കൊച്ചി: വിനാശകരമായ പ്രകൃതിദുരന്തങ്ങൾക്കിടയിലാണു സാങ്കേതികവിദ്യയുടെ ഏറ്റവും അർഥവത്തായ ഉപയോഗം കണ്ടതെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് (ഐഇഇഇ) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കൊച്ചി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച അതിനൂതന സാങ്കേതിക വിദ്യകൾ പഠന വിഷയമാക്കുന്ന എൻജിനിയറിംഗ് -സാങ്കേതിക വിദഗ്ധരുടെ മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ’ടെൻകോണ് 2019’ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ ആഴത്തിലുള്ള സ്വാധീനമുണ്ട്. പ്രധാന എൻജിനീയറിംഗ് ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവാണെന്നു സൂചിപ്പിച്ച ഗവർണർ, ഗവേഷണ, എൻജിനിയറിംഗ് സാങ്കേതികവിദ്യ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് കണക്കെടുപ്പ് ആവശ്യമാണെന്നും പറഞ്ഞു.
ഐഇഇഇ മേഖല 10 ഡയറക്ടർ ഡോ. അക്കിനോരി നിഷിഹാര അധ്യക്ഷത വഹിച്ചു. ഐഇഇഇ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സ്റ്റീഫൻ വെൽബി, ടെൻകോണ് ജനറൽ ചെയർ ഡോ. സുരേഷ് നായർ, ഐഇഇഇ കേരള വിഭാഗം ചെയർ ഡോ. എസ്.എം. സമീർ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യ, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണേഷ്യ, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവ ഉൾപ്പെടുന്ന ഏഷ്യാ പസിഫിക് മേഖലയിലെ 20 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഡീപ് ലേണിംഗ്, മെഷീൻ ഇന്റലിജൻസ് ലേണിംഗ്, ബ്രെയിൻ മെഷീൻ ഇന്റർഫേസ് സിസ്റ്റം, ആംപ്യൂട്ടേഷൻ, നട്ടെല്ലിന്റെ പരിക്കുകൾ എന്നിവയ്ക്കുള്ള ന്യൂറൽ പ്രോസ്തസിസ് എന്നീ വിഷയങ്ങളിൽ അന്താരാഷ്ട്ര പ്രതിനിധികൾ മുഖ്യപ്രഭാഷണം നടത്തും.
ആധുനിക സിസ്റ്റം ഡിസൈൻ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന ശിൽപശാലയും എൻജിനിയറിംഗ് രംഗത്തെ വനിതകൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സമാന്തര സെഷനുകളും നടക്കും. ഇന്ത്യയിൽ രണ്ടാം തവണയും സംസ്ഥാനത്ത് ആദ്യമായും നടക്കുന്ന ആഗോള ശാസ്ത്ര സമ്മേളനം നിസാൻ ഡിജിറ്റലിന്റെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.