തിരുവനന്തപുരം: ആഘോഷരാവുകള്‍ക്ക് ആര്‍ഭാട പരിസമാപ്തി. ഒരാഴ്ച നീണ്ടുനിന്ന ഓണാം വാരാഘോഷത്തിനു പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ സമാപനം. ഘോഷയാത്രയില്‍ അണിനിരന്ന കേരളത്തിനുള്ളില്നിന്നും പുറത്തുനിന്നുമുള്ള കലാരൂപങ്ങള്‍ അനന്തപുരിക്ക് നവ്യാനുഭവം പകര്‍ന്നു നല്കി.
വൈകുന്നേരം അഞ്ചിനു വെള്ളയമ്പലത്തു നിന്നാരംഭിച്ച ഘോഷയാത്രയില്‍ നൂറോളം കലാരൂപങ്ങളാണ് അണിനിരന്നത്. കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാന്‍ഡും ഘോഷയാത്രയെ വര്‍ണാഭമാക്കി. പൂരക്കളി, വേലക്കളി, കേരള നടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാര്‍ഗംകളി, പൊയ്ക്കാല്‍ മയൂരനൃത്തം, മയിലാട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, ആഫ്രിക്കന്‍ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടി.
ഇതു കൂടാതെ പത്തു സംസ്ഥാനങ്ങളുടെ തനതു കലാരൂപങ്ങളും ഘോഷയാത്രയില്‍ അവതരിക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിന്റെ തനതു കലാരൂപമായ ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ്നാടിന്റെ കരഗം നൃത്തം, കര്‍ണാടകയിലെ ഡോല് കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കാഷ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയെല്ലാം നഗരത്തില്‍ കാഴ്ചവിസ്മയം ഒരുക്കി. ഇതിനു പുറമേ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ മേഖലയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എൺപതോളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അവതരിപ്പിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറി. യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ തയാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കാനെത്തിയിരുന്നു. രാത്രി എട്ടോടെയാണ് ഘോഷയാത്ര അവസാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.