ജിഎസ്ടി നന്പർ വ്യാജമായി ഉപയോഗിച്ചു യൂറിയ കടത്ത്: ഡ്രൈവർ അറസ്റ്റിൽ
Sunday, August 25, 2019 12:03 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിലെ ശർക്കര വ്യാപാരിയുടെ ജിഎസ്ടി നന്പർ വ്യാജമായി ഉപയോഗിച്ചു തമിഴ്നാട്ടിലെ തൃശിനാപ്പള്ളിയിൽനിന്നു യൂറിയ കടത്തിയ നാഷണൽ പെർമിറ്റ് ലോറി കസ്റ്റഡിയിലെടുത്തു, ഡ്രൈവർ അറസ്റ്റിലായി. തൃശിനാപ്പള്ളി സ്വദേശി മണിയൻ (65) എന്ന ഡ്രൈവറാണ് അറസ്റ്റിലായത്. അറുനൂറ് ചാക്ക് യൂറിയായുമായാണു ലോറി പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ടു തൃശിനാപ്പള്ളി കേന്ദ്രമാക്കിയുള്ള ശ്രീലക്ഷ്മി ട്രേഡിംഗ് കന്പനി ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മറ്റുള്ള വ്യാപാരികളുടെ ജിഎസ്ടി അനധികൃതമായി ഉപയോഗിച്ചു തമിഴ്നാട്ടിൽനിന്നു വ്യാപകമായി യൂറിയ കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ്.സാബുവിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, സിഐ പി.വി.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെയും ലോറിയും കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ലോറിയിൽതന്നെ 27 തവണയും മറ്റു ലോറികളിലായി 23 തവണയും ഉൾപ്പെടെ 50 ലോഡ് യൂറിയ കേരളത്തിലേക്കും ഇതരസ്ഥാനങ്ങളിലേക്കും കടത്തിയെന്നാണു പോലീസിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇതിലൂടെ 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് പറയുന്നത്. പെരുന്പാവൂർ മേഖലയിൽ പ്ലൈവുഡ് കന്പനികൾക്കു പശ നിർമാണത്തിനായി ഉപയോഗിക്കാനാണ് യൂറിയ കടത്തിക്കൊണ്ടുവരുന്നത്. കാർഷിക ആവശ്യത്തിന് ഒരു കിലോ യൂറിയയ്ക്ക് 5.70 രൂപ വിലയും അഞ്ചു ശതമാനം ജിഎസ്ടിയുമേ ഉള്ളൂ. വാങ്ങുന്ന ആളിന് ഫെർട്ടിലൈസർ ലൈസൻസും ആവശ്യമാണ്. ഇൻഡസ്ട്രിയൽ ഉപയോഗത്തിന് ഒരു കിലോഗ്രാം യൂറിയയ്ക്ക് 20 രൂപയിലേറെ വിലയും 18 ശതമാനം ജിഎസ്ടിയുമാണ്. കാർഷികാവശ്യത്തിന് എന്ന വ്യാജേന വിലയിലും നികുതിയിനത്തിലും തട്ടിപ്പു നടത്തി കടത്തിക്കൊണ്ടു വന്നതാണ് യൂറിയ എന്നതാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മാർച്ച് 19 മുതൽ കഴിഞ്ഞ 20വരെയാണ് ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാരിയുടെ ജിഎസ്ടി നന്പർ ഉപയോഗിച്ചു തൃശിനാപ്പള്ളി സംഘം യൂറിയ കടത്തിക്കൊണ്ടുവന്നത്.
ചങ്ങനാശേരിയിലെ ശർക്കര വ്യാപാരിയുടെ ജിഎസ്ടി ഇ-വേ ബിൽ പോർട്ടൽ പരിശോധിച്ചപ്പോഴാണ് തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി സൂചന ലഭിച്ചത്. തുടർന്നു വ്യാപാരി ചങ്ങനാശേരി ഡിവൈഎസ്പിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഡ്രൈവറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.