തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്യു സമരം കൂടുതൽ ശക്തമാക്കി. കേരള സർവകലാശാലാ വൈസ് ചാൻസലറെ തടഞ്ഞ് കരിങ്കൊടി കാട്ടി. കത്തിക്കുത്ത് കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ വീട്ടിൽനിന്നു സർവകലാശാലാ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം അട്ടിമറിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണു കെഎസ്യു പ്രവർത്തകർ വിസിയെ തടഞ്ഞത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കെഎസ്യു നഗരത്തിൽ പല സ്ഥലത്തും പ്രതിഷേധങ്ങൾ നടത്തി.
യൂണിവേഴ്സിറ്റി പ്രശ്നത്തിൽ ഗവർണർ പി. സദാശിവത്തിനു റിപ്പോർട്ട് നല്കി തിരികെ വരുന്പോൾ രാജ്ഭവന്റെ പ്രധാന ഗേറ്റിനു മുന്നിലാണ് വൈസ് ചാൻസലർ വി.പി. മഹാദേവൻപിള്ളയുടെ വാഹനം തടഞ്ഞത്. വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വാഹനം വളഞ്ഞ് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി. കെഎസ്യു നേതാക്കളായ അബ്ദുൾ റഷീദ്, സ്നേഹ, റിങ്കുപടി പുരയിൽ, സെയ്ദലി കായ്പാടി, ബാഹുൽകൃഷ്ണ, ആദർശ് ഭാർഗവൻ, മാത്തുക്കുട്ടി, പവിജാ പത്മൻ, സജന, പ്രിയങ്ക, അൽഷിഫാ, കൃഷ്ണകാന്ത് തുടങ്ങിയവരാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്.
നഗരത്തിനുള്ളിലും ഇന്നലെ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഉച്ചയോടെ പ്രസ് ക്ലബ്ബിനു മുന്നിൽനിന്നു സെക്രട്ടേറിയറ്റ് പടിക്കലേക്കു നടത്തിയ പ്രതിഷേധപ്രകടനം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ സൗത്ത് ഗേറ്റിനു മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് വലിച്ചിടാൻ തുടങ്ങിയപ്പോഴാണ് സംഘർഷം ആരംഭിച്ചത്. ഇതേത്തുടർന്ന് നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കെഎസ്യു സംസ്ഥാന ഭാരവാഹികളായ അബ്ദുൾ റഷീദ്, റിങ്കുപടിപുരയിൽ, സ്നേഹ, രാഹുൽ മാങ്കുടം, ശില്പ, തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.