തിരുവനന്തപുരം: മൈസ് (എംഐസിഇ മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കോണ്ഫെറൻസസ് ആൻഡ് എക്സിബിഷൻസ്) ടൂറിസത്തിലെ പന്ത്രണ്ടാമത് രാജ്യാന്തര സമ്മേളനമായ കണ്‍വൻഷൻസ് ഇന്ത്യ കോണ്‍ക്ലേവിന് കൊച്ചി വേദിയാകുന്നു. ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ ഈ മാസം 29 മുതൽ 31 വരെ നടക്കുന്ന സംഗമം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കണ്വൻഷൻ പ്രൊമോഷൻ ബ്യൂറോ (ഐസിപിബി) നേതൃത്വം നൽകുന്ന സംഗമത്തിൽ മൈസ് മേഖലയിലെ പ്രമുഖരും ലോകത്തെന്പാടുമുള്ള അനുബന്ധ പങ്കാളികളും ബിസിനസ് ഇടപാടുകൾക്കായി ഒത്തുചേരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
‘ഇന്ത്യയുടെ സുസ്ഥിര മൈസ് ഭാവി ഭൂപടം’ എന്നതാണ് മുഖ്യപ്രമേയം. അന്താരാഷ്ട്ര തലത്തിലുള്ള ബയേഴ്സിന് നമ്മുടെ രാജ്യത്തെ കണ്വൻഷൻ സാധ്യതകളെക്കുറിച്ച് സമഗ്രമായ വിവരം നൽകുന്നതാണ് ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിഐസി സമ്മേളനം. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന ഇഐബിടിഎം വേൾഡ് (ഇൻസന്റീവ് ആൻഡ് ബിസിനസ് ട്രാവൽ ആൻഡ് മീറ്റിംഗ്) ഫ്രാങ്ക്ഫർട്ട് ഐമെക്സ്, ലാസ് വെഗാസ് ഐമെക്സ് തുടങ്ങിയ ബൃഹദ് സമ്മേളനങ്ങളുടെ മാതൃകയിലാണ് സിഐസിയും ഒരുക്കിയിട്ടുള്ളത്. ഉന്നതതല സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും അവസരം നൽകുന്ന ഒഴിവുകാല വിനോദസഞ്ചാരത്തിന് അന്തരീക്ഷമുള്ള കൊച്ചിയെയും സമീപ പ്രദേശങ്ങളെയും മികച്ച മൈസ് കേന്ദ്രമായി അനാവരണം ചെയ്യുന്നതിനാണ് സമ്മേളനം ഉൗന്നൽ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രമുഖ പ്രഭാഷകർ, ദേശീയ-അന്തർദേശീയ ബയേഴ്സ്, എഴുപതോളം പ്രദർശകർ, മാധ്യമ പ്രവർത്തകർ എന്നിവരുൾപ്പെടെ 350ഓളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ജർമനി, ഇറ്റലി, ഫ്രാൻസ്, ഡെന്മാർക്ക്, തുർക്കി, സൈപ്രസ്, ബ്രസീൽ, അസർബെയ്ജാൻ, കസാക്കിസ്ഥാൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മുപ്പതോളം ബയേഴ്സ് തങ്ങളുടെ പങ്കാളിത്തം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഐസിപിബിയുടെ കേരള ചാപ്റ്റർ ആരംഭിക്കുന്നതിനുള്ള മാർഗരേഖ ചന്ദേർ മൻഷരമണി മന്ത്രിക്കു കൈമാറി. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരണ്‍, ഐസിപിബി ഓണററി സെക്രട്ടറി അമരീഷ് കുമാർ തിവാരി, ഓണററി ട്രഷറർ ഗിരീഷ് ക്വത്ര, എക്സിക്യൂട്ടീവ് ഡയറക്ടർ മധു ദുബെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.