ഏറെ കാത്തിരിപ്പിനു ശേഷമെത്തിയ കാലവർഷം തകർത്തു പെയ്തതോടെ സംസ്ഥാനത്തു പരക്കെ നാശനഷ്ടം. വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽനിന്നുമായി കടലിൽ പോയ ഏഴു മത്സ്യത്തൊഴിലാളികളെ കാണാതായി. തിരുവല്ലയിൽ മീൻപിടിക്കാൻ ഇറങ്ങിയ ആൾ പുഴയിൽ മുങ്ങിമരിച്ചു.
കോട്ടയത്ത് മീനച്ചിലാറ്റിൽ കിടങ്ങൂർ കാവാലിപ്പുഴ കടവിൽ ഒഴുകിയെത്തിയ തടി പിടിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. വടക്കൻ കേരളത്തിലാണ് കാലവർഷം പലേടത്തും നാശം വിതച്ചത്. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. ചിലേടങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. മരങ്ങൾ വീണും മണ്ണിടിഞ്ഞും പലേടത്തും നാശനഷ്ടമുണ്ടായി. കാസർഗോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകി.
പത്തനംതിട്ടയിൽ വള്ളംകുളം സ്വദേശി വർഗീസ് കോശി (54)യാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്. കോട്ടയത്ത് ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്റെ മകൻ മനീഷിനെയാണ് (33) കാണാതായത്.
ഷട്ടർ ഉയർത്തി
ഇടുക്കിയിൽ മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല ഷട്ടർ ഉയർത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു ലഭിച്ചത് 526 മില്ലിമീറ്റർ മഴയാണ്. ഇന്നലെ 24 മണിക്കൂറിനിടെ ലഭിച്ച മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് 0.88 അടി ഉയർന്നിട്ടുണ്ട്. കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകൾവീതം 30 സെന്റിമീറ്റർ ഉയർത്തി. കല്ലാർകുട്ടി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുകുന്ന ജലം മുതിരപ്പുഴയാറിലൂടെ പെരിയാറിലെത്തും. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വർക്ക്സ്, പൊൻമുടി, ചെങ്കുളം അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. മൂന്നാറിൽ മഴ ശക്തിപ്രാപിച്ചു. ഇടുക്കി അണക്കെട്ട് പൂർണ സംഭരണശേഷിയിലെത്താൻ 98.6 അടി വെള്ളംകൂടി ഉയരണം. കഴിഞ്ഞ വർഷം ഇതേ ദിവസം 2380.46 അടിയായിരുന്നു ജലനിരപ്പ്.
പന്പ കരകവിഞ്ഞു
കനത്ത മഴയിൽ പന്പയിലെ ജലനിരപ്പ് ഉയർന്നു ശബരിമല പന്പ ത്രിവേണി നടപ്പന്തലിൽ വെള്ളം കയറി. കർക്കടകമാസ പൂജയ്ക്കു നട തുറന്നിരിക്കുന്ന സമയമായതിനാൽ തീർഥാടകരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തി. പുഴയുടെ അടിത്തട്ടിൽ പ്രളയകാലത്തെ മണൽ നിറഞ്ഞതിനാലാണ് വെള്ളം വളരെ വേഗം നടപ്പന്തലിലേക്ക് കയറിയത്.
കടൽ കയറ്റം
എറണാകുളം ജില്ലയിൽ ചെല്ലാനത്തു കടൽ കയറ്റത്തിൽ വീടുകൾക്കു നാശനഷ്ടങ്ങൾ സംഭവിച്ചു. മരങ്ങൾ കടപുഴകി. വൈപ്പിൻ മേഖലകളിലും കടൽകയറ്റം രൂക്ഷം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
മണ്ണിടിച്ചിൽ
മണ്ണിടിച്ചിലിനെത്തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് കനത്ത മഴയെത്തുടർന്നു മണ്ണിടിച്ചിലുണ്ടായത്. റോഡിലേക്ക് ഉയരത്തിൽ മണ്ണ് വീണതിനെത്തുടർന്നു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
വെള്ളം കയറി
കനത്ത മഴയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധയിടങ്ങളിൽ ഇന്നലെ വെള്ളം കയറി. കണ്ണൂര്‍ താലൂക്കിലെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. കണ്ണൂർ താവക്കരയിലെ 15 വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. കാസർഗോഡ് ജില്ലയിൽ മലയോരത്ത് വ്യാപക നാശമുണ്ടായി. തായന്നൂർ വില്ലേജിൽ രണ്ടു വീടുകൾ തകർന്നു. ഒടയംചാൽ ടൗണിനു സമീപം ചെന്തളത്ത് മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു.
കോഴിക്കോട് മാവൂര്‍ റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന് , ശ്രീകണ്ഠേശ്വരം റോഡ് തുടങ്ങി നഗരഹൃദയത്തിലെ മിക്ക ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. നാദാപുരം വിലാതപുരത്ത് കെട്ടിടത്തിന് മുകളിൽ മരം വീണു. മേഖലയിൽ പല റോഡുകളിലും മരം വീണ് ഗതാഗതതടസമുണ്ടായി. ജലനിരപ്പുയർന്നതിനാൽ പെരുവണ്ണാമൂഴി അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു.
കനത്ത മഴ തുടരും
തിരുവനന്തപുരം: ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ 24 സെന്റിമീറ്റർ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. കാസർഗോഡ്, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
റെഡ് അലർട്ട്
ഇന്ന്- കാസർഗോഡ്. നാളെ- കോഴിക്കോട്, വയനാട്. തിങ്കൾ- ഇടുക്കി, കോഴിക്കോട്, വയനാട്.
ഒാറഞ്ച് അലർട്ട്
ഇന്ന്- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ. നാളെ- മലപ്പുറം, കണ്ണൂർ. തിങ്കൾ- കോട്ടയം, മലപ്പുറം, കണ്ണൂർ. 23ന്- കണ്ണൂർ.
യെലോ അലർട്ട്
ഇന്ന്- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ. നാളെ-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്. തിങ്കൾ-കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.