കവളപ്പാറ ദുരന്തം: രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു
Saturday, August 17, 2019 11:51 PM IST
എടക്കര(മലപ്പുറം): കവളപ്പാറ ദുരന്തത്തിൽ ഇന്നലെ രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. കവളപ്പാറ സൂത്രത്തിൽ വിജയന്റെ മകൻ മിലിട്ടറി ഉദ്യോഗസ്ഥനായ വിഷ്ണു(25)വിന്റെ മൃതദേഹവും തിരച്ചറിയാനാകാത്ത ഒരു പുരുഷന്റെ മൃതദേഹവുമാണ് കണ്ടെടുത്തത്. വിഷ്ണുവിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയാത്ത മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാൽപതായി.
പത്തൊൻപത് മൃതദേഹങ്ങൾകൂടി ദുരന്തഭൂമിയിൽനിന്നു കണ്ടെടുക്കാനുണ്ട്. പതിനഞ്ചോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്കു തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുമായി ഹൈദരാബാദിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ ആറംഗ സംഘം നിലന്പൂരിലെത്തിയിട്ടുണ്ട്. ഇവർ ഇന്നു പരിശോധന തുടങ്ങും.