കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ ചട്ടങ്ങൾ ലംഘിച്ചു മാർക്കുദാനം നടത്തിയ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടു കെഎസ്യു പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്കു നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. ഒന്പതു വിദ്യാർഥികൾക്കും ഏഴു പോലീസുകാർക്കും പരിക്ക്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് അതിരന്പുഴയിൽനിന്ന് ആരംഭിച്ച പ്രകടനം സർവകലാശാലയുടെ പ്രധാന ഗേറ്റിൽ പോലീസ് തടഞ്ഞു. തുടർന്നു പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ പോലീസിനു നേരേ കല്ലെറിയുകയും ബാരിക്കേടുകൾ തകർത്ത് അകത്തേക്കു പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പോലീസ് ലാത്തി വീശി. തുടർന്നു കണ്ണീർവാതകവും സ്റ്റണ് ഗ്രനേഡും പ്രയോഗിച്ചു. ആദ്യം പിന്തിരിഞ്ഞ പ്രവർത്തകർ വീണ്ടും പോലീസുമായി ഏറ്റുമുട്ടി.
സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, ജില്ലാ പ്രസിഡന്റ് ജോർജ് പയസ് തുടങ്ങിയവരെ പോലീസ് കൈയേറ്റം ചെയ്തു. ഇതിനിടെ, മാർച്ച് ഉദ്ഘാടനം ചെയ്തു മടങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സംഘർഷം ഉണ്ടായതോടെ തിരികെ വന്നു പോലീസ് നടപടിയെ ചോദ്യംചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും അടക്കമുള്ള നേതാക്കൾ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം നടത്താൻ തുനിഞ്ഞതോടെയാണു പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
സംസ്ഥാന ഭാരവാഹികളായ ജോബി ചെമ്മല, സുബിൻ മാത്യു, അനൂപ് ഇട്ടൻ, നേതാക്കളായ അശ്വിൻ മോട്ടി, ജിത്തു ജോസഫ്, നെസിയ, അക്ഷയ് ജി.നായർ, ജസ്റ്റസ് പുതുശേരി, ഫാദിൽ ഷാജി, യദു നായർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് ഓഫീസർമാരായ അനസ്, അജിത്ത്, സുപ്രിയ, അന്പിളി, ശ്രീരാജ്, ബിജു കുമാർ, ശ്രീജിത്ത്, ഷൈൻ എന്നിവർക്കും പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.