""എനിക്കു മതി, നീയെന്ന നിധി''
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഓണത്തെപ്പറ്റി പുതിയ സന്ദേശം വല്ലതുമുണ്ടോ? നാളെ എനിക്കൊരു ഓണാഘോഷപരിപാടിയുണ്ട്. പ്രിയ സഹപാഠിയായ ബിജു അച്ചന് ചോദിച്ചു. ആലുവായ്ക്കടുത്ത് കടുങ്ങല്ലൂരിലുള്ള "സ്നേഹതീരം' എന്ന എച്ച്.ഐ.വി. ബാധിതരുടെ പുനരധിവാസ കേന്ദ്രത്തിന്റെ ഡയറക്ടറാണ് പ്രശസ്ത മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ കമില്യൻ സന്യാസ സഭാംഗം ഫാ. ബിജു കിഴുക്കരക്കാട്ട്. ഡിസിഎൽ അടുത്ത ഡിസംബറിൽ പുറത്തിറക്കുന്ന എല്ലാ ക്ലാസുകളിലേക്കുമുള്ള സന്മാർഗ പുസ്തകങ്ങളുടെ പണിപ്പുരയിലായിരുന്നു, ഞങ്ങൾ. "പ്രപഞ്ചമാനസം' എന്ന പ്രസംഗ പുസ്തകം കൈയിലില്ലേ?' എന്ന് എന്റെ ചോദ്യത്തിന് ബിജു അച്ചൻ തന്ന മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി.
"കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ എന്റെ മുറി മുങ്ങിപ്പോയി. എന്റെ ഏറ്റവും വിലപിടിച്ച പുസ്തകങ്ങളെല്ലാം പ്രളയം ആഹാരമാക്കി. അപൂർവമായ വിദേശ പുസ്തകങ്ങളുൾപ്പെടെയുള്ള ഒരു ശേഖരം എനിക്കുണ്ടായിരുന്നു. ഞാൻ നിധിപോലെ സൂക്ഷിച്ച പുസ്തകങ്ങൾ. അപ്രതീക്ഷിതമായി പ്രളയജലം ഈ മുറ്റത്തുയർന്നപ്പോൾ എനിക്കു രണ്ടു സാധ്യതകൾ ഉണ്ടായിരുന്നു. ഒന്ന്, എന്നെ ആശ്രയിച്ചു കഴിയുന്ന ഈ സ്ഥാപനത്തിലെ മാരകരോഗികളായ സഹോദരങ്ങളെ അതിവേഗം സുരക്ഷിത സ്ഥാനത്തെത്തിക്കുക. രണ്ട്, ഞാൻ നിധിപോലെ സൂക്ഷിക്കുന്ന എന്റെ പുസ്തകങ്ങൾ വാഹനത്തിൽ മറ്റൊരിടത്തേക്ക് മാറ്റുക. ഞാൻ ആദ്യം എല്ലാ രോഗികളേയും സുക്ഷിത സ്ഥാനത്തെത്തിച്ചു. വേഗം തിരിച്ചുവന്നെങ്കിലും വാഹനം മുറ്റത്തു കയറ്റാനായില്ല. എല്ലാ പുസ്തകങ്ങളും പ്രളയം തിന്നുതീർത്തു.
താൻ അന്നോളം അമൂല്യമായി കാത്തുവച്ച അറിവിന്റെ അക്ഷരങ്ങൾ വെള്ളത്തിൽ അലിയുന്നത് നിസ്സഹായനായി നോക്കിനിന്ന ഫാദർ ബിജു, തന്റെ ഉള്ളിൽ അലിവിന്റെ ഉറവ പൊട്ടുന്നത് തിരിച്ചറിഞ്ഞു. അറിവലിഞ്ഞുപോയപ്പോൾ അദ്ദേഹം അലിവറിഞ്ഞു. അറിവേറെയുണ്ടെന്ന് അന്യരെ അറിയിക്കാനാഗ്രഹിക്കുന്ന പലരിലും അലിവേറെയുണ്ടാകുന്നില്ല.
അദ്ദേഹത്തിന്റെ പുസ്തകത്തിലെ അറിവുകൾ ഒഴുകിപ്പോയെങ്കിലും നിസ്സഹായരായി തന്റെ മുന്പിൽ എച്ച്.ഐ.വി. ബാധിച്ച സോദരരുടെ ജീവൻ തന്റെ ഉത്തരവാദിത്തമാണെന്ന മഹാജ്ഞാനം ഒഴുകിപ്പോയില്ല. മുന്നേതന്നെ, പുസ്തകത്തിലെ അക്ഷരങ്ങൾ മാനവസാഹോദര്യത്തിന്റെ മഹാജ്ഞാനമായി ആ മനസിലലിഞ്ഞിരുന്നു.
കൂട്ടുകാരേ... നിങ്ങൾ വിദ്യാഭ്യാസം നടത്തുന്നത് അറിവു നേടാനാണ്. മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണെന്നും തമ്മിൽ സഹോദരങ്ങളാണെന്നുമുള്ള തിരിച്ചറിവാണ് എല്ലാ വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പാഠം. താൻ നിധിപോലെ സൂക്ഷിച്ച അപാരമായ അറിവിന്റെ അക്ഷരങ്ങളലിഞ്ഞകന്നപ്പോൾ, "എനിക്കു മതി, നീ എന്ന നിധി' എന്നുപറഞ്ഞ് അരികിൽ നിൽക്കുന്ന അയൽക്കാരനെ വാരിപ്പുണരാൻ കഴിയുന്നതാണ് അറിവിന്റെ നിറവ്!
അപരനോട് അലിവുകാണിക്കുന്നവൻ മാനവികതയുടെ ഒരു മഹാ നിഘണ്ടുവായി വളരും! അങ്ങനെയുള്ള മഹാനിഘണ്ടുക്കളടങ്ങിയ ശ്രേഷ്ഠമായ പുസ്തകശാലയാണ് കേരളം എന്ന് പ്രളയം നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക്, അറിവിനായുള്ള നെട്ടോട്ടത്തിൽ അലിവുള്ളവരാകാം, അലിവിന്റെ ഉറവകൾ ഉണർന്നൊഴുകി മനസിൽ നനവുള്ളവരാകാം.
സ്നേഹാശംസകളോടെ സ്വന്തം കൊച്ചേട്ടൻ
കഥ, കവിത രചനാമത്സരം: അവസാന തീയതി സെപ്റ്റം. 27
കോട്ടയം: കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി കുട്ടികളുടെ ദീപികയുടെ നേതൃത്വത്തിൽ ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന കഥ, കവിതാ രചനാമത്സരത്തിനുള്ള രചനകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27 ആയിരിക്കും.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. കഥാരചനാ മത്സരത്തിനും കവിതാരചനാ മത്സരത്തിനും ഓരോ വിഭാഗത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു രചനകൾ വീതം ഓരോ ശാഖയിൽ നിന്നും അയയ്ക്കാവുന്നതാണ്. ""പെയ്തൊഴിഞ്ഞപ്പോൾ...'' എന്നതാണ് കവിതാരചനയുടെ വിഷയം. കഥാരചനയുടെ വിഷയം "പുനരധിവാസം'.
കഥ രണ്ടു പേജിൽ കവിയരുത്. പേപ്പറിന്റെ ഒരു വശത്തു മാത്രം എഴുതുക. പേര്, വിലാസം, സ്കൂൾ, ക്ലാസ് എന്നീ വിവരങ്ങൾ മറ്റൊരു പേപ്പറിൽ എഴുതി രചനയോടൊപ്പം പിൻ ചെയ്യേണ്ടതാണ്.
രചനകൾ കുട്ടികൾ സ്വയം എഴുതിയതാണെന്നുള്ള സ്കൂൾ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രത്തോടൊപ്പം കൊച്ചേട്ടൻ, ഡിസിഎൽ, ദീപിക, കോട്ടയം , പിൻ - 686001 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നല്കും.
തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പോസ്റ്റർ ഡിസൈനിംഗ് മത്സരം
കാസർഗോഡ്: അനുദിനം മലിനമായി കൊണ്ടിരിക്കുന്ന ഭൂമിയേയും വെള്ളത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഡിസിഎൽ യൂണിറ്റ് പോസ്റ്റർ ഡിസൈനിങ് മത്സരം നടത്തി . ""സേവ് എർത്ത് സേവ് വാട്ടർ'' എന്നതായിരുന്നു മത്സരത്തിന്റെ വിഷയം. നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഡിസിഎൽ ശാഖാ ഡയറക്ടർ വി .സാലി വർഗീസ് മത്സരത്തിന് നേതൃത്വം നൽകി വിജയികൾക്ക് പ്രിൻസിപ്പൽ ഫാദർ ഷാജി സമ്മാനങ്ങൾ വിതരണം
ചെയ്തു.
അനന്തരം നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ സംരക്ഷിക്കേണ്ടത് കുട്ടികളായ നമ്മുടെ കടമയാണ് എന്നുള്ള മികച്ച സന്ദേശം നൽകുവാൻ ഈ ഒരു പോസ്റ്റർ ഡിസൈനിങ് മത്സരം കൊണ്ട് സാധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.