കൊച്ചേട്ടന്റെ കത്ത് / ഏത്തപ്പഴത്തൊലിയിലെ പത്രപ്പരസ്യം...!
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
പ്രളയം കേരളത്തെ വീണ്ടും വിഴുങ്ങി. ഇത്തവണ വടക്കൻ കേരളമാണ് തകർന്നടിഞ്ഞത്. കഴിഞ്ഞവർഷത്തെപ്പോലെതന്നെ നൂറുകണക്കിന് ദുരിതാശ്വാസ ക്യാന്പുകൾ ഉണർന്നു. മനുഷ്യൻ മതവും ജാതിയും പാർട്ടിയും മറന്ന് വീണ്ടും അടുത്തിരുന്നു. ഒഴുകിപ്പോയ സ്വപ്നങ്ങളെപ്പറ്റിയും ഒടുങ്ങിപ്പോയ ബന്ധങ്ങളെപ്പറ്റിയും അടങ്ങാതെ വിങ്ങുന്ന അവസാന വിളികളെപ്പറ്റിയും എല്ലാവരും പരസ്പരം പറഞ്ഞു.
ദുരിതങ്ങളിലിടുങ്ങിയ ജീവിതങ്ങളെത്തേടി സുമനസുകൾ സഹായസാന്നിധ്യമായി ഓടിയെത്തി.! ഉള്ളതെല്ലാം എല്ലാവർക്കുമായി പങ്കിടുവാൻ ഏവരും മത്സരിച്ചു.അന്പലവും മോസ്കും പള്ളിയും ഉള്ളുതുറന്ന് സകലരേയും സ്വീകരിച്ചു. ദുരിതാശ്വാസ ക്യാന്പുകളിൽ "മാനുഷരെല്ലാരുമൊന്നുപോലെ' വസിച്ചു.
ഇതിനിടയിലാണ് കഴിഞ്ഞ വർഷത്തെ ഒരോർമ്മ മനസിൽ തെളിഞ്ഞത്. ഒരു സ്നേഹിതന്റെ ഫോൺകോൾ! അദ്ദേഹം ഒരു ദുരിതാശ്വാസ ക്യാന്പിലാണ്. "നിങ്ങളുമാത്രം എന്തേ ക്യാന്പുകളിൽ സഹായം നൽകാത്തത്്? പ്രളയ ദുരിതം നിങ്ങളുടെ ആൾക്കാർക്ക് വരാത്തതുകൊണ്ടാണോ?'
ഞാൻ പറഞ്ഞു, "ഞങ്ങൾക്കു സാധിക്കുന്നത്ര എല്ലാ ക്യാന്പിലും സഹായമെത്തിക്കുന്നുണ്ടല്ലോ സർ. ഞങ്ങൾ ജില്ലാകളക്ടർ വഴിയും വില്ലേജ് ഓഫീസർ വഴിയും പറ്റാവുന്നത്ര അവശ്യ സാധനങ്ങൾ സമാഹരിച്ചു നൽകുന്നുണ്ട്.' എന്നാൽ അദ്ദേഹം എന്റെ വാക്കുകളെ തള്ളിക്കളഞ്ഞു. "ഞാൻ നിൽക്കുന്ന ക്യാന്പിൽ നിങ്ങളുടെ പത്രത്തിന്റെ ഒരു പാക്കറ്റും ഇല്ല! അരിച്ചാക്കിലോ, പച്ചക്കറിക്കൊട്ടകളിലോ, പഴപ്പാത്രങ്ങളിലോ ഒന്നും നിങ്ങടെ പത്രത്തിന്റെയോ സംഘടനയുടെയോ സ്റ്റിക്കറൊന്നും ഇല്ലല്ലോ?'
ഞാൻ പറഞ്ഞു, ‘സ്നേഹിതാ അടുക്കളയിടിഞ്ഞുവീണവന്റെ അത്താഴപ്പാത്രത്തിൽ പത്രത്തിന്റെ സ്റ്റിക്കറൊട്ടിച്ചു ഭക്ഷണം വിളന്പുന്ന രീതി ഞങ്ങൾ സ്വീകരിച്ചിട്ടില്ല.’ ദുരിതാശ്വാസ ക്യാന്പുകളിൽ അവശ്യ സാധനങ്ങൾ സമാഹരിച്ചു വിതരണം ചെയ്യാൻ സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കുന്നത് ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു. എന്നാൽ, വിശന്നുപൊരിഞ്ഞു, കരഞ്ഞു തളർന്നവന്റെ നേരേ വാരിക്കൊടുക്കുന്ന ചോറുരുളകളിൽപോലും പത്രത്തിന്റെയും പാർട്ടിയുടെയും സ്റ്റിക്കറൊട്ടിച്ചു പരസ്യപ്പെടുത്തുന്ന ആ സേവനത്തിനു പക്ഷേ, രുചി കുറവാണ്.
കച്ചവടവും വ്യവസായവും വിഭാഗീയതയും മാത്രം എവിടെയും ലക്ഷ്യം വയ്ക്കുന്ന കുറുക്കന്മാരുടെ നാവുകൾ, ചോരതേടി ഇഴയുന്ന വിരൂപമായ കാഴ്ചകളും പ്രളയ ദുരിതാശ്വാസ ക്യാന്പുകളിൽ കണ്ടിട്ടുണ്ട്. ഏത്തപ്പഴത്തൊലിയിൽപോലും പത്രത്തിന്റെയും പാർട്ടിയുടെയും സ്റ്റിക്കറൊട്ടിച്ച് വിശക്കുന്നവന്റെ ഗതികേടിലും വിപണന സാധ്യത ചികയുന്ന ഈ കഴുകനിസത്തിന്റെ പ്രണേതാക്കൾ, നാടിന് പ്രളയക്കെടുതിയേക്കാൾ വലിയ കെടുതിയാണ് വരുത്തിവയ്ക്കുന്നത്.
ബ്രാന്റഡ് സഹായങ്ങളുമായി ക്യാന്പിലേക്കാരും പോകേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവസരോചിതമായി.
നമുക്ക് ആവശ്യമുള്ളവരുടെ അരികിലേക്ക് സഹായങ്ങളുമായി പറന്നെത്താം, അരവങ്ങളില്ലാതെതന്നെ. നമുക്ക് മാനവികതയുടെയും ഭൂതദയയുടെയും വിതരണക്കാരാകാം, പുതിയ കേരളം പടുത്തുയർത്താം.
സസ്നേഹം,
സ്വന്തം കൊച്ചേട്ടൻ
‘കുട്ടികളുടെ ദീപിക’ കഥ, കവിത രചനാമത്സരം
കോട്ടയം: കുട്ടികളുടെ സാഹിത്യവാസനകൾ വർധിപ്പിക്കുന്നതിനായി ദീപിക ബാലസഖ്യം കഥ, കവിതാ രചനാമത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നല്കും.
എൽ.പി., യു.പി.,. ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. കഥാരചനാ മത്സരത്തിനും കവിതാരചനാ മത്സരത്തിനും ഓരോ വിഭാഗത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു രചനകൾ വീതം ഓരോ ശാഖയിൽ നിന്നും അയയ്ക്കാവുന്നതാണ്. ""പെയ്തൊഴിഞ്ഞപ്പോൾ...'' എന്നതാണ് കവിതാരചനയുടെ വിഷയം.
കഥാരചനയുടെ വിഷയം "പുനരധിവാസം' എന്നതാണ്. കഥ രണ്ടു പേജിൽ കവിയരുത്. പേപ്പറിന്റെ ഒരു വശത്തു മാത്രം എഴുതുക. പേര്, വിലാസം, സ്കൂൾ, ക്ലാസ് എന്നീ വിവരങ്ങൾ മറ്റൊരു പേപ്പറിൽ എഴുതി രചനയോടൊപ്പം പിൻ ചെയ്യേണ്ടതാണ്. രചനകൾ കുട്ടികൾ സ്വയം എഴുതിയതാണെന്നുള്ള സ്കൂൾ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രത്തോടൊപ്പം കൊച്ചേട്ടൻ, ഡിസിഎൽ, ദീപിക, കോട്ടയം , പിൻ - 686001 എന്ന വിലാസത്തിൽ സെപ്റ്റംബർ 10-നു മുന്പായി ലഭിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ബ്രദർ ലിയോ പോൾഡ് മെമ്മോറിയൽ പ്രസംഗ മത്സര വിജയികൾ
ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടത്തിയ ബ്രദർ ലിയോ പോൾസ് സി.എസ്.റ്റി മെമ്മോറിയൽ പ്രസംഗ മത്സര വിജയികളായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സാനിയ ബെന്നി, അലൻ ജോ ബോണി , മീര എലിസബത്ത് ജോൺ എന്നിവർ കരസ്ഥമാക്കി .
മത്സര വിജയികൾക്ക് വിൻകോസ് എം ഡി വിനോയി ജോൺ ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു . യോഗത്തിൽ ഓർഗനൈസർ ജോയി ഇലഞ്ഞി അധ്യക്ഷത വഹിച്ചു . രാവിലെ നടന്ന മത്സരം സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ .ജോൺ എർണ്യാകുളം ഉദ്ഘാടനം ചെയ്തു . ക്യാഷ് അവാർഡുകളും ട്രോഫികളും വിൻകോസ് ഗ്രൂപ്പാണ് സ്പോൺസർ ചെയ്തത് .
പെരുന്പാവൂർ മേഖലാ പ്രവർത്തനോദ്ഘാടനം ഇന്ന്
ഡിസിഎൽ പെരുന്പാവൂർ മേഖലാ പ്രവർത്തനോദ്ഘാടനവും എസ്എസ്എൽസി അവാർഡുദാനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തോട്ടുവ സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കും. ഫാ. പോൾ മണവാളൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം. ജില്ലാപഞ്ചായത്ത്മെംബർ ജാൻസി ജോർജ്, കെഎസ്എഫ്ഇ മുൻ ചെയർമാൻ ബാബുജോസഫ്, കൂവപ്പടി സഹകരണ ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ, സഹകരണ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബേബി തോപ്പിലാൻ, പ്രവിശ്യാ കോ-ഓർഡിനേറ്റർ ജി. യു.വർഗീസ്, സെന്റ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലെയോ, കൂവപ്പടി സെന്റ് ആൻസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തിയോഫിൻ എന്നിവർ പ്രസംഗിക്കും. ഡിസിഎൽ മേഖലാ ഓർഗനൈസർ പി.ഡി. ആന്റണി, എറണാകുളം പ്രവിശ്യാസെക്രട്ടറി ജെയ്നി സാംരാജ് , പി.എ. ദേവസി തുടങ്ങിയവർ നേതൃത്വം നൽകും.
ഡിസിഎൽ നേമം മേഖല അത്തപ്പൂക്കള മത്സരം 30-ന്
ദീപിക ബാല സഖ്യം നേമം മേഖല അത്തപ്പൂക്കള മൽസരം ഓഗസ്റ്റ് 30-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വെള്ളായണി ലിറ്റിൽ ഫ്ളവർ വിദ്യാവിഹാർ സ്കൂളിൽ വച്ച് നടത്തുന്നു, ഒരു ശാഖയിൽനിന്നും എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓരോ ടീമുകൾക്കു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ ജെഫ്റി എം. തോമസിനെ സമീപിക്കുക. ഫോൺ: 9497264846.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.