തിരുവനന്തപുരം: രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആർദ്രം മിഷൻ-ജനകീയ കാന്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 18 ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പകർച്ചവ്യാധികൾക്കും ജീവിതശൈലീ രോഗങ്ങൾക്കും എതിരായ ശക്തമായ മുന്നേറ്റമാകും ഈ ജനകീയ കാന്പയിനെന്ന് മന്ത്രി കെ.കെ. ശൈലജ പത്രക്കുറിപ്പിൽ അറിയിച്ചു. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളർത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാക്കുക എന്നിവയാണ് കാന്പയിന്റെ ലക്ഷ്യം.
രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും നല്ല ആരോഗ്യ ശീലങ്ങളും, ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും പ്രവർത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിർമാർജനവും എന്നീ പ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ജനകീയ കാന്പയിനിന്റെ ശരിയായ നടത്തിപ്പിന് നിലവിലെ ആർദ്രം മിഷന്റെ കമ്മിറ്റികളെ ഉൾക്കൊള്ളിച്ചു പുതിയ കാന്പയിൻ കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ ആർദ്രം മിഷന്റെ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷയായ ആരോഗ്യ മന്ത്രി, ഉപാധ്യക്ഷൻമാരായ ധനകാര്യ മന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി, ആദ്രം മിഷൻ പ്രവർത്തനങ്ങൾക്കായുള്ള മറ്റ് അംഗങ്ങൾ എന്നിവർ കാന്പയിൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യും.
വിവിധ തലത്തിലുള്ള വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും സംസ്ഥാന തലത്തിൽ ആരോഗ്യ മന്ത്രി ചെയർപേഴ്സണും ധനകാര്യ മന്ത്രി, തദ്ദേശഭരണ മന്ത്രി, ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി എന്നിവർ സഹചെയർമാൻമാരുമായ കമ്മിറ്റിയും രൂപീകരിച്ചു. ജലവിഭവ മന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, കൃഷി മന്ത്രി, നവകേരളം കർമ്മ പദ്ധതി കോഓർഡിനേറ്റർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, എല്ലാ സംസ്ഥാനതല ഇംപ്ലിമെന്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
ആർദ്രം കാന്പയിന്റെ ജില്ലാതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എല്ലാ എംപിമാരും എംഎൽഎമാരും രക്ഷാധികാരികളുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.