കാഞ്ഞിരപ്പള്ളി/പാലാ: തോട്ടം-പുരയിടം വിഷയത്തിൽ കർഷകരുടെ പ്രശ്നപരിഹാരത്തിനായി വിവിധതലത്തിൽ പ്രവർത്തിക്കുന്ന കർഷക സംഘടനകളും സാമുദായിക സംഘടനകളും രാഷ്ട്രീയപാർട്ടികളും യോജിപ്പിൽ എത്തിച്ചേർന്നത് സ്വാഗതാർഹമെന്ന് ഇൻഫാം - കർഷകവേദി നേതൃയോഗം വിലയിരുത്തി. റീസർവേ അപാകതമൂലം പുരയിടങ്ങൾ തോട്ടമായി മാറിയ സംഭവത്തിൽ ഇൻഫാമിന്റെയും കർഷകവേദിയുടെയും ആഭിമുഖ്യത്തിലുള്ള സംയുക്ത സമരസമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്കു ഭരണ- പ്രതിപക്ഷ കക്ഷികളും എൻഡിഎയും സഖ്യകക്ഷികളും പിന്തുണ അറിയിച്ചതായി സമരസമിതിയുടെ ജനറൽ കണ്‍വീനർ ജോജി വാളിപ്ലാക്കൽ, ചെയർമാൻ ടോമിച്ചൻ ഐക്കര എന്നിവർ പറഞ്ഞു.
സംയുക്ത സമരസമിതിയുടെ പരിശ്രമങ്ങൾക്കു ഫലം കണ്ടുതുടങ്ങി. പ്രശ്നബാധിത മേഖലയിലെ ഭരണ-പ്രതിപക്ഷ പാർട്ടിയിലെ എംഎൽഎമാരായ മാണി സി. കാപ്പൻ, പി.സി. ജോർജ്, ഡോ. എൻ. ജയരാജ് എന്നിവർ ഈ വിഷയം 28ന് ആരംഭിക്കുന്ന നിയമസഭസമ്മേളനത്തിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
നിയമസഭയിൽ മധ്യകേരളത്തിലെ ഏറ്റവും വലിയ ഭൂപ്രശ്നം ചർച്ചയ്ക്കുവരുന്ന ദിവസം തോട്ടം - പുരയിടം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ “ഭൂമിയുടെ അവകാശ സംരക്ഷണ ദിന’’മായി ആചരിക്കും. ഇതോടൊപ്പം ബഹുജന ശ്രദ്ധ ലഭിക്കുവാൻ വേണ്ടി പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.
ഈ വിഷയത്തിലെ കർഷകരുടെ വിഷമതകളും നിലവിലെ സംവിധാനത്തിന്റെ അപര്യാപ്തതകളും സമരസമിതിയുടെ പഠന റിപ്പോർട്ടും പരിഹാര നിർദേശങ്ങളും അടങ്ങിയ വിശദമായ റിപ്പോർട്ട് ഗവണ്മെന്റ് തലത്തിലും എംഎൽഎമാർ, എംപിമാർ, കക്ഷി നേതാക്കൾ എന്നിവർക്കും സമരസമിതി നൽകിയിട്ടുണ്ട്.
ബേസിക് ടാക്സ് രജിസ്റ്ററിൽ (ബിടിആർ) തോട്ടമെന്നു രേഖപ്പെടുത്തിയത് പുരയിടം എന്നു മാറ്റി ലഭിക്കണം. റവന്യൂ രേഖകളും നടപടികളും സുഗമവും സുതാര്യവുമാക്കണം. തണ്ടപ്പേർ രജിസ്റ്ററിലെ തിരുത്തലുകൾ ശാശ്വതമല്ല. ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കൽ മാത്രമാണ്. ജില്ലാകളക്ടർ ചെയർമാനായി, തഹസിൽദാർ, വില്ലേജ് ഓഫീസർമാർ, കർഷക പ്രതിനിധികൾ ഉൾപ്പെട്ട അവലോകന സമിതി രൂപീകരിക്കണം. ആഴ്ചതോറും സ്ഥിതിവിവരകണക്കുകൾ പ്രസിദ്ധീകരിക്കണം. മേഖലയിലെ പ്രശ്നങ്ങൾ പൊതുമാനദണ്ഡത്തിൽ പരിഹരിക്കണം. വ്യക്തിഗത അപേക്ഷകളിലെ മുൻപ്രമാണങ്ങൾ ഹാജരാക്കുവാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ടിനു പൊതുപരിഹാരം ഉണ്ടാകണം.
തോട്ടങ്ങൾ പുരയിടമായി മാറിയതുകൊണ്ട് പ്രസ്തുത ഭൂമിയിൽ വീടു നിർമിക്കുവാനോ പുതുക്കിപണിയുവാനോ പഞ്ചായത്തുകൾ അനുമതി നൽകുന്നില്ല. മക്കൾക്കു വസ്തുക്കൾ ഭാഗഉടന്പടി നടത്തുവാൻ സാധിക്കാതെ വരുന്നു. ബാങ്കുകൾ വായ്പകൾ നിഷേധിക്കുന്നു. വായ്പ പുതുക്കി നൽകുന്നില്ല. പുതിയ വായ്പകൾ നൽകുന്നില്ല. വായ്പാതോത് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു. വസ്തുക്കൾ മുറിച്ചു വിൽക്കുവാനോ മറിച്ച് വിൽക്കുവാനോ സാധിക്കാതെ വരുന്നു. രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം കുറയുന്നു. ഭവന രഹിതർക്കായുള്ള ലൈഫ് ഭവനപദ്ധതി അവതാളത്തിലായി. കർഷകരുടെ ആസ്തി മൂല്യത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കുന്നു. ഉന്നതവിദ്യാഭ്യാസം, വിവാഹം, വിദഗ്ധ ചികിത്സ എന്നിവയ്ക്ക് പണം കണ്ടെത്തുവാൻ സാധിക്കാതെ വരുന്നു. കടബാധ്യത, മകളുടെ വിവാഹം തുടങ്ങിയ കുടുംബപരമായ ആവശ്യത്തിന് ഒരു തുണ്ടു ഭൂമി പോലും വിൽക്കുവാൻ സാധിക്കാതെ വരുന്നു. ഇങ്ങനെ ചെറുതും വലുതുമായ പ്രശ്നങ്ങളിൽ കർഷകർ ദുരിതത്തിലും ആത്മഹത്യയുടെ വക്കിലുമാണ് എന്ന് സമരസമിതിയുടെ നേതൃയോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
26ന് പാറത്തോട് മലനാട് ഡെവലപ്മെന്റ് സൊസൈറ്റി കോണ്‍ഫറൻസ് ഹാളിൽ എംഎൽഎമാരും എംപിമാരും ഉൾപ്പെടുന്ന ജനപ്രതിനിധികളും സംയുക്ത സമരസമിതിയുമായി വിശദമായ വിഷയ അവതരണവും ചർച്ചകളും നടക്കും. എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, ജോസ് കെ. മാണി, പ്രശ്നബാധിത മേഖലയിലെ എംഎൽഎമാരായ മാണി സി. കാപ്പൻ, പി.സി. ജോർജ്, ഡോ. എൻ. ജയരാജ് എന്നിവരും ഇൻഫാം സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ, ഇൻഫാം ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, സമരസമിതി ജനറൽ കണ്‍വീനർ ജോജി വാളിപ്ലാക്കൽ, ചെയർമാൻ ടോമിച്ചൻ ഐക്കര, ഏബ്രാഹം മാത്യു പന്തിരുവേലി, മാത്യു മാന്പറന്പിൽ എന്നീ സംഘടനാ നേതാക്കളും ചർച്ചയിൽ പങ്കെടുക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.