തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബൂത്തുതലം മുതലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിന്റെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം.
പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താതിരുന്നാൽ ബന്ധപ്പെട്ട നേതാക്കൾ പിന്നീടു പാർട്ടിയിൽ ഉണ്ടാവില്ലെന്നു നേതാക്കൾ കർശന താക്കീതു നൽകിയതായാണു വിവരം. മണ്ഡലത്തിലെ ചിലയിടങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച പരാതി കെപിസിസി നേതൃത്വത്തിനും ഹൈക്കമാൻഡിനും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വം ഇടപെട്ടത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ പ്രവർത്തനം ഊർജിതമാക്കാൻ കർശന നിർദേശം നൽകി.
പ്രചാരണ പ്രവർത്തനത്തിന്റെ നിരീക്ഷകനായി നാനാപട്ടോലയെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം നിരീക്ഷണം നടത്തി ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകും. തിരുവനന്തപുരം മണ്ഡലത്തിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അതേസമയം, പ്രചാരണത്തിന് ചില നേതാക്കളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകുന്നില്ലെന്ന വിധത്തിൽ ശശി തരൂർ ഒരു പരാതിയും നൽകിയിട്ടില്ലെന്നു മുകുൾ വാസ്നിക് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിന്റെ പ്രചാരണത്തിൽ ഒരു പാളിച്ചയും പറ്റിയിട്ടില്ല. ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ്.
പ്രചാരണ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രചാരണ രംഗത്തുണ്ട്. പിന്നെന്തിനാണ് തിരുവനന്തപുരം മണ്ഡലത്തിൽ ഒരു പ്രത്യേക നിരീക്ഷകനെ കൂടി ചുമതലപ്പെടുത്തി യതെന്ന ചോദ്യത്തിന്, അതിൽ പുതുമയൊന്നും ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം അഭിമാന മണ്ഡലമാണ്. അതിനാൽ കൂടുതൽ ശ്രദ്ധ നൽകാനാണ് ഒരാളെക്കൂടി നിയോഗിച്ചത്. അല്ലാതെ മറ്റു കുറവുകൾ കൊണ്ടല്ല. ശശിതരൂർ തിരുവനന്തപുരത്ത് ഏറ്റവും മികച്ച വിജയം നേടുമെന്നതിൽ ഒരു സംശയവും ഇല്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മതേതര ജനാധിപത്യ മനസുള്ളവരാണ് തിരുവനന്തപുരത്തെ വോട്ടർമാർ. കോണ്ഗ്രസിന്റേത് മികച്ച സ്ഥാനാർഥിയാണെന്നും അ്ദ്ദേഹം പറഞ്ഞു.
പ്രചാരണം മോശമാകുന്നുവെന്നു തരത്തിലുള്ള ഒരു പരാതിയും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. യോഗത്തിൽ തിരുവനന്തപുരം മണ്ഡലത്തിന്റെ മൊത്തം പ്രചാരണ ചുമതലയുള്ള വി.എസ്. ശിവകുമാർ, തന്പാനൂർ രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എ.ടി. ജോർജ്, വിജയൻ തോമസ്, ആർ. ശെൽവരാജ്, എം.എ. വാഹിദ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.