കൊച്ചി: കനത്തമഴയിൽ പശ്ചിമഘട്ടത്തിലെ വിവിധ മേഖലകളിൽ സോയിൽ പൈപ്പിംഗ് എന്ന അപൂർവ ഭൗമപ്രതിഭാസം വ്യാപകമാകുന്നതായി കണ്ടെത്തൽ. വയനാട് പുത്തുമലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനു കാരണം സോയിൽ പൈപ്പിംഗ് ആണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ മലയോരമേഖലകളിൽ സോയിൽ പൈപ്പിംഗ് ഭൂമിയുടെ സുസ്ഥിരതയ്ക്കു ഭീഷണി സൃഷ്ടിക്കുന്നതായാണു പരിശോധനയിൽ തെളിഞ്ഞത്.
സോയിൽ പൈപ്പിംഗിലൂടെ വെള്ളം ഭൂഗർഭത്തിലേക്കു സംഭരിക്കപ്പെട്ടതിന്റെ ഫലമായുണ്ടാകുന്ന ആദ്യത്തെ വൻദുരന്തമാണു പുത്തുമലയിലെന്നു മണ്ണുസംരക്ഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിലുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ പല മേഖലകളിലും മുൻവർഷങ്ങളിൽ ഈപ്രതിഭാസം കണ്ടെത്തിയിരുന്നതായും പ്രളയവും ഉരുൾപൊട്ടലും കഴിഞ്ഞാൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടതാണിതെന്നും ഇടുക്കി ജിയോളജി വകുപ്പ് മേധാവി ഡോ. ബി. അജയകുമാർ ദീപികയോടു പറഞ്ഞു.
ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിംഗ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്. ഭൗമാന്തർഭാഗത്തു ടണലുകൾ രൂപപ്പെടുകയും അതിന്റെ ഫലമായി നദിയൊഴുകുന്നതു പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും മലയിടിച്ചിലിനു കാരണമാവുകയും ചെയ്യുന്നു.
മണ്ണിനടിയിലെ മണ്ണൊലിപ്പാണിത്. മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീട് തുരങ്കവലിപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ചുനീങ്ങുന്നതുവഴി മേൽ മണ്ണിടിയുന്നതാണ് സോയിൽ പൈപ്പിംഗിൽ പൊതുവേ സംഭവിക്കുന്നത്. മണ്ണിനടിയിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുന്നതോ അവ ശാഖകളായി വികസിക്കുന്നതോ സംബന്ധിച്ച ഒരു സൂചനയും പുറത്തേക്കു ലഭിക്കില്ല. അപ്രതീക്ഷിതമായിട്ടാവും ദുരന്തം എത്തുക. നിശബ്ദമായി വ്യാപിക്കുന്നതുകൊണ്ട് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞർ ’മണ്ണിന്റെ കാൻസർ’ എന്നും വിളിക്കാറുണ്ട്.
സോയിൽ പൈപ്പിംഗ് സംഭവിക്കുന്ന പുരയിടങ്ങൾ കൃഷിക്കോ മനുഷ്യവാസത്തിനോ പറ്റാത്ത തരത്തിൽ ആകെ തകർന്നടിയുന്നതാണ് ഇതിന്റെ പ്രധാനദോഷം. അണക്കെട്ടുകൾ, വീടുകൾ, റോഡുകൾ എന്നിവയ്ക്ക് അടിയിൽ ഇതു നടക്കാമെന്നതാണു വലിയ ആശങ്ക ഉയർത്തുന്നത്. ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം സോയിൽ പൈപ്പിംഗ് സാധ്യതാമേഖലകളായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ 14 താലൂക്കുകളെ കണ്ടെത്തിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ തട്ടേക്കണ്ണി, പെരിങ്ങാശേരി, കുളമാവ്, ഇടുക്കി, ഉപ്പുതറ, പൂപ്പാറ എന്നിവടങ്ങളിലും മലയോരമേഖലയിലെ ഉൾപ്രദേശങ്ങളിലും ഇതിന്റെ പ്രതിഭാസമുണ്ടെന്നു ഡോ. അജയകുമാർ പറഞ്ഞു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ കൂടാതെ സോയിൽപൈപ്പിംഗ് പ്രതിഭാസവും സംജാതമായതോടെ മലയോരമേഖലകളിലെ ജില്ലകളിൽ ഉന്നതസംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞു പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വിവിധ വകുപ്പുകളിലെ ഉന്നതരും സംഘത്തിലുണ്ട്. വിശദമായ റിപ്പോർട്ട് ഇവർ തയാറാക്കും.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.