ചേർത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാവ് അമിത്ഷായുടെയും പേരുകൾ ഉപയോഗിച്ച് എസ്എൻഡിപി യോഗത്തെ ചിലർ ഭീഷണിപ്പെടുത്തുന്നതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ 113-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി യോഗത്തെ തകർക്കാൻ പലവിധ നീക്കങ്ങൾ നടക്കുന്നുണ്ട്. കേസിൽ കുടുക്കി ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കു പിന്നിൽ വൻശക്തികളാണ്. ഇവർ ഇരുട്ടിന്റെ മറവിലാണു പ്രവർത്തിക്കുന്നത്. മുൻകാലത്തെല്ലാം ഇത്തരം ശക്തികളുടെ നീക്കങ്ങളെ നിഷ്പ്രഭമാക്കിയ പോലെ നേരിടും.
ശബരിമലയിൽ യുവതീപ്രവേശനം അടഞ്ഞ അധ്യായമാണ്. ഇപ്പോൾ നടക്കുന്നത് വാർത്തകളിൽ ഇടംപിടിക്കാനുള്ള ശ്രമങ്ങളാണ്. ആചാരങ്ങളല്ല, അനാചാരങ്ങളാണു മാറേണ്ടത്. ശബരിമലയിൽ ഇപ്പോൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി അഭിനന്ദനാർഹമാണ്. കുഴപ്പമുണ്ടാക്കി മുതലെടുക്കാൻ ശ്രമിക്കുന്നവരുടെ നീക്കം തടഞ്ഞു. യഥാർഥ ഭക്തരല്ല ഇപ്പോൾ യുവതികളുടെ പേരിൽ എത്തുന്നത്. സ്ത്രീപുരുഷ സമത്വമെന്ന വാദമാണ് കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ ഉയർത്തുന്നത്. എന്നാൽ, ഇതു നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിനു തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ കണക്കും റിപ്പോർട്ടും ബാക്കിപത്രവും പൊതുയോഗത്തിൽ അവതരിപ്പിച്ചു. 11,38,96,237 രൂപ വരവും 9,13,25,023 രൂപ ചിലവും 2, 25,71,214 രൂപ മിച്ചവുമുള്ള വരവ് ചെലവ് കണക്കും റവന്യു അക്കൗണ്ടും ബാക്കി പത്രവും ഓഡിറ്റർ റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു.
പ്രസിഡന്റ് ഡോ. എം.എൻ സോമൻ അധ്യക്ഷനായി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ രാജൻബാബു, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
യോഗം കൗണ്സിലർമാരായ പി.ടി. മന്മഥൻ, പി.എസ്.എൻ. ബാബു, എ.ജി. തങ്കപ്പൻ, എബിൻ അന്പാടി, കെ.എൽ അശോകൻ, സന്ദീപ് പച്ചയിൽ, പ്രസന്നൻ ഇരിങ്ങാലക്കുട, കെ.പി. ഷീബ, ബാബു കടുത്തുരുത്തി, ബേബിറാം, വിപിൻരാജ് ചിറയിൻകീഴ്, പി.സുന്ദരൻ, ഒാഡിറ്റർ യു.ജവഹർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.