കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെമോസ്കി ൽ ഭീകരന്റെ വെടിയേറ്റു മരിച്ച അൻസി ബാവ(25)യുടെ മൃതദേഹം ഇന്നലെ രാവിലെ 11-ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.
പുലർച്ചെ 3.18-ന് നോർക്കയുടെ നേതൃത്വത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം എറണാകുളം പ്രോട്ടോകോൾ ഓഫീസർ ജെയ്പോൾ, അൻസിയുടെ ബന്ധു പി.എച്ച്. നിയാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എംഎൽഎമാരായ ഹൈബി ഈഡൻ, റോജി എം. ജോണ്, അൻവർ സാദത്ത്, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് മൃതദേഹം അൻസിയുടെ ഭർത്താവ് മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൾ നാസറിന്റെ വീട്ടിലും മേത്തല ഗൗരിശങ്കർ ആശുപത്രിക്കു സമീപമുള്ള അൻസിയുടെ വീട്ടിലും കൊണ്ടുവന്നു. ഇരുവീടുകളിലും പുലർച്ചെ മുതൽ രാവിലെ ഒമ്പതുവരെ നാട്ടുകാരും ബന്ധുക്കളും എത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്നു പൊതുദർശനത്തിനായി മേത്തല കമ്യൂണിറ്റി ഹാളിൽ കൊണ്ടുവന്നപ്പോഴും നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ആർഡിഒ കാർത്യായനി, സംസ്ഥാന സർക്കാരിനുവേണ്ടി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഇന്നസെന്റ് എംപി, യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ, എംഎൽഎമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസണ് മാസ്റ്റർ, മുൻ എംഎൽഎ ടി.യു. രാധാകൃഷ്ണൻ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, മുൻ എംഎൽഎ ഉമേഷ് ചള്ളിയിൽ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ തുടങ്ങി നിരവധി രാഷ്ട്രീയ - സാംസ്കാരിക - സാമൂഹിക പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചു.
ഒരുവർഷം മുമ്പാണ് അൻസി ഉപരിപഠനത്തിനായി ഭർത്താവ് നാസറിനൊപ്പം ന്യൂസിലൻഡിലേക്കു പോയത്. നാസർ ന്യൂസിലൻഡിൽ ജോലി ചെയ്യുകയാണ്. ബിടെക് പാസായ അൻസി ഉപരിപഠനം പൂർത്തിയാക്കി ഏപ്രിൽ മാസത്തിൽ റിസൾട്ട് കാത്തിരിക്കെയാണ് ഭീകരന്റെ തോക്കിന് ഇരയായത്.
കഴിഞ്ഞ 15-ന് ക്രൈസ്റ്റ്ചർച്ച് മോസ്കിൽ പ്രാർഥനയ്ക്കു പോയ ഇരുവരും നമസ്കരിച്ചുകൊണ്ടിരിക്കെയാണ് ഭീകരൻ അൻസിയെയും വെടിവച്ചു വീഴ്ത്തിയത്. നാസർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാസർ ഞായറാഴ്ച നാട്ടിലെത്തി. മേത്തല കരിപ്പാക്കുളം അലിബാവയുടെ മകളാണ് അൻസി. ഉമ്മ: റസിയ. ഏകസഹോദരൻ: ആസിഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.