തൃശൂർ: ചാലക്കുടി ലോക്സഭാ മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് യുഡിഎഫ് കണ്‍വീനർ കൂടിയായ ബെന്നി ബെഹനാൻ ഡൽഹിക്കു പോകുന്നത്.
1,32,274 വോട്ടുകൾക്കാണ് സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർഥിയുമായി, അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച ഇന്നസെന്റിന്റെ ചിരി ഇല്ലാതാക്കിയത്. ബെന്നി ബഹനാൻ 4,73,444 വോട്ടു നേടിയപ്പോൾ ഇന്നസെന്റിന് 3,41,170 വോട്ടുകളെ നേടാനായുള്ളൂ. ബിജെപി വൻമുന്നേറ്റം നടത്തുമെന്ന പ്രതീക്ഷിച്ച ഇവിടെ എ.എൻ. രാധാകൃഷ്ണനു നേടാനായത് 1,54,159 വോട്ടുകൾ മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 61,311 വോട്ടുകൾ കൂടുതൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 1,52,611 വോട്ടു നേടിയിരുന്നു.
2004ൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച ലോനപ്പൻ നമ്പാടനാണ് ഇതുവരെ ഏറ്റവും വലിയ ഭൂരിപക്ഷം. മുകുന്ദപുരം എന്ന പേരിലായിരുന്നു അന്നു മണ്ഡലം. കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനെയാണ് 1,17,097 വോട്ടിനു പരാജയപ്പെടുത്തിയത്. ഈ ഭൂരിപക്ഷവും മറികടന്നാണ് ബെന്നി ബഹനാന്റെ വിജയം. മണ്ഡലത്തിൽ കോടികളുടെ വികസന പദ്ധതികൾ നടപ്പാക്കിയെന്ന അവകാശവാദവുമായാണ് ഇന്നസെന്റ് പ്രചാരണം നടത്തിയത്. എന്നാൽ അതെല്ലാം എവിടെയെന്ന കോണ്‍ഗ്രസിന്റെ ചോദ്യങ്ങൾ തന്നെയാണു വോട്ടർമാരും ചോദിച്ചത്.
കേരളത്തെ മുക്കിയ പ്രളയത്തിൽ തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടം അനുഭവിക്കേണ്ടിവന്ന പ്രദേശം കൂടിയാണ് ചാലക്കുടി. കഷ്ടത്തിലായ ജനങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടുകളും മറ്റു സാമൂഹിക പ്രശ്നങ്ങളുമൊക്കെ തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെട്ടുവെന്നതാണ് യാഥാർഥ്യം.
രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ ചാലക്കുടിയിൽ പ്രളയത്തിൽ നഷ്ടം സംഭവിച്ചവരെ ആശ്വസിപ്പിക്കാനെത്തിയതു കോണ്‍ഗ്രസുകാരുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. എംപിയായിരുന്ന ഇന്നസെന്റിന്റെ സാന്നിധ്യം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേണ്ടത്ര ഉണ്ടായില്ലെന്നതും വലിയ തിരിച്ചടിയായി.
ബെന്നി ബഹനാൻ പ്രചാരണത്തിനിടെ പത്തു ദിവസം ആശുപത്രിയിലായെങ്കിലും വോട്ടർമാർ അദ്ദേഹത്തെ തുണച്ചു.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.