ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണം: മുഖ്യമന്ത്രി
Tuesday, September 17, 2019 12:01 AM IST
തിരുവനന്തപുരം: രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കായി വിമാനയാത്രാ നിരക്കുകളും ഹോട്ടല്‍ മുറികളുടെ ചരക്കുസേവന നികുതിയും കുറയ്ക്കണമെന്നും വിനോദയാത്രാ വാഹനനികുതിയിലെ അന്തരം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കിയാല്‍ ഇന്ത്യക്ക് ആഗോള തലത്തില്‍ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി മാറാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം വാഹന നികുതി യുക്തിസഹമാക്കുന്നതിനും വിമാനയാത്രാ നിരക്കുകളുടെ നിരന്തര വര്‍ധന പരിഹരിക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. 7,500 രൂപയ്ക്കു മുകളിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28 ശതമാനവും അതിനു താഴെ 2,500 രൂപ വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും ജിഎസ്ടിയാണ് ഈടാക്കുന്നത്. ഇത് കുറയ്ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ സംസ്ഥാനങ്ങളിലേയും ടൂറിസം വികസനത്തിന് കേന്ദ്രം സഹായം നല്‍കുമെന്നും ’ഏക രാഷ്ട്രം ഏക നികുതി’ എന്നു ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിച്ചേരണമെന്നും സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പറഞ്ഞു.
ടൂറിസം മേഖലയിലെ വരുമാനത്തിലും തൊഴിലവസരങ്ങളിലുമുള്ള വെല്ലുവിളികൾ തരണം ചെയ്യുന്നതിന് സംഘടിതമായ ശ്രമം വേണമെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സമ്മേളനം സര്‍ക്കാര്‍ നടത്തുന്നതെന്നും സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ബിഹാര്‍ ടൂറിസം മന്ത്രി കൃഷ്ണകുമാര്‍ ഋഷി, കര്‍ണാടക ടൂറിസം മന്ത്രി സി.ടി. രവി, നാഗാലാന്‍ഡ് കലാസാംസ്കാരിക- ടൂറിസം വകുപ്പ് ഉപദേഷ്ടാവ് (ഇന്‍ചാര്‍ജ്) എച്ച്. കിഹോവി യെപുതോമി, ഒഡീഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് പനിഗ്രഹി എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, കേരള വിനോദസഞ്ചാര വികസന കോര്പറേഷന് ചെയര്മാന് എം. വിജയകുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, ടൂറിസം വ്യവസായത്തിലെ പ്രമുഖ സ്ഥാപനമേധാവികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.