“മുത്തച്ഛനൊരു കത്ത്, മുത്തശ്ശിക്കൊരു മുത്തം’’ഡിസിഎൽ കത്തെഴുത്തു മത്സരം
പിറന്നു വീണ കാലംമുതൽ ഉള്ളംകൈയിലും തോളത്തും താരാട്ടിന്റെ താളംപകർന്ന് വാത്സല്യത്തിന്റെ മധുരംപകർന്ന് കൊച്ചുമക്കളെ വളർത്തുന്ന മുത്തച്ഛന്മാരെയും എല്ലാ മുത്തശ്ശിമാരെയും ഓർക്കുവാനുള്ള അവസര മൊരുക്കുന്നു, ദീപിക ബാലസ ഖ്യം. അണുകുടുംബ അവസ്ഥ പെരുകുന്ന ആധുനിക ജീവിതത്തിൽ ഇന്നത്തെ പല വിദ്യാർഥികളും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ അവസരം കിട്ടുന്നവരല്ല. വല്ലപ്പോഴും ഒന്നു കാണുന്നതിലോ ഒരു ഫോൺവിളിയിലോ ഒതുങ്ങുന്ന ഈ സ്നേബന്ധം കുടുതൽ സുദൃഢമാക്കാൻ ഡിസിഎൽ വഴിയൊരുക്കുകയാണ്.
എല്ലാ വിദ്യാർഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. മത്സര വ്യവസ്ഥ ഇതാണ്. മുത്തച്ഛനും മുത്തശ്ശിക്കും ഓരോ നല്ല കത്ത് എഴുതുക. തങ്ങളുടെ മാതാപിതാക്കളെ ജന്മം നല്കി അവരെ നല്ല രീതിയിൽ വളർത്തി നല്ല മാതാപിതാക്കളായി അവരെ ഒരുക്കിയതിനു നന്ദി പറയുക, ബാല്യത്തിൽ തങ്ങളറിയാതെ ഞങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്ത നന്മകളോർത്ത് നന്ദിപറയുക. അനുഭവങ്ങളും ഓർമക്കുറിപ്പുകളും ചേർത്തുള്ള ഏറ്റവും മികച്ച കത്തിന് ആയിരം രൂപ സമ്മാനം നല്‍കും. എൽ.പി. യുപി, ഹൈസ്കൂൾ വിഭാഗം തിരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സമ്മാനം ഉണ്ടായിരിക്കും.
താത്പര്യമുള്ള സ്കൂളുകൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന സ്കൂളുകൾ സ്കൂൾതലത്തിൽ മത്സരം നടത്തി, എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ആൺകുട്ടികളിൽനിന്നും പെൺകുട്ടികളിൽനിന്നും ഏറ്റവും മികച്ച ഓരോ കത്തുകൾ തെരഞ്ഞെടുത്ത് ഡിസിഎൽ കേന്ദ്ര ഓഫീസിലേക്ക് അയയ്ക്കേണ്ടതാണ്. വിലാസം: കൊച്ചേട്ടൻ, ഡിസിഎൽ, ദീപിക, കോട്ടയം , പിൻ - 686001, ഫോൺ : 0481 - 3012631. കത്തുകൾ ലഭിക്കേണ്ട അവസാ ന തീയതി 2019 ഓഗസ്റ്റ് 10.
തൊടുപുഴ മേഖലാ തെരഞ്ഞെടുപ്പും പ്രവർത്തനോദ്ഘാടനവും
തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലാ പ്രവർത്തനോദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് 1.30-ന് മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ കോട്ടയം പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.റ്റി. തോമസ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഈ വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഓരോ ശാഖയിൽനിന്നും ഡിസിഎൽ ശാഖാ ഡയറക്ടർമാരും രണ്ടു കൗൺസിലർമാരും പങ്കെടുക്കണമെന്ന് മേഖലാ ഓർഗനൈസർ എബി ജോർജ് അറിയിച്ചു. വിശദവിവരങ്ങൾക്ക് 9447314634 എന്ന നന്പരിൽ ബന്ധപ്പെടുക.
ഡിസിഎൽ - കരിയർ അനലിറ്റിക്ക സൈക്കോമെട്രിക് അസസ്മെന്റ്: അറിയേണ്ട കാര്യങ്ങൾ
ആധുനിക മനശാസ്ത്ര പഠനത്തിലെ നൂതന സംഭാവനകളിലൊന്നായ സൈക്കോ മെട്രിക് ടെസ്റ്റിലൂടെ വിദ്യാർഥികളുടെ ലക്ഷ്യബോധത്തെ ചെത്തിമിനുക്കുവാൻ ഡിസിഎല്ലും കരിയർ അനലിറ്റിക്ക കന്പനിയും കൈകോർക്കുന്നു. സൈക്കോ മെട്രിക് ടെസ്റ്റിനെപ്പറ്റി കൂടുതലായി അറിയാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
സൈക്കോമെട്രിക് പരീക്ഷയിൽ മൂല്യനിർണയം നടത്തപ്പെടുന്ന മേഖലകൾ പ്രധാനമായും ഇവയാണ് :
1. സാങ്കേതിക മേഖല, മാനേജ്മെന്റ്, എന്നിവയിൽ അത്യന്തം പ്രാധാന്യമുള്ള ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്/ മെക്കാനിക്കൽ റീസണിംഗ്
2. ശാസ്ത്രം, ഡിസൈനിങ്, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ അബ്സ്ട്രാക്ട് റീസണിംഗ് എന്ന കഴിവ് കൂടുതലുള്ളവർക്ക് എളുപ്പം സാധിക്കും
3. വ്യാപാരം, സാമ്പത്തികം, മാനേജ്മെന്റ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള കഴിവാണ് ന്യൂമെറിക് എബിലിറ്റി.
4. വാക്കുകൾ അഥവാ ഭാഷാ പ്രയോഗത്തിനും ആശയവിനിമയത്തിനും വിശകലനത്തിനും പ്രാധാന്യമുള്ള തൊഴില്‍ മേഖലയ്ക്ക് വെർബൽ റീസണിംഗ്/ ലാംഗ്വേജ് സ്കിൽ അത്യാവശ്യമാണ്.
5. ത്രിമാന രൂപങ്ങളും ദൂരം, ഉയരം മുതലായ ജ്യാമിതീയ ബന്ധങ്ങളും പ്രധാനമായി വരുന്ന ആര്‍ക്കിടെക്ചർ, കലകള്‍, ആര്‍ട്സ്, മള്‍ട്ടിമീഡിയ തുടങ്ങിയവയ്ക്ക് സ്പേഷ്യൽ റിലേഷനിലുള്ള ഉയർന്ന നൈപുണ്യം നിര്‍ബന്ധമാണെന്നതില്‍ തര്‍ക്കമില്ല.
6. വിവിധ ജോലികൾ ആവശ്യപ്പെടുന്ന കൃത്യതയും വേഗതയും കുട്ടിക്ക് ഉണ്ടോ എന്ന് മനസിലാക്കുന്നതിന് വേണ്ടി കോഗ്നിറ്റീവ് പെർസെപ്ച്വൽ സ്പീഡിലുള്ള പ്രാവീണ്യം അളന്നാൽ മതിയാവും.
മേൽവിവരിച്ച ബൗദ്ധികമാനസിക ശേഷികളുടെ ഏറ്റക്കുറച്ചിലുകളാണ് ഓരോ വ്യക്തിയെയും അവരവരുടെ മേഖലകളിൽ മിടുക്കരാവാനും ശോഭിക്കാനും കഴിവുള്ളവരാക്കുന്നത്. ഇത്തരം ശേഷികളെ കൃത്യമായി മനസിലാക്കി കുട്ടികളെ അവരവർക്ക് യോജിക്കുന്നമേഖലയിലേക്ക് തിരിച്ചുവിടുകയാണ്, കൃത്രിമബുദ്ധിയടക്കമുള്ള വിവരസാങ്കേതികവിദ്യയുടെ തള്ളിക്കയറ്റത്തിലൂടെ ജോലികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കരണീയമായ ഒരേയൊരു മാർഗ്ഗം.
കുട്ടികൾ എല്ലാ മേഖലകളിലും നൂറുശതമാനം കഴിവുള്ളവരാവണമെന്നില്ല. ഏതെങ്കിലും മേഖലയിലുള്ള അവരുടെ കഴിവിനെ നൈപുണ്യമാക്കി വളർത്തിയെടുക്കാനുള്ള ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുക എന്നതാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും പരമപ്രധാനമായ കർത്തവ്യം. ഒപ്പംതന്നെ സാങ്കേതികവിദ്യയുടെയും സാമൂഹികസാഹചര്യങ്ങളുടെയും തൊഴില്‍ മേഖലയിലെയും മാറ്റങ്ങള്‍ക്കനുസരിച്ചു കുട്ടീകളെ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
സൈക്കോമെട്രിക് ടെസ്റ്റ് കഴിഞ്ഞതിനു ശേഷം വിദ്യാര്‍ഥിയും രക്ഷിതാക്കളും കൗണ്‍സിലറും കൂടിയിരുന്നു ഫലം വിശകലനം ചെയ്ത് ഒരു തീരുമാനത്തിലെത്തി അവരുടെ ഭാവിയെക്കുറിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന നൂതന ശാസ്ത്രീയ സംവിധാനമാണ് ഡിസിഎൽ എജുലേറ്ററുമായി കൈകോർത്ത് മുന്നോട്ടുവയ്ക്കുന്ന സൈക്കോമെട്രിക് അസസ്മെന്റ്. വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ നാഴികകല്ലായി മാറിക്കൊണ്ടിരിക്കുന്ന സൈക്കോമെട്രിക് അസസ്മെന്റ് നടത്തുന്നതിന് ദീപിക ബാലസഖ്യത്തോടൊപ്പം എജുലേറ്ററും കൈ കോർക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. കഴിവും യോഗ്യതയും ലക്ഷ്യബോധവുമുള്ള ഒരു തലമുറ വളർന്നു വരുന്നതിന് നടത്തുന്ന ഈ നല്ല ശ്രമത്തെ പ്രബുദ്ധരായ മലയാളികൾ സ്വീകരിക്കും.
സജി മാർക്കോസ്
ടെക്നിക്കൽ അഡ്വൈസർ
മിനിസ്ട്രി ഓഫ് ഹൗസിംഗ്
ബഹറിൻ
കൊച്ചേട്ടന്റെ കത്ത് / കുതിർന്ന മതിലും തകർന്ന മനസ്സും
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
കുതിർന്ന മതിൽ ഇടിഞ്ഞു വീഴും. വലിയ ചുറ്റുമതിലായിരുന്നു. പുതിയ സ്കൂളിന്റെ മണ്ണിട്ടു നികത്തിയ ചതുപ്പു നിലത്ത് നല്ല ഉറപ്പിൽ പണിത മതിലായിരുന്നു. പഞ്ചാബിൽ പട്യാലയിൽ ഡിസിഎൽ സ്കൂൾ സന്ദർശനത്തിന് എത്തിയപ്പോഴാണ് മതിൽ ഇടിഞ്ഞുവീണു കിടക്കുന്നത് കണ്ടത്. തലേദിവസം പ്രിൻസിപ്പൽ മതിലു പണിതതിന്റെ പ്രയാസങ്ങൾ വിവിരിച്ചതാണ്. എന്നാൽ, ഇന്നിതാ ആ മതിൽ മുഴുവൻ ഇടിഞ്ഞുവീണു. രാത്രി മുഴുവൻ പെയ്ത തോരാമഴയിൽ വെള്ളത്തിന്റെ തള്ളലിൽ മതിലിന്റെ അടിത്തറ കുതിർന്നു തകർന്നുവീണതാണ്.
മതിലിടിഞ്ഞു വീണപ്പോൾ മരമൊടിഞ്ഞു, വഴിയടഞ്ഞു. ഓടയിലൊഴുകുന്ന വെള്ളത്തിന്റെ ഗതി മുറിഞ്ഞു. അരികിടിഞ്ഞ അതിരുകളിൽ അപരിചിതർ അലസഗമനം തുടങ്ങിക്കഴിഞ്ഞു. കാവൽക്കാരന് കണ്ണടയ്ക്കാനുള്ള അനുവാദം പ്രിൻസിപ്പൽ പിൻവലിച്ചു.
കുതിർന്ന മതിലുപോലെതന്നെയാണ് തകർന്ന മനസും. രണ്ടും ഇടിഞ്ഞുവീഴും. പലരുടെ സഹായത്തോടെ പല കട്ടകൾ അടുക്കിയടുക്കി പണിതുയർത്തുന്ന മതിലുപോലെ തന്നെയാണ് നമ്മുടെ മനസും. മനസ് ബലമുള്ളതാകുന്നത്, നമ്മുടെ നല്ല മനുഷ്യബന്ധങ്ങളുടെ അടുക്കുകളിലാണ്. ശക്തമായ ഹൃദയബന്ധമുള്ള വ്യക്തിക്ക് മനസിന് നല്ല ഉറപ്പുണ്ടാകും.
ബന്ധങ്ങൾ തകർന്നാൽ മനസും തകരും. മനസിൽ ദുഃഖങ്ങളും ദുരിതങ്ങളും കെട്ടിക്കിടക്കുന്നത് അപകടമാണ്. കെട്ടിനിൽക്കുന്ന വെള്ളം മതിലിന്റെ ഭിത്തിയിൽ വന്നു തിങ്ങുന്നതുപോലെ പങ്കുവയ്ക്കാത്തതും പറഞ്ഞുതീർക്കാത്തതുമായ ദുഃഖവും നിരാശയും അപകർഷതാബോധവും ഒരു വ്യക്തിയുടെ മനസു തകർത്തുകളയും.
കൂട്ടുകാരേ, വെയിൽപോലെ മഴയും പെയ്യേണ്ടതാണ്. എന്നാൽ തളം കെട്ടുന്ന വെള്ളം മതിലിടയിലൂടെ ഒഴുക്കിക്കളയാൻ ചെറിയ ഓവുചാലുകൾ തുറക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ വെള്ളം കെട്ടും, മണ്ണു കുതിരും, മതിലിടിയും.
അതുപോലെ മനുഷ്യമനസിൽ സന്തോഷം പോലെ ദുഃഖങ്ങളും ഉണ്ടാകുക തന്നെ ചെയ്യും. എന്നാൽ ദുഃഖങ്ങൾ ഒന്നിനുപുറകേ ഒന്നായി വരുന്പോൾ നല്ല ബന്ധങ്ങളുള്ളവർ അത് ആത്മവിശ്വാസമുള്ളവരുമായും സ്നേഹമുള്ളവരുമായി പങ്കുവയ്ക്കുന്പോൾ മനസിലെ സംഘർഷങ്ങൾ ഒഴുകിത്തീരും. ദുഃഖങ്ങൾ കെട്ടിക്കിടന്നാൽ മനസിടിഞ്ഞു വീഴും. മതിലു തകർന്നാൽ നമുക്ക് പണിതുയർത്താം. മനസുതകർന്നാൽ പണിതുയർത്തുക എളുപ്പമല്ല.കൂട്ടുകാർ അടുപ്പമുള്ള മനസുകൾ അരികിൽ നിർത്തുക. മനസിന്റെ അതിരിടിഞ്ഞാലും അവർ സുരക്ഷയുടെ ചുറ്റുമതിലായിക്കൊള്ളും.
ആശംകളോടെ,
സ്വന്തം കൊച്ചേട്ടന്
നാലാഞ്ചിറ മേഖലാ ഉദ്ഘാടനം നവജീവൻ ബഥനിയിൽ
നാലാഞ്ചിറ : ദീപിക ബാലസഖ്യം നാലാഞ്ചിറ മേഖലാ പ്രവർത്തനോദ്ഘാടനം നവജീവൻ ബഥനി വിദ്യാലയയിൽ നടക്കും. ജൂലൈ 23-ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചേരുന്ന സമ്മേളനത്തിൽ തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനു ഉദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൽ ഷാനാ രഞ്ജിത് അധ്യക്ഷത വഹിക്കും. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ജോർജ് ഒഐസി, പ്രവിശ്യാ പ്രസിഡന്റ് അംബ്രോസ് കുന്നിൽ, സെക്രട്ടറി ജെഫ്റി എം. തോമസ്, ശാഖാ ഡയറക്ടർമാരായ തങ്കം, മഞ്ജുള എന്നിവർ പ്രസംഗിക്കും.
നേമം മേഖലാ പ്രവർത്തനോദ്ഘാടനം 24-ന് വെള്ളായണി ലിറ്റിൽ ഫ്ളവർ വിദ്യാവിഹാറിൽ
തിരുവനന്തപുരം: ദീപിക ബാലസഖ്യം നേമം മേഖലാ പ്രവർത്തനോദ്ഘാടനം 24-ന് ഉച്ചയ്ക്ക് ഒന്നിന് വെള്ളായണി ലിറ്റിൽ ഫ്ളവർ വിദ്യാവിഹാറിൽവച്ചു നടത്തും. മുൻ കെടിഡിസി ചെയർമാൻ വിജയൻ തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. കുമാരി കെസിയ ജസ്റ്റിൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ ദീപ ജോർജ്, പ്രസിഡന്റ് പി. അംബ്രോസ് കുന്നിൽ, മേഖലാ ഓർഗനൈസർ ജെഫ്റി എം. തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.