പ്ലസ്ടു വിദ്യാർഥിക്കു സൂര്യാതപമേറ്റു
തൊടുപുഴ: സൂര്യാതപത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് സാരമായി പൊള്ളലേറ്റു. കോലാനി വടക്കേടത്ത് സുരേഷിന്റെ മകൻ ശ്രീദേവിനാ(16)ണ് ശരീരത്ത് പൊള്ളലേറ്റത്. ശ്രീദേവിന്റെ മുഖത്തും പുറത്തും പൊള്ളലേറ്റു കരുവാളിച്ചു. കഴിഞ്ഞ 20നായിരുന്നു സംഭവം.
സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോഴാണ് സൂര്യാതപമേറ്റത്. അന്ന് ശരീരത്ത് ചുവന്ന പാട് മാത്രമേ കണ്ടിരുന്നുള്ളൂ. കടുത്ത തലവേദനയുമുണ്ടായിരുന്നു. പിറ്റേ ദിവസം കുളിച്ചപ്പോൾ പൊള്ളിയ ഭാഗത്തെ തൊലിയടർന്നു പോയി. ഇതോടെ ആശുപത്രിയിലെത്തിച്ച് വിശദമായി പരിശോധന നടത്തിയപ്പോഴാണ് സൂര്യാതപമേറ്റതാണെന്നു വ്യക്തമായത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ
കുമരകം: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ ഒരാൾക്കു സൂര്യാതപമേറ്റു. കുമരകം കൊതറ ഭാഗത്ത് പുത്തൻ പറന്പിൽ സലിമോനാണ് (53) സൂര്യാതപമേറ്റത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു എസ്കെഎം പബ്ലിക്ക് സ്കൂളിന് സമീപത്താണ് സംഭവം. പുറത്തും വലതുകൈയുടെ പുറകിലുമാണ് സൂര്യാതപമേറ്റത്. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടി.
കോതമംഗലത്തും ആലുവയിലും
കോതമംഗലം: കോതമംഗലത്തും ആലുവയിലും സൂര്യാതപമേറ്റ് രണ്ടു പേർക്കു പൊള്ളലേറ്റു. പല്ലാരിമംഗലം കുട്ടമുണ്ട മാങ്കുളം മുഹമ്മദിന്റെ ഭാര്യ ഖദീജ (60), വാഴക്കുളം തണ്ടുംപുറത്ത് മാർട്ടിൻ (49) എന്നിവർക്കാണു പൊള്ളലേറ്റത്.
ഇന്നലെ രാവിലെ വീടിന്റെ പരിസരം ശുചീകരിക്കുന്ന ജോലികൾ ചെയ്യുമ്പോഴായിരുന്നു ഖദീജയ്ക്കു സുര്യാതപമേറ്റത്. പൊള്ളലേറ്റ ഭാഗത്തു നാലോളം കുമിളകളുണ്ട്.
ആലുവയിലെ പൈനാപ്പിൾ തോട്ടത്തിൽ പണിയെടുക്കുമ്പോഴാണു മാർട്ടിന്റെ മുഖത്തു പൊളളലേറ്റത്. ശരീരമാസകലം പുകച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ട മാർട്ടിൻ ചികിത്സയിലാണ്. കണ്ണുകൾക്കു ചുറ്റും പൊള്ളലേറ്റ് മുഖമാകെ നീരുവച്ച നിലയിലാണ്. ദീപിക പത്ര ഏജന്റുകൂടിയാണ് മാർട്ടിൻ.
എട്ടു വയസുകാരിക്ക്
തേഞ്ഞിപ്പലം: ചേലേമ്പ്രയിൽ എട്ടുവയസുകാരിക്കു സൂര്യാതപമേറ്റു. എളന്നുമ്മൽ പുളിയാളി സുലൈമാന്റെ മകൾ എളന്നുമ്മൽ എഎംഎൽപി സ്കൂൾ വിദ്യാർഥിനി ഹന ഫാത്തിമയ്ക്കാണ് മുഖത്തും നെഞ്ചിലും പൊള്ളലേറ്റത്. തൊണ്ടവേദനയെ തുടർന്നു ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെ വിദഗ്ധ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാർക്ക്
വടകര: ബൈക്ക് യാത്രക്കാരന് സൂര്യാഘാതമേറ്റു. വടകര ബൈപാസിൽ സ്പീഡ് ഗവർണർ ഷോപ്പ് നടത്തുന്ന ചോറോട് പുഞ്ചിരിമിൽ സ്വദേശി ഹേമചന്ദ്രനാണ് (52) പൊള്ളലേറ്റത്. വീട്ടിൽനിന്ന് ബൈക്കിൽ ഷോപ്പിലേക്കു പോകുമ്പോഴാണ് സംഭവം. ചൂടേറ്റ് കഴുത്തിനു പിന്നിൽ ചെറു കുമിളകൾ പ്രത്യക്ഷപ്പെട്ടു. കരുവാളിച്ച നിലയിലാണ് ശരീരം. കലശലായ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ഉച്ചവെയിൽ കൊള്ളരുതെന്ന് ഡോക്ടർ നിർദേശിച്ചു.
വൈക്കം: കൊടിയാട് നടുതട്ടിൽ രാമചന്ദ്രൻ (60)ന് സൂര്യാതപമേറ്റു. ഇന്നലെ രാവിലെ 11.30ന് വൈക്കം ടൗണിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്പോഴാണ് സൂര്യാതപമേറ്റത്. വലതു കൈയിലാണ് പൊള്ളലേറ്റത്. തുടർന്ന് താലൂക്കാശുപത്രയിൽ ചികിത്സ തേടി
ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: താപനില വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൂര്യാതപമേറ്റ് ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സൂര്യാഘാതത്തെ തുടർന്ന് വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
ഇതിനേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
മുതിർന്ന പൗരന്മാർ , കുഞ്ഞുങ്ങൾ, ഗുരുതരമായ രോഗം ഉളളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം മൂലം കുഴഞ്ഞുവീണാൽ അവർക്ക് അടിയന്തര ചികിത്സ നൽകേണ്ടതും ഇപ്രകാരം മരണപ്പെട്ടാൽ ആശുപത്രിയിലെത്തിച്ച് സൂര്യാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പ് വരുത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതുമാണ്.
അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു
കണ്ണൂർ: കൊടുംചൂടിൽ ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായിട്ടും ആരോഗ്യവകുപ്പ് അധികൃതർ സത്വര നടപടികൾ സ്വീകരിക്കുകയോ സുരക്ഷിത മാർഗങ്ങൾ അവലംബിക്കുയോ ചെയ്യുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിൽനിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരോഗ്യം, കാലാവസ്ഥ, ദുരന്തനിവാരണ അഥോറിറ്റി ഡയറക്ടർമാർ എന്നിവർക്കു പുറമേ ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഏപ്രിൽ മൂന്നിന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. റിപ്പോർട്ടുകൾ രണ്ടാഴ്ചയക്കകം സമർപ്പിക്കണം.
പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ്; നാലു പേർക്കു പരിക്ക്
പാലക്കാട്: ജില്ലയിൽ ഇന്നലെ സൂര്യാതപമേറ്റത് നാലു പേർക്ക്. ഷൊർണൂർ, നന്ദിയോട്, കണ്ണാടി എന്നിവിടങ്ങളിലുള്ളവരാണ് സൂര്യാതപത്തെതുടർന്ന് ചികിത്സ തേടിയത്.
പാലക്കാട്ട് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രി സെൽഷ്യസായിരുന്നു. ഈമാസം ഇതു രണ്ടാംതവണയാണ് താപനില 41 ഡിഗ്രിയിലെത്തുന്നത്.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പത്തു സ്ഥലങ്ങളിലൊന്നാണ് പാലക്കാട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.