ചാലക്കുടി: കർഷകരെ ദ്രോഹിക്കുകയും യുവാക്കളെ തൊഴിൽരഹിതരാക്കുകയും ചെയ്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ശിക്ഷിക്കുമെന്നു കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്.
ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു നടത്തിയ ബൂത്തുതല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ടുനിരോധനത്തിലൂടെ ആയിരക്കണക്കിനു ചെറുകിട ഇടത്തരം വ്യവസായങ്ങളാണ് മോദി സർക്കാർ തകർത്തത്. നാലുലക്ഷത്തോളം തൊഴിലവസരങ്ങളാണു നഷ്ടപ്പെടുത്തിയത്. നൂറുകണക്കിനു ജീവൻ പൊലിഞ്ഞു. ജിഎസ്ടി നടപ്പാക്കി രണ്ടു മാസത്തിനുള്ളിൽതന്നെ നിരവധി തവണ ചട്ടങ്ങളിലും പട്ടികയിലും മാറ്റങ്ങൾ വരുത്തിയതു സർക്കാരിന്റെ ആശയക്കുഴപ്പത്തിനു തെളിവായി.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലഘട്ടങ്ങളിൽ നടന്ന സൈനിക നടപടികളെ പരാമർശിച്ച ഗുലാം നബി ആസാദ് പക്ഷേ, അവയൊന്നും കോണ്ഗ്രസ് രാഷ്ട്രീയ ലാഭത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ ജോലിയാണ് അവർ ചെയ്യുന്നത്. മോദിക്കു മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സൈനിക നടപടികളെ പ്രചാരണ വിഷയമാക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിൽ ഗസ്റ്റ് അപ്പിയറൻസ് റോൾ മാത്രമുള്ള ഇടതുമുന്നണി എങ്ങനെ ബിജെപിക്കെതിരെ പോരാട്ടം നടത്തുമെന്നു ആസാദ് ചോദിച്ചു. ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ചെറിയ പാർട്ടികൾക്ക് അതതു സംസ്ഥാനങ്ങളിൽ സ്വാധീനവും ശക്തിയും ഉണ്ടാകും. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾക്കു ചെയ്യുന്ന വോട്ട് ബിജെപിയെ സഹായിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. ബിജെപിയെ പരാജയപ്പെടുത്താൻ കോണ്ഗ്രസിനു മാത്രമേ കഴിയൂവെന്നും ആസാദ് പറഞ്ഞു.
ഡിസിസി സെക്രട്ടറി വി.ഒ.പൈലപ്പന്റെ വസതിയിൽ നടത്തിയ കുടുംബസംഗമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സ്ഥാനാർഥി ബെന്നി ബഹനാൻ, റോജി എം. ജോണ് എംഎൽഎ, പി.ജെ.ജോയി, ടി.യു.രാധാകൃഷ്ണൻ, സി.ജി.ബാലചന്ദ്രൻ, എബി ജോർജ്, ബിജു കാവുങ്കൽ, ടി.എ.ആന്റോ, മേരി നളൻ, പി.കെ.ജേക്കബ്, പി.കെ.ഭാസി, ജെയിംസ് പോൾ, പി.വി.വേണു, ഒ.എസ്.ചന്ദ്രൻ, കെ.ടി.ബെന്നി, എ.ഐ. അബ്ദുൾ മജീദ്, ഷാജു വടക്കൻ, ടി.എൻ.രാജൻ, പി.സി.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.