തിരുവനന്തപുരം: ജ്ഞാനിയും വിശ്വസ്തനുമായിരുന്നു ദൈവദാസൻ മാർ ഈവാനിയോസ് എന്ന് കോപ്റ്റിക് കത്തോലിക്കാ സഭാ പാത്രിയർക്കിസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവ.
ഐക്യത്തിന്റെ ഭക്ഷണമാണ് മാർ ഈവാനിയോസ് തന്റെ ജനത്തിന് നൽകിയത്. ഐക്യം ഐകരൂപ്യമല്ല വ്യത്യസ്ത സ്വരങ്ങൾ സ്നേഹത്തിൽ സംഗീതമാകുന്ന അനുഭവമാണെന്ന് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന കുർബാനമധ്യേ നൽകിയ വചനസന്ദേശത്തിൽ പാത്രിയർക്കിസ് ബാവ പറഞ്ഞു. തന്നോടും ദൈവത്തോടും ഐക്യപ്പെടാത്ത ഒരു വ്യക്തിക്കും ഈ ഐക്യം യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും ബാവ കൂട്ടിച്ചേർത്തു.
രാവിലെ കത്തീഡ്രൽ ഗേറ്റിലെത്തിയ പാത്രിയർക്കിസ് ബാവയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നൽകി. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, സാമുവൽ മാർ ഐറേനിയോസ്, ജേക്കബ് മാർ ബർണബാസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, തോമസ് മാർ അന്തോണിയോസ്, കോപ്റ്റിക് കത്തോലിക്കാ സഭയിലെ ബിഷപ് തോമസ് എന്നിവരും വികാരി ജനറാൾമാർ, സുപ്പീരിയർ ജനറൽ, പ്രൊവിൻഷൽ സുപ്പീരിയർമാർ, കോർ എപ്പിസ്കോപ്പമാർ, വൈദികർ എന്നിവരും സഹകാർമികരായിരുന്നു.
കുർബാനയ്ക്കുശേഷം കാതോലിക്കാ ബാവായുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന സ്നേഹവിരുന്ന്, സ്നേഹ സുരക്ഷ എന്നീ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. മേജർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മുകളുംപുറത്ത് എന്നിവർ പ്രസംഗിച്ചു. പദ്ധതികളുടെ ലോഗോ പ്രകാശനം കോപ്റ്റിക് പാത്രിയാർക്കിസും തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസും നിർവഹിച്ചു.
മേജർ അതിരൂപത വികാരി ജനറൽ മോണ്‍. ഡോ. മാത്യു മനക്കരക്കാവിലും മുൻ ചീഫ് സെക്രട്ടറി ജോണ്‍ മത്തായിയും ലോഗോ ഏറ്റുവാങ്ങി. സഭാതല കുടുംബ പ്രേക്ഷിത കാര്യാലയം നിർമിച്ച മാട്രിമോണിയൽ വെബ് സൈറ്റ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിലെ 67 അംഗങ്ങളുടെ കൈവയ്പ് ശുശ്രൂഷയും നടന്നു. തുടർന്ന് കബറിൽ അനുസ്മരണ പ്രാർഥനയും നേർച്ചയും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.