇല്ലാതാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡും വേജ്കോഡും നടപ്പാക്കരുതെന്നു കേരള പത്രപ്രവർത്തക യൂണിയൻ 55-ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കോഡ് നടപ്പായാൽ തൊഴിൽ സുരക്ഷ, ആനുകൂല്യങ്ങളിലുള്ള ആനുപാതിക വർധന തുടങ്ങിയ ഒട്ടേറെ പ്രതിസന്ധികളാണ് ഉണ്ടാകാൻ പോകുന്നത്. തൊഴിൽ നിയമങ്ങൾക്കെതിരായി വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ജനുവരി എട്ടിലെ ദേശീയപണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം അഭ്യർഥിച്ചു. മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാൻ നിയമം നടപ്പാക്കണം, ദൃശ്യമാധ്യമ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമപരിരക്ഷ വേണം, കെ.എം. ബഷീറിനു നീതി ലഭിക്കണം, പ്രസ്ക്ലബുകളിൽ വനിത സബ്കമ്മിറ്റി രൂപീകരിണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
കാഷ്മീരിൽ മാധ്യമ സ്വാതന്ത്ര്യത്തിനായി പോരാടുന്ന പത്രപ്രവർത്തകർക്കു സമ്മേളനം ഐക്യദാർഢ്യം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡൻ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. ചർച്ചയ്ക്കു സെക്രട്ടറി എൻ. നാരായണൻ മറുപടിപ്രസംഗം നടത്തി.
ഭാരവാഹികൾ ചുമതലയേറ്റു
കേരള പത്രപ്രവർത്തക യൂണിയൻ പുതിയ ഭരണ സമിതി ചുമതലയേറ്റു. കെ.പി. റെജി (മാധ്യമം)-പ്രസിഡന്റ്, ഇ.എസ്. സുഭാഷ് (ദേശാഭിമാനി)-ജനറൽ സെക്രട്ടറി, പി. സുരേഷ് ബാബു (മാതൃഭൂമി) -ട്രഷറർ, വൈസ് പ്രസിഡന്റുമാർ-പി.വി. കുട്ടൻ (കൈരളി ടിവി), നിഷ പുരുഷോത്തമൻ (മനോരമ ന്യൂസ്), സെക്രട്ടറിമാർ- ടി.പി പ്രശാന്ത് (കൈരളി ടിവി), ഷബ്ന സിയാദ് (മീഡിയാ വണ്‍), ശ്രീലാ പിള്ള (റിപ്പബ്ലിക് ടിവി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.