പാലാ: പാലാ രൂപത ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ വെഞ്ചരിപ്പ് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. രോഗീശുശ്രൂഷയ്ക്ക് ബൈബിളിൽ വലിയ പ്രാധാന്യമുണ്ടെന്നു കർദിനാൾ പറഞ്ഞു. ഈശോയുടെ ശുശ്രൂഷയുടെ വലിയൊരു ഭാഗം രോഗീശുശ്രൂഷയായിരുന്നു. കർത്താവിന്റെ ശുശ്രൂഷ ലോകത്ത് തുടരുക എന്നതാണ് ആശുപത്രികൊണ്ടു ലക്ഷ്യമാക്കുന്നതെന്നും കൂട്ടായ പ്രവർത്തനങ്ങൾക്കു വലിയൊരു മാതൃകയാണ് പാലാ രൂപതയുടെ മാർ സ്ലീവാ മെഡിസിറ്റിയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ മാത്യു അറക്കൽ, മാർ ജോണ് നെല്ലിക്കുന്നേൽ, മാർ തോമസ് തറയിൽ, മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എംഎൽഎമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധകൃഷ്ണൻ, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, പി.സി. ജോർജ്, സുരേഷ് കുറുപ്പ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഒരാഴ്ച ജനങ്ങൾക്ക് ആശുപത്രി സമുച്ചയവും സജ്ജീകരണങ്ങളും കാണാൻ സൗകര്യമുള്ള ഓപ്പണ് ഹൗസ് ദിനങ്ങളായിരിക്കും. ഒപി, ഐപി പ്രവർത്തനം ഒക്ടോബർ ആദ്യവാരത്തിൽ തുടങ്ങും. മെഡിസിറ്റിയുടെ ഉദ്ഘാടനം അതിനുശേഷം നടക്കും. 17 സൂപ്പർ സ്പെഷാലിറ്റി, 22 സ്പെഷാലിറ്റി ഡിപ്പാർട്ടുമെന്റുകൾക്കു പുറമെ ആയുർവേദ, ഹോമിയോ ചികിത്സ സംവിധാനങ്ങളും മെഡിസിറ്റിയിൽ ലഭ്യമാണ്.
വെഞ്ചിരിപ്പിനു മുന്നോടിയായി ചേർപ്പുങ്കൽ ഫൊറോനപള്ളിയിൽനിന്നു ഉണ്ണീശോയുടെ തിരുസ്വരൂപം വിശ്വാസികൾ പ്രദക്ഷിണമായി ആശുപത്രിയിലെത്തിച്ചു. കുറവിലങ്ങാട് പള്ളിയിൽനിന്നു മാതാവിന്റെ തിരുസ്വരൂപവും ആശുപത്രിയിലെത്തിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.