കാണാതായ യുവാവിന്റെ മൃതദേഹം ബീച്ചിൽ കുഴിച്ചിട്ട നിലയിൽ
Saturday, August 24, 2019 11:47 PM IST
അന്പലപ്പുഴ: പുന്നപ്ര പറവൂരിലെ ബാറിലുണ്ടായ സംഘർഷത്തെത്തുടർന്നു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയിൽ മനു(28)വിന്റെ മൃതദേഹമാണു കടൽത്തീരത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 19 മുതൽ പറവൂരിൽനിന്നാണ് മനുവിനെ കാണാതായത്. മനുവിന്റെ അച്ഛൻ മനോഹരൻ പുന്നപ്ര പോലീസിൽ നൽകിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മനുവിനെ കൊലപ്പെടുത്തി കടലിൽ താഴ്ത്തിയെന്നാണു പ്രതികൾ പോലീസിനോട് ആദ്യം പറഞ്ഞത്. ബിയർ കുപ്പിയും കല്ലുംകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂർ ഗലീലിയ കടലിൽ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു മൊഴി. എന്നാൽ, മൂന്നാം പ്രതി ഓമനക്കുട്ടനെ പിടികൂടിയതോടെ സംഭവത്തിൽ കൂടുതൽ പേർക്കു ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. മൃതദേഹം കുഴിച്ചിടാൻ സഹായിച്ച പുന്നപ്ര പറയക്കാട്ടിൽ ജോസച്ചന്റെ മകൻ കൊച്ചുമോൻ (39), പുന്നപ്ര തെക്കേപാലക്കൽ വിനാംസിയുടെ മകൻ ജോണ് പോൾ (33) എന്നിവരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെയാണു സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. മൃതദേഹം കുഴിച്ചിട്ടതാണെന്നു കൊച്ചുമോൻ പോലീസിനു മൊഴി നൽകി. ഇതോടെ ഇയാളെയുംകൊണ്ടു പോലീസ് പറവൂർ ഗലീലിയ കടപ്പുറത്തെത്തി. കുഴിച്ചിട്ട സ്ഥലം കൊച്ചുമോൻ കാണിച്ചു കൊടുത്തു. ജെസിബി ഉപയോഗിച്ച് അരയാൾ താഴ്ചയിൽ കുഴിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് 1.30ഓടെ പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി നാലോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ ദിവസം പിടികൂടിയ പുന്നപ്ര വടക്ക് പഞ്ചായത്ത് തൈപ്പറന്പിൽ അപ്പാപ്പൻ പത്രോസ് (28), വടക്കേ തൈയിൽ സനീഷ് (സൈമണ് 29) എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയിൽ ഓമനക്കുട്ടനെ (ജോസഫ് -19) കഴിഞ്ഞ ദിവസം രാത്രിയോടെ പറവൂർ ഭാഗത്തുനിന്നു പോലീസ് പിടികൂടുകയായിരുന്നു. പനഞ്ചിക്കൽ വിപിനെ (ആന്റണി സേവ്യർ- 28) പിടികൂടാനുണ്ട്.
മുൻ വൈരാഗ്യമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നു പറയപ്പെടുന്നു. ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിൽ ആലപ്പുഴ സിഐ രാജേഷ്, പുന്നപ്ര പോലീസ് അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.