തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രളയനാന്തര പുനർനിർമാണത്തിനു ലോകബാങ്ക് വികസന പങ്കാളിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണയുള്ള പദ്ധതി പങ്കാളികൾ എന്നതിലുപരി വികസന പങ്കാളി എന്ന നിലയിലാണ് ലോകബാങ്ക് കേരളത്തിന്റെ പുനർനിർമാണത്തിനു സഹായിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. അടുത്ത കാലത്തൊന്നും ലോകബാങ്ക് സ്വീകരിക്കാത്ത രീതിയാണിത്. വികസന സംഗമത്തിൽ പങ്കെടുത്ത രാജ്യാന്തര ഏജൻസികളായ എഡിബി, ജെഐസിഎ, കേഎഫ്ഡബ്ല്യു, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക് എന്നിവരും പുനർനിർമാണത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകബാങ്ക് വികസന പങ്കാളിത്തം നൽകുന്ന രാജ്യാന്തര സംസ്ഥാനം എന്ന നിലയിൽ കേരളം ഉയരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ ഇന്നലെ കോവളത്ത് സംഘടിപ്പിച്ച രാജ്യാന്തര വികസന സംഗമത്തിൽ ലോകബാങ്ക് കണ്ട്രി മാനേജർ ജുനൈദ് അഹമ്മദാണ് പ്രളയാനന്തര പുനർനിർമാണത്തിൽ പങ്കാളിയാകുമെന്ന പ്രഖ്യാപനം നടത്തിയത്. നഗരങ്ങളിലെ ജലവിതരണത്തിനും റോഡുകൾക്കും സഹായം നൽകാമെന്ന് നബാർഡ്, ഹഡ്കോ എന്നീ ഏജൻസികൾ അറിയിച്ചു.
ടാറ്റ ട്രസ്റ്റ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഐഎഫ്ഡിസി ഫൗണ്ടേഷൻ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന പദ്ധതികൾക്ക് സഹായം നൽകാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകാമെന്നും അറിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടർചർച്ചകൾക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 31,000 കോടിയാണ് പുനർനിർമാണത്തിന് ആവശ്യമായി വരിക. തുടർ ചർച്ചകൾക്കൊണ്ട് സർക്കാർ പ്രതീക്ഷിക്കുന്ന പണം നേടിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവിതരണം
10 മുനിസിപ്പാലിറ്റികളിൽ പ്രവർത്തനമേഖലയുള്ള 10 വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ വാട്ടർ അഥോറിറ്റി മുഖേന സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഗ്രാമീണമേഖലകളിൽ ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്പാദനം, വിതരണം ഉൾപ്പെടെയുള്ളവ ശക്തിപ്പെടുത്താനാവുന്ന 12 പദ്ധതികൾ. ജല അഥോറിറ്റിയുടെ പൂർണമാകാത്ത പദ്ധതികളുടെ പൂർത്തീകരണം, സോളാർ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം, കാര്യക്ഷമതയില്ലാത്ത പമ്പുകൾ, ഇലക്ട്രിക്കൽ സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിക്കൽ, തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്കായി സീവേജ്, സെപ്റ്റേജ് സംവിധാനം ഒരുക്കാൻ വിശദമായ പദ്ധതി രേഖ നൽകും.
സംയോജിത ജലവിഭവ മാനേജ്മെന്റ്
ഡാമുകളുടെയും റെഗുലേറ്ററുകളുടെയും കനാലുകളുടെയും പ്രളയാനന്തര അറ്റകുറ്റപ്പണി,ഡാമുകളിലെയും റിസർവോയറുകളുടെയും മണൽനീക്കാൻ ആധുനിക സാങ്കേതിക സംവിധാനം തുടങ്ങിയവ സംയോജിത ജലവിഭവ മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.
ശുചിത്വം
സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഇ വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് സംവിധാനം, ഗൽസ് വേസ്റ്റ് പുനഃചംക്രമണത്തിനും തരംതിരിക്കലിനും സൗകര്യം, സർക്കാർ ഓഫീസുകളിൽ കളക്ഷൻ സെന്ററുകൾ, അജൈവ മാലിന്യ ശേഖരിക്കാനും തരംതിരിക്കാനും ജില്ലാതല സൗകര്യങ്ങൾ തുടങ്ങിയവ ശുചിത്വത്തിന്റെ ഭാഗമായി ഒരുക്കും.
നഗരവികസനം
ജല വിതരണ പദ്ധതികൾ, സീവേജ്, സെപ്റ്റേജ് മാനേജ്മെന്റ് സൗകര്യം, സ്റ്റേം വാട്ടർ ഡ്രെയിനേജ്, നഗര ഗതാഗത പദ്ധതികൾ, നഗര തദ്ദേശസ്ഥാപനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നഗര വികസന പദ്ധതികളിൽ പ്രാമുഖ്യം നേടിയിട്ടുണ്ട്.
ഉപജീവനം
ഉപജീവന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നയപരമായ ഇടപെടലുണ്ടാകും. ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് അധിക തൊഴിൽ ദിനങ്ങൾ. യുവാക്കൾക്ക് വിവിധ തൊഴിലുകൾക്ക് ഉതകുംവിധമുള്ള നൈപുണ്യപരിശീലനം, കുടുംബശ്രീകൾക്ക് കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, എല്ലാ വാർഡുകളിലും കമ്യൂണിറ്റി ഡിസാസ്റ്റർ മാനേജ്മെന്റ് ഫോഴ്സ് എന്നിവ പദ്ധതിയിലുണ്ട്.
വനം
സ്വാഭാവിക വനങ്ങളെ സംരക്ഷിക്കുന്നതിനും നാട്ടിലെ ചെറിയ വനങ്ങളും കാവുകളും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾക്ക് പിന്തുണ നൽകും. തദ്ദേശീയമായ സസ്യജാലങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനത്തിനു മുൻഗണന നൽകും.
തണ്ണീർത്തടങ്ങളും നദികളും സംരക്ഷിക്കുന്നതിനും അവയുടെ പരിസരത്തുള്ള കാടുകളെ സംരക്ഷിക്കുന്നതിനും വനംവകുപ്പ് ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുകയും അതിനെ ഉപജീവനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.
മത്സ്യമേഖല
ജലസംഭരണികളിൽ മത്സ്യകൃഷി നടത്തുന്നതിനും മുത്ത് പോലെയുള്ളവ കൃഷി ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കും. ഗ്രാമീണ മേഖലയിൽ തൊഴിൽ ഉണ്ടാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയമായുള്ള മത്സ്യങ്ങളെ പരിരക്ഷിക്കുന്നതിന് ഊന്നൽ നൽകും.
കൃഷി
ഗ്രാമീണ മാർക്കറ്റുകളുടെ ശാക്തീകരണം, അട്ടപ്പാടിക്ക് സമഗ്രവും സുസ്ഥിരവുമായ കാർഷിക വികസന പദ്ധതി, അതിരപ്പള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി, കുട്ടനാട്ടിലും കോൾ നിലങ്ങളിലും വെള്ളപ്പൊക്ക നിയന്ത്രണത്തിന് പദ്ധതി തുടങ്ങിയവ കൃഷി വിഭാഗത്തിൽ മുൻഗണനയിലുണ്ട്.
മണ്ണ്, ജല സംരക്ഷണം
കുളങ്ങളുടെ സംരക്ഷണം, വാർഡ്തല സോയിൽ ഹെൽത്ത് മാപ്പിംഗ്, വാട്ടർഷെഡ് മാനേജ്മെന്റ്, മേഖലാടിസ്ഥാനത്തിലുള്ള സൂക്ഷ്മ ജലസേചനം എന്നിവ മണ്ണ് ജല സംരക്ഷണ പദ്ധതികൾ.
മൃഗസംരക്ഷണം
പേവിഷ പ്രതിരോധ വാക്സിൻ നിർമാണം, കന്നുകാലികൾക്ക് സമഗ്ര ഇൻഷുറൻസ് പാക്കേജ്, മാർജിൻ ഫ്രീ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ കൂടാതെ കാലിത്തീറ്റ ഉത്പാദനത്തിന് വിപുലമായ പദ്ധതി, ഡെയറി സോണുകളുടെ രൂപീകരണം തുടങ്ങിയവ.
റോഡുകളും പാലങ്ങളും
റോഡുകളുടെ മാനേജ്മെന്റിന് പൊതുമരാമത്ത് വകുപ്പിന് ഇൻസ്റ്റിറ്റിയൂഷണൽ റോഡ് മാപ്പ് രൂപീകരിക്കും. ജിയോസ്പേഷൽ മാപ്പുകൾ ഉൾപ്പെടെയുള്ള റോഡ് മെയിന്റനൻസ് മാനേജ്മെന്റ് സിസ്റ്റവും സൃഷ്ടിക്കും. റോഡുകൾക്ക് മൈക്രോ സർഫസിങ്, കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം എന്നിവ.
ഗതാഗതം
ഗതാഗതമേഖലയുടെ നവീകരണത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മാനേജ്മെന്റിനുമായി ’ടെക്നിക്കൽ ഡയറക്ടറേറ്റ് ഓഫ് ട്രാൻസ്പോർട്ട്’ സ്ഥാപിക്കണം.
കേരളമാകെ ഗ്രീൻ ബസ് കോറിഡോറുകളും സ്ഥാപിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.