തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഇഞ്ചോടിഞ്ചു രാഷ്ട്രീയ പോരാട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്നു സമാപനം. നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും ആവേശച്ചൂട് കൊട്ടിക്കയറുന്നതോടെ വൈകുന്നേരം ആറിനാണു പരസ്യപ്രചാരണത്തിനു സമാപനമാകുന്നത്.
തുടർന്നു നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. അഞ്ചു മണ്ഡലങ്ങളിലായി 35 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. വോട്ട് ഉറപ്പാക്കാൻ സ്ഥാനാർഥികളെല്ലാം ഇന്ന് ഓട്ടപ്രദക്ഷിണത്തിലായിരിക്കും. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും ഓടിയെത്തുന്ന തരത്തിലാണു പ്രധാന സ്ഥാനാർഥികളെല്ലാം ഇന്നത്തെ പര്യടനം ഒരുക്കുന്നത്.
എറണാകുളത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ- ഒൻപതു പേർ. വട്ടിയൂർക്കാവിൽ എട്ടും മഞ്ചേശ്വരത്ത് ഏഴും അരൂരിൽ ആറും കോന്നിയിൽ അഞ്ചുപേരുമാണു മത്സരരംഗത്തുള്ളത്.
ഇന്നു വൈകുന്നേരം ആറു വരെയാണു പരസ്യപ്രചാരണത്തിനുള്ള സമയം. മണ്ഡലത്തിലെ പ്രധാന സ്ഥലം കേന്ദ്രീകരിച്ചാണു മുൻകാലങ്ങളിൽ കൊട്ടിക്കലാശം നടത്തിവന്നിരുന്നതെങ്കിൽ ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ കൊട്ടിക്കലാശം നടത്താനാണ് എൽഡിഎഫ് അടക്കമുള്ളവരുടെ തീരുമാനം.
കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രകടനങ്ങളോ ജാഥകളോ നടത്താൻ പാടില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയ പാർട്ടികൾക്കു നിർദേശം നൽകി. സഞ്ചരിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശം തടസപ്പെടുത്താൻ പാടില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തെരഞ്ഞെടുപ്പു സുരക്ഷയുടെ ഭാഗമായി 3696 പോലീസുകാരെ വിന്യസിച്ചു. പത്തു കന്പനി കേന്ദ്രസേനയും സുരക്ഷാ ജോലിക്കായി എത്തിച്ചേർന്നിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടർമാരാണു വിധിയെഴുതുന്നത്. ഇതിൽ 12,780 പേർ പുതിയ വോട്ടർമാരാണ്. മഞ്ചേശ്വരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 2,14,779 പേർക്കാണ് ഇവിടെ വോട്ടവകാശമുള്ളത്. ഇതിൽ 1,07,851 പേർ പുരുഷന്മാരും 1,06,928 പേർ സ്ത്രീകളുമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2693 വോട്ടർമാരുടെ വർധനയാണ് ഇത്തവണ മഞ്ചേശ്വരത്തുണ്ടായത്.
എറണാകുളം മണ്ഡലത്തിൽ 1,55,306 വോട്ടർമാരുള്ളതിൽ 76,184 പുരുഷന്മാരും 79,119 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. ഇത്തവണ 2905 വോട്ടർമാരുടെ വർധന എറണാകുളത്തുണ്ടായി. അരൂർ മണ്ഡലത്തിലെ 1,91,898 വോട്ടർമാരിൽ 94,153 പുരുഷന്മാരും 97,745 സ്ത്രീകളുമാണുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ 1962 വോട്ടർമാരുടെ വർധനയുണ്ടായി.
കോന്നിയിൽ 93,533 പുരുഷന്മാരും 1,04,422 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 1,97,956 വോട്ടർമാരുണ്ട്. 3251 പുതിയ വോട്ടർമാർ.
വട്ടിയൂർക്കാവിൽ ആകെ 1,97,570 വോട്ടർമാരാണുള്ളത്. ഇതിൽ 94,326 പുരുഷന്മാരും 1,03,241 സ്ത്രീകളും. മൂന്നു ട്രാൻസ്ജെൻഡറുകളും പട്ടികയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,95,601 പേരായിരുന്നു വട്ടിയൂർക്കാവിലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. 1969 പുതിയ വോട്ടർമാർ ത്രികോണ പോരാട്ടം നടക്കുന്ന ഇവിടെ നിർണായകമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.