കോട്ടയം: കത്തോലിക്ക സഭയും മലങ്കര ഓർത്തഡോക്സ് സഭയും സംയുക്തമായി മതപഠനത്തിനുളള ഉയർന്ന ക്ലാസുകളിലെ പാഠങ്ങൾക്കു രൂപം നൽകാൻ ധാരണ. കത്തോലിക്കാ സഭയുടെയും മലങ്കര ഓർത്തഡോക്സ് സഭയുടെയും പ്രതിനിധികൾ ചേർന്നു രൂപീകരിച്ചിട്ടുള്ള സംയുക്ത വേദശാസ്ത്ര സംവാദ സമിതി കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ നടത്തിയ ചർച്ചകളിലാണു തീരുമാനം.
കഴിഞ്ഞ വർഷങ്ങളിൽ സമിതി എത്തിച്ചേർന്ന ക്രിസ്തു വിജ്ഞാനീയത്തിലുളള പൊതുധാരണകൾക്കും നിബന്ധനകൾക്കും വിധേയമായി ചില കൂദാശകൾ പങ്ക് വയ്ക്കുന്നതു സംബന്ധിച്ചും പളളികളും സെമിത്തേരികളും പങ്ക് വയ്ക്കുന്നതു സംബന്ധിച്ചും ഇതിനോടകം ഉണ്ടാക്കിയിട്ടുളള ധാരണകളുടെ അടിസ്ഥാനത്തിലാണു പാഠങ്ങൾ പൊതുവായി തയാറാക്കുന്നത്.
വിദ്യാഭ്യാസ- ആതുര ശുശ്രൂഷാകേന്ദ്രങ്ങളിൽ ഇതരസഭാംഗങ്ങൾക്ക് ആവശ്യമായ അജപാലന ശുശ്രൂഷകൾ ലഭ്യമാക്കാൻ മാർഗനിർദേശം നൽകാനും ഇരുസഭകളുടെയും സെമിനാരികൾ തമ്മിൽ സഹകരണം വളർത്തിയെടുക്കാൻ പദ്ധതികൾ തയാറാക്കാനും തീരുമാനിച്ചു. സഭാ കേന്ദ്രങ്ങളിൽനിന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യങ്ങൾ പ്രസിദ്ധീകരിക്കാനും എല്ലാ കേന്ദ്രങ്ങളിലും എത്തിക്കും.
സഭാ പിതാക്കന്മാരുടെ വിശ്വാസ പഠനങ്ങളുടെ വായനകൾ വർഷത്തിൽ ഒരോ ദിവസവും വായിക്കത്തക്ക വിധത്തിലുളള പുസ്തകത്തിനു സമ്മേളനം രൂപംനൽകി പ്രസിദ്ധീകരിക്കും. ഒപ്പം സഭാചരിത്ര പഠനത്തിനായുളള പൊതുസ്രോതസുകളുടെ രൂപരേഖയും ക്രമപ്പെടുത്തിയിട്ടുണ്ട്.
ഫാ. അഗസ്റ്റിൻ കടയപറന്പിൽ, റവ.ഡോ. റജി മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ബിഷപ് ഡോ. ബ്രയാൻ ഫാറൽ, ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് എന്നിവർ അധ്യക്ഷതവഹിച്ചു. കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ആർച്ച്ബിഷപ് മാത്യു മൂലക്കാട്ട്, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, റവ.ഡോ. സേവ്യർ കൂടപ്പുഴ, റവ.ഡോ. മാത്യൂ വെളളാനിക്കൽ, റവ.ഡോ. ജേക്കബ് തെക്കേപറന്പിൽ, റവ.ഡോ. ഫിലിപ്പ് നെൽപ്പുരപറന്പിൽ, റവ.ഡോ. ഹിയാസിൻ ഡെസ്റ്റിവെല്ല, ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ. ബേബി വർഗീസ്, ഫാ. ജോണ്സ് ഏബ്രഹാം കോനാട്ട്, റവ.ഡോ. ജോസ് ജോണ്, റവ.ഡോ. ജോസി ജേക്കബ്, റവ.ഡോ. ഏബ്രഹാം തോമസ്, റവ.ഡോ. റെജി വർഗീസ്, റവ.ഡോ. ഫെലിക്സ് യോഹന്നാൻ, റവ.ഡോ. കോശി വൈദ്യൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.