തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക, കിണറിനു ചുറ്റുമതിൽ കെട്ടുക, ഇടയ്ക്കിടയ്ക്കു കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടി സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ ഉരച്ചു കഴുകി പാത്രം വെയിലത്തുണക്കിയതിനു ശേഷം മാത്രം ജലം സംഭരിക്കുകയും ചെയ്യുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക, പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ ജലം കൈയിൽ കരുതുക, വഴിയോര കച്ചവട സ്ഥാപനങ്ങളിൽ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങൾ കുടിക്കാതിരിക്കുക, വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങൾ ഉണ്ടാക്കരുത് തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നല്കി.
ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കണം. തുറന്നുവച്ച ആഹാരസാധനങ്ങൾ ഉപയോഗിക്കരുത്. പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
കുഞ്ഞുങ്ങൾക്കു മുലപ്പാൽ കഴിയുന്നത്ര കാലം നല്കുക. കുപ്പിപ്പാൽ ഒഴിവാക്കുക. ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചതിനുശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. മലവിസർജനത്തിനുശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക. കന്നുകാലി തൊഴുത്തുകൾ വീട്ടിൽ നിന്നും നിശ്ചിത അകലത്തിൽ നിർമിക്കണം. പൊതുടാപ്പുകൾ/കിണറുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം.
വയറിളക്കം
വൈറസ്, ബാക്ടീരിയകൾ, പരാഗ ജീവികൾ (അമീബ, ഗിയാർഡിയ) തുടങ്ങിയ ജൈവാണുക്കൾ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിലെത്തിയാണ് വയറിളക്കം ഉണ്ടാകുന്നത്.
ഏതു വയറിളക്കവും അപകടകാരിയാകാം. വയറിളക്കത്തിന്റെ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. ശരീരത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ ജലാംശം നഷ്ടപ്പെട്ടാൽ അത് നിർജലീകരണത്തിന് കാരണമാകും. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാനിടയുണ്ട്. വയറിളക്കത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒആർഎസ് മിശ്രിതമോ ഉപ്പിട്ട കഞ്ഞിവെള്ളം, മോരിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളം എന്നിവയോ രോഗിക്ക് ഇടവിട്ട് നല്കണം.
മഞ്ഞപ്പിത്തം
സംസ്ഥാനത്തു മഴക്കാലത്തും വേനൽക്കാലത്തും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന വൈറസ് രോഗമാണു മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ/ഇ വിഭാഗങ്ങൾ ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നു. പനി, തലവേദന, മനംപുരട്ടൽ ഛർദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് ശരീരത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാറുണ്ട്. രക്തം, മൂത്രം തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ രോഗ സ്ഥിരീകരണം നടത്താം. ആരംഭത്തിലെ ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കാം.
ടൈഫോയ്ഡ്
സാൽമൊണല്ല ടൈഫി വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ ആണ് ടൈഫോയ്ഡിന് കാരണം. രോഗിയുടെയോ രോഗവാഹകരുടെയോ മലമൂത്ര വിസർജ്യങ്ങളിൽനിന്ന് രോഗാണു ആഹാര സാധനങ്ങളിലൂടെയോ കുടിവെള്ളത്തിലൂടെയോ ശരീരത്തിൽ പ്രവേശിക്കുന്നു. നീണ്ടുനിൽക്കുന്നതും കൂടിവരുന്നതുമായ പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ ഇവയാണ് സാധാരണ ലക്ഷണങ്ങൾ. രക്ത പരിശോധനയിലൂടെ മാത്രമേ രോഗം പൂർണമായി സ്ഥിരീകരിക്കാനാവൂ. രോഗാണു ശരീരത്തിലെത്തിയാൽ ഒന്നു മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ടൈഫോയ്ഡ് രോഗത്തിനെതിരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകൾ ലഭ്യമാണ്. അതിനാൽ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.