തിരുവനന്തപുരം: ജല അഥോറിട്ടിയുടെ 4,351.553 കോടിയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം. മൊത്തം 69 പദ്ധതികളാണ് കിഫ്ബിയിലൂടെ ജലഅഥോറിട്ടി നടപ്പിലാക്കുന്നത്. ഇതിൽ 33 പദ്ധതികൾ 50 കോടിയിലധികം രൂപയുടെ മുടക്കുമുതലുള്ള പദ്ധതികളാണ്. ഇവയ്ക്ക് മാത്രം 3,373.80 കോടി രൂപ വേണ്ടിവരും. ശുദ്ധജലക്ഷാമം അനുഭവിക്കുന്ന ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നത്.
ആലപ്പുഴയിൽ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് പ്രധാന പദ്ധതികൾ നടപ്പിലാക്കും. ഇതിന് 700.379 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കുട്ടനാട് ഡ്രിങ്കിംഗ് വാട്ടർ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിനായി 289.54 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കുടിവെള്ള വിതരണത്തിന് ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാൻ 211.709 കോടിയുടേയും ആല, പുലിയൂർ, ബുധന്നൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി പഞ്ചായത്തുകൾക്കും ചെങ്ങന്നൂർ മുനിസിപ്പാലിറ്റി പ്രദേശങ്ങൾക്കുമായി 199.13 കോടിയുടേയും പദ്ധതി തയാറാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ആറ് പദ്ധതികളിലായി 520.368 കോടി രൂപയാണ് അനുവദിച്ചത്. പൊന്നാനി, താനൂർ, വളാഞ്ചേരി, എടവായൂർ, രാമഞ്ചാടി, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നവയാണ് ഈ പദ്ധതികൾ. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് 108.698 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.