കർഷകർക്കു മറുപടിയുമായി സ്ഥാനാർഥികൾ
Thursday, September 19, 2019 12:43 AM IST
പാലാ: പുരയിടം തോട്ടമായ പ്രശ്നത്തില്‍ ഇന്‍ഫാമിന്റെയും കര്‍ഷകവേദിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകരും പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളും തമ്മില്‍ നടന്ന മുഖാമുഖം പരിപാടി കര്‍ഷകരുടെ സംവാദ വേദിയായി മാറി.
ഒരു മണിക്കൂറോളം കര്‍ഷകര്‍ എഴുതി തന്ന ചോദ്യങ്ങള്‍ക്ക് മുന്നണി സ്ഥാനാര്‍ഥികളായ ജോസ് ടോം, മാണി സി.കാപ്പന്, എന്‍.ഹരി എന്നിവര്‍ മറുപടി നല്കി. ഓരോ സ്ഥാനാര്‍ഥികള്‍ക്കും നിശ്ചിത സമയം നല്‍കിയിരുന്നു.
പുരയിടം -തോട്ടം വിഷയത്തിനു പുറമേ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും കാര്‍ഷിക മേഖലയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും സ്ഥാനാര്‍ഥികള്‍ കര്‍ഷകരുമായി സംവദിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി ഇഗ്നേഷ്യസ് ഇല്ലിമൂട്ടിലും സംവാദത്തില്‍ പങ്കുചേര്‍ന്നു.
അഡ്വ. ജോസ് ടോം (യുഡിഎഫ് സ്ഥാനാര്‍ഥി)
സര്‍വേ ഡിപ്പാര്‍ട്ട്മെന്റിനു പറ്റിയ തെറ്റുകള്‍ ബിടിആറിലും കടന്നുകൂടി. ഇതാണ് പുരയിടം തോട്ടമായി മാറാന്‍ കാരണം. തങ്ങള്‍ക്കു പറ്റിയ തെറ്റ് സര്‍വേ ഡിപ്പാര്‍ട്ട്മെന്റ് തിരുത്തിയില്ല. റവന്യുമന്ത്രിയുടെ ശ്രദ്ധയില്‍ പലതവണ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പാലായില്‍ പ്രചാരണത്തിനുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയാല്‍ സർക്കാരിനു തീരുമാനിക്കാവുന്ന കാര്യമേയുള്ളൂ. പ്രശ്നം പരിഹരിക്കുന്നതുവരെ ഒപ്പമുണ്ടാകും.
ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിക്കും.അപ്പോള്‍ ആരൊക്കെയാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്നും ആരാണ് എതിര്‍ക്കുന്നതെന്നും ജനങ്ങള്‍ക്കു മനസിലാകും.
കര്‍ഷകര്‍ ബഹുവിള കൃഷി രീതിയിലേക്കു മാറണം. വിഷരഹിത ഉത്പന്നങ്ങള്‍ക്കു മുന്‍കൈയെടുക്കണം. കര്‍ഷകര്‍ സംഘടിച്ചാല്‍ കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാം. റബര്‍ കൃഷി തോട്ടവിളയാക്കണം. റബര്‍ വിലസ്ഥിരതാ ഫണ്ട് പദ്ധതി തുടരണം.
മാണി സി. കാപ്പന് (എല്‍ഡിഎഫ്)
പുരയിടം തോട്ടമായ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാകും തെരഞ്ഞെടുക്കപ്പെട്ടാല്‍ നിയമസഭയിലെ എന്റെ ആദ്യ സബ്മിഷന്. കഴിഞ്ഞ ദിവസം കളക്ടര്‍ ഇറക്കിയ ഉത്തരവില്‍ കര്‍ഷകര്‍ പുതിയ ബോണ്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെടും. മുഖ്യമന്ത്രിയും മന്ത്രിമാരും പാലായിലുണ്ട്. ഈ വിഷയം സംസാരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കേരള നിയമസഭ ഒന്നടങ്കം ബില്‍ ഭേദഗതി ചെയ്യണം. ഇല്ലെങ്കില്‍ സുപ്രീംകോടതിയില്‍ കേസ് പോയാല്‍ നിലനില്‍ക്കില്ല. കര്‍ഷകര്‍ക്കു തങ്ങളുടെ ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ കോൾഡ് സ്റ്റോറേജുകള്‍ നിര്‍മിക്കണം. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും അതു വില്ക്കാനുമുള്ള സംവിധാനമുണ്ടാകണം.
എന്‍. ഹരി (എന്‍ഡിഎ)
ജനപ്രതിനിധികള്‍ ഒന്നടങ്കം ആത്മാര്‍ഥമായി ശ്രമിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടാവുന്നതേയുള്ളു. പാലായില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാവരുമുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാലായില്‍നിന്നു തന്നെ ഈ പ്രശ്നത്തില്‍ പരിഹാരമുണ്ടാകണം. ഈ പ്രശ്നം പരിഹരിക്കുന്നതുവരെ ജനപ്രതിനിധിയായി തെരഞ്ഞെടുത്താലും ഇല്ലെങ്കിലും കര്‍ഷകര്‍ക്കൊപ്പമുണ്ടാകും. ആസിയാന്‍ കരാറില്‍ ഒപ്പിട്ടതാണു റബര്‍ വിലയിടിവിനു കാരണം. റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങണം.