കൊച്ചി: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 1,323.35 കോടി രൂപയുടെ കാർഷിക നഷ്ടം. 37,993 ഹെക്ടറിലെ വിവിധയിനം കൃഷികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നശിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശം . അവിടെ 10,887 ഹെക്ടറിലായി 228.97 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു. വയനാട് ജില്ലയിൽ 224.12 കോടിയുടെ നഷ്ടവും മലപ്പുറത്ത് 166.53 കോടിയുടെ നാശനഷ്ടങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. 12.09 കോടിയുടെ നാശം സംഭവിച്ച കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃഷി വകുപ്പ് തയാറാക്കിയ പ്രാഥമിക കണക്കുപ്രകാരമാണിത്. 1,43,179 കർഷകരാണ് കൃഷിനാശം മൂലം ദുരിതത്തിലായിട്ടുള്ളത്.
നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. 21,611 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ നെല്ലുത്പാദനത്തിൽ വലിയ കുറവ് ഉണ്ടാകാൻ ഇടയായേക്കും. ഓണവിപണിയോടനുബന്ധിച്ച് കൃഷി ചെയ്ത വാഴക്കൃഷിക്കും വലിയ തോതിൽ നഷ്ടമുണ്ടായിട്ടുണ്ട്. വിവിധയിടങ്ങളിലായി 5,561 ഹെക്ടർ പ്രദേശത്തെ വാഴകളാണ് നശിച്ചത്. ഇതിൽ 3832 ഹെക്ടറിലെ കുലച്ച വാഴകളും ഉൾപ്പെടും. ഇവ കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രധാന കൃഷിയിനങ്ങൾക്കും വ്യാപകമായി നാശം നേരിട്ടിട്ടു. ഹെക്ടർ കണക്കനുസരിച്ച് പച്ചക്കറി -3,222, കുരുമുളക് -325, റബർ -408, മരച്ചീനി -2,146, ഇഞ്ചി -233, ഏലം -562, കാപ്പി -27, എന്നിങ്ങനെയാണ് നാശനഷ്ടം.
കഴിഞ്ഞ വർഷത്തെ പ്രളയദുരിതത്തിൽ നിന്നു കരകയറുംമുന്പ് ഇത്തരത്തിൽ വീണ്ടും കൃഷികൾ നശിച്ചത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. അന്ന് സംഭവിച്ച കൃഷിനാശങ്ങൾക്ക് സർക്കാർ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരംപോലും പലയിടത്തും നൽകിയിട്ടില്ലെന്ന ആരോപണം നിലനിൽക്കെയാണ് മഴക്കെടുതി കർഷകന് വീണ്ടും വില്ലനായത്. വിളകൾക്കുള്ള നഷ്ടപരിഹാരവും സംസ്ഥാന വിള ഇൻഷ്വറൻസ് പ്രകാരമുള്ള തുകയും ഇനിയും വിതരണം പൂർത്തിയാക്കിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു.
ജെറി എം. തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.